അഫ്ഗാന്റെ വഴിയേ യുക്രൈനും? അമേരിക്ക ചതിക്കും റഷ്യ അണുബോംബിടും

റഷ്യന്‍ പ്രദേശങ്ങളുടെ നിലനില്‍പ്പിനായി തങ്ങളുടെ ആയുധശേഖരത്തിലെ എന്തും എടുത്തു പ്രയോഗിക്കുമെന്ന പുട്ടിന്റെ ഭീഷണി വെറും ജല്‍പനം മാത്രമാണോ? അതോ യൂറോപ്പില്‍ ആണവ യുദ്ധമെന്ന ഭീഷണി യാഥാര്‍ഥ്യമാകുമോ? യുദ്ധത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ, നാറ്റോയോ അമേരിക്കയോ യുദ്ധത്തില്‍ ഇടപെട്ടാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് പുട്ടിന്‍ ഭീഷണി മുഴക്കുകയും ആണവ കമാന്റിനോട് തയാറെടുക്കാനും നിര്‍ദേശിച്ചിരുന്നു. റഷ്യയുടെ ഈ നീക്കമാണ്, നേരിട്ടൊരു ഇടപെടല്‍ നടത്തുന്നതില്‍നിന്ന് അമേരിക്കയെയും നാറ്റോയെയും തടഞ്ഞത്. ഹിതപരിശോധനയ്ക്കു പിന്നാലെ, റഷ്യയോട് കൂട്ടിച്ചേര്‍ത്ത യുക്രെയ്‌നിയന്‍ പ്രദേശങ്ങളും റഷ്യയുടെ ആണവക്കുടയുടെ കീഴിലാണെന്ന പുട്ടിന്റെ പ്രഖ്യാപനം യൂറോപ്പിനെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്.
യുക്രെയ്‌നിന്റെ പ്രത്യാക്രമണം രൂക്ഷമായപ്പോള്‍, തന്ത്രപ്രധാനമായ ആണവ ആയുധം പ്രയോഗിക്കാന്‍, യുദ്ധത്തില്‍ പുട്ടിന്റെ വലംകയ്യായ ചെച്ചന്‍ നേതാവ് റംസാന്‍ ഖാദിറോവ് ആവശ്യപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അണവായുധങ്ങള്‍ ഉള്ളതും മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത ചെറുകിട ആണവായുധങ്ങള്‍ കൈവശമുള്ളതുമായ രാജ്യമാണ് റഷ്യ. ആറായിരത്തോളം ആണവായുധങ്ങളാണ് റഷ്യന്‍ ആണവ കമാന്റിനു കീഴിലുള്ളത്. റഷ്യയുടെ ടി 14 മെയിന്‍ ബാറ്റില്‍ ടാങ്കിന് 152 എംഎം ആണവപോര്‍മുനയുള്ള ഷെല്ലുകള്‍ പ്രയോഗിക്കാന്‍ സാധിക്കുമെന്നത് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ക്കേ ഇത്തരം ചെറുകിട ആണവ പോര്‍മുനകള്‍ റഷ്യ നിര്‍മിക്കുന്നുമുണ്ട്. യുദ്ധഭൂമിയില്‍ 10 കിലോടണ്ണിനു താഴെയുള്ള ആണവ സ്‌ഫോടനം നടത്താനും യുദ്ധത്തിന്റെ ഗതി മാറ്റി മാറിക്കാനും ഇത്തരം ആണവായുധങ്ങള്‍ക്കു സാധിക്കും. കൂടാതെ പോസൈഡണ്‍സ് ന്യൂക്ലിയര്‍ ടോര്‍പിഡോ ഡ്രോണുകളും സ്വന്തമായുള്ള റഷ്യയ്ക്ക് ആണവായുധ രംഗത്ത് അമേരിക്കയേക്കാളും മുന്‍കൈയുണ്ടെന്നുള്ളതു പറയാതെ വയ്യ.
റഷ്യന്‍ ആണവഭീഷണി ആദ്യഘട്ടത്തില്‍ നിസ്സാരവല്‍ക്കരിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പിന്നീട്, ആണവായുധ പ്രയോഗത്തില്‍നിന്നു റഷ്യയെ തടയണമെന്ന് ഇന്ത്യയോടും ചൈനയോടും അഭ്യര്‍ഥിക്കുകയുണ്ടായി. റഷ്യന്‍ ആണവ ട്രയാഡിന്റെ ഭാഗമായ ആണവായുധ ട്രെയിന്‍ മധ്യറഷ്യയിലെ റെയില്‍പാളത്തിലൂടെ സഞ്ചരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. റഷ്യന്‍ ആണവമുങ്ങിക്കപ്പലായ ദി ബെല്‍ഗോറോഡ് (കെ329) നാറ്റോയുടെ നിരീക്ഷണ വലയത്തില്‍നിന്ന് അപ്രത്യക്ഷമായതും യൂറോപ്പിലെങ്ങും ആശങ്ക സൃഷ്ടിച്ചിരുന്നു. ആഴ്ചകള്‍ക്കു ശേഷം ഈ കപ്പല്‍ ബാരെന്റ്‌സ് കടലിടുക്കില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോഴാണ് പലര്‍ക്കും ശ്വാസം നേരെവീണത്. ഹേഴ്‌സണ്‍ പ്രവശ്യയില്‍നിന്നു ജനങ്ങളെ ഒഴിപ്പിക്കുന്ന റഷ്യ ഈ മേഖലയിലോ ഓഡേഷയിലോ ചെറുകിട ആണവ പോര്‍മുന പ്രയോഗിച്ചെക്കുമെന്ന ആശങ്കയും ശക്തമാണ്.
യുക്രെയ്‌നിലെ യുദ്ധം വിജയിക്കുന്നതിനേക്കാള്‍, ലോകത്തെമ്പാടും വലവിരിച്ചു നില്‍ക്കുന്ന അമേരിക്കന്‍ ആധിപത്യത്തിനെതിരെയുള്ള യുദ്ധത്തിലാണ് റഷ്യ. അതിനാല്‍ തന്നെ യുക്രെയ്ന്‍ യുദ്ധം എത്രകാലം നീണ്ടു നില്‍ക്കുന്നോ അത്രയും നേട്ടം കൊയ്യാനാണു റഷ്യയുടെ ശ്രമം. യുക്രെയ്‌നിലെ യുദ്ധം അധികം കാലം നീട്ടികൊണ്ടു പോകാന്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ആഗ്രഹിക്കുന്നില്ലെന്നതാണു സത്യം. യുദ്ധത്തിന്റെ ഭാഗമായ ഊര്‍ജ യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ പൊള്ളലേല്‍ക്കുന്നത് അമേരിക്കന്‍ പക്ഷത്തു നില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണ്. കൂടാതെ ആഗോള വിപണികളുടെ ചുവടുപിടിച്ച് അമേരിക്കയിലും ഇന്ധനവില ഉയര്‍ന്നത് അവിടുത്തെ സാധാരണക്കാരെ യുദ്ധത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കൂടാതെ യുക്രെയ്‌നിനു ആയുധങ്ങള്‍ സംഭാവന ചെയ്തു പല യൂറോപ്യന്‍ രാജ്യങ്ങളുടെയും ആയുധപ്പുരകള്‍ കാലിയായ അവസ്ഥയിലാണ്. കൂടാതെ സ്‌പ്ലൈ ചെയിനുകളിലുള്ള താളപ്പിഴകളും സാമ്പത്തിക മാന്ദ്യവും ആയുധശേഖരത്തെ പൂര്‍വ സ്ഥിതിയിലാക്കാന്‍ പല യൂറോപ്യന്‍ രാജ്യങ്ങളെയും അടുത്തൊന്നും അനുവദിച്ചേക്കില്ല.
യുക്രെയ്ന്‍ യുദ്ധം അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് ചാകരയാണെങ്കിലും ആവശ്യത്തിനുള്ള ആയുധങ്ങള്‍ സമയബന്ധിതമായി നിര്‍മിക്കാന്‍ സാധിക്കാത്തത് അവരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ആയുധങ്ങളുടെ കുറവ് ഹേഴ്‌സണില്‍ പ്രത്യാക്രമണം നടത്തുന്ന യുക്രെയ്ന്‍ സൈന്യത്തിന്റെ പോരാട്ടം മന്ദഗതിയിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ അമേരിക്ക യുക്രെയ്‌നിലേക്കെത്തിക്കുന്ന ആയുധങ്ങളില്‍ ഒരു വിഭാഗം, ആയുധക്കടത്തുകാര്‍ വഴി ഡാര്‍ക്ക് വെബില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടാതെ റഷ്യയുമായി പൂര്‍ണതോതിലുള്ള നാറ്റോ യുദ്ധവും അമേരിക്ക മനസ്സില്‍ കാണുന്നതുകൊണ്ട് ആയുധങ്ങള്‍ കൂടുതലായി സംഭരിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയെന്നും വിദഗ്ധര്‍ പറയുന്നു. ഈ അവസരം മുതലെടുത്ത് ചൈന തായ്‌വാനെ കൂട്ടിച്ചേര്‍ക്കാന്‍ പുറപ്പെടുകയാണെങ്കില്‍ അമേരിക്കയുടെ ശ്രദ്ധ പൂര്‍ണമായും ഏഷ്യ പസിഫിക്കിലേക്കു നീങ്ങുകയും യുക്രെയ്‌നിനെ അമേരിക്ക, അഫ്ഗാനെപ്പോലെ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സാധ്യതയേറെയാണെന്നും സൈനിക നിരീക്ഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























