ചരിത്ര നിമിഷം! അഭിമാനം... യു കെ ഇനി ഋഷിയുടെ കൈകളിൽ... വെള്ളക്കാരുടെ അമരക്കാരനായി മാറിയ ഋഷി സുനക് എന്ന ഇന്ത്യക്കാരൻ

നിരവധി ഏഷ്യൻ രാജ്യങ്ങളിൽ കോളനി സ്ഥാപിച്ച ബ്രിട്ടീഷുകാരുടെ സൂര്യനസ്തമിക്കാത്ത സാമ്യാജ്യത്തിന്റെ അധികാരം ഒരു ഏഷ്യക്കാരൻ കൈയാളുന്നു. 'ഋഷി സുനക്' എന്ന പേരിനിപ്പോൾ ആമുഖം വേണ്ട. ലോകം തിരിച്ചും മറിച്ചും പരിശോധിക്കുകയാണ് ഭാരതത്തിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും സമ്പന്നമായിത്തന്നെ വിളംബരം ചെയ്യുന്ന ഈ പേര്. എന്തായാലും, നാം സ്വതന്ത്ര്യത്തിന്റെ 75ാം വർഷം ആഘോഷിക്കുമ്പോൾ ഇങ്ങനെയൊരു വാർത്ത ഓരോ ഭാരതീയനും തരുന്ന സുഖം ചെറുതല്ല. ഒരു പ്രതികാരത്തിന്റെ മധുരം കൂടി ഉണ്ടതിന്. അതിന്മേലുള്ള അഭിമാനം അതിനാൽ അൽപം കൂടും.
ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോൾ ചരിത്രത്തിന്റെ ഏടുകളിൽ ഇന്ന് ഒരു പക വീട്ടലിന്റെ മാധുര്യമാവും ഉണ്ടാവുക. നൂറ്റാണ്ടുകൾ യൂറോപ്യൻമാർ, പ്രത്യകിച്ച് ബ്രിട്ടീഷുകാർ കോളനിയാക്കി, സമ്പത്ത് കൊള്ളയടിച്ച്, കടൽ കടന്ന് കൊണ്ടുപോയി പ്രൗഢിയിൽ എത്തിച്ച ബ്രിട്ടന്റെ ഭരണചക്രം ഇനി ഇന്ത്യൻ വംശജൻ നിയന്ത്രിക്കും. 42കാരനായ ഋഷി സുനകിന് പ്രധാനമന്ത്രി പദത്തിൽ എത്തിയപ്പോൾ ഇന്ത്യക്കാരുടെ മനസിൽ ഒരു കണക്ക് ചോദിക്കലിന്റെ സുഖമാവും ഉണ്ടാവുക. ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി.
ഇന്ത്യക്കാരുടെ മേൽ ഭരണം നടത്താനും അതിനുവേണ്ടി അവരെ കീഴ്‌പ്പെടുത്താനും ബ്രിട്ടന് ക്രൂരമായ 268 വർഷം വേണ്ടിവന്നു. ബ്രിട്ടന്റെ പ്രധാന മന്ത്രി പദത്തിലേക്ക് കണ്ണുവയ്ക്കാൻ സുനകിന് വേണ്ടിവന്നത് കഷ്ടിച്ച് പത്തുവർഷം മാത്രം. 2015 മേയ് ഏഴിനാണ് 47.2 ശതമാനം വോട്ടു നേടിക്കൊണ്ട് റിച്ച് മൗണ്ടിൽ നിന്ന് അദ്ദേഹം ബ്രിട്ടീഷ് പാർളമെന്റിൽ എത്തുന്നത്.
ഇന്ത്യയെ കീഴ്‌പ്പെടുത്താൻ പണവും വിപുലമായ സൈന്യവും മറ്റൊരുക്കങ്ങളും ബ്രിട്ടനുണ്ടായിരുന്നു. സുനകിന്റെ കൈമുതൽ ബുദ്ധിയും ധാർമിക മൂല്യങ്ങളിലുള്ള ഉറച്ച വിശ്വാസവും മാനവീകതയും ഇതെല്ലാം ചേർന്നു രൂപപ്പെടുത്തിയ തിളക്കമാർന്ന വ്യക്തിത്വവും മാത്രം. അത് കൃത്യമായി ഉപയോഗിക്കുവാനുള്ള ശേഷിയും.
ഇതാണ് രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസവും. ബ്രിട്ടനെ ജയിക്കാൻ നമുക്ക് ഒരാൾ മതി. ലോകാരാധ്യനായ മഹാത്മാഗാന്ധിയെ അങ്ങേയറ്റം വെറുക്കുകയും ഇന്ത്യയേയും ഇന്ത്യക്കാരേയും എപ്പോഴും പുച്ഛത്തോടെ വീക്ഷിക്കുകയും ചെയ്തിരുന്ന വിൻസ്റ്റൻ ചർച്ചിലെന്ന മഹാപ്രതാപിയുടെ കസേരയാണ് വിജയിച്ചാൽ സുനകിനെ കാത്തിരിക്കുന്നത്. അത് മറ്റൊരു പ്രതികാരം.
1600-ഓഗസ്റ്റ് 24-നാണ് ആദ്യമായൊരു ഇംഗ്ലീഷുകാരൻ ഇന്ത്യയിൽ കാൽ കുത്തുന്നത്. അവിടെ നിന്ന് കൃത്യം 258 വർഷം തികയുമ്പോഴേക്കും ഇന്ത്യയുടെ ഭാഗധേയം നിർണയിക്കാനുള്ള ചുമതല മുപ്പത്തൊമ്പതുകാരിയായ വിക്ടോറിയാ രാജ്ഞിയുടെ കൈകളിലെത്തി. അവിടന്നിങ്ങോട്ട് ഇന്ത്യയിലെ ബ്രിട്ടന്റെ അധികാരമാത്രയും ബ്രിട്ടീഷ് കിരീടത്തിൽ അർപ്പിക്കപ്പെട്ടു. അങ്ങനെ പ്രസിദ്ധമായ 'വിക്ടോറിയൻ യുഗം' സമാരംഭിച്ചു.
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ബോറസ് ജോൺസണ് എതിരെ വന്നത് രണ്ട് ആരോപണങ്ങളാണ്. കോവിഡ് രൂക്ഷമായി പടരുന്ന കാലത്ത് എല്ലാ പ്രോട്ടോക്കോളും ലംഘിച്ച് രഹസ്യമായി മദ്യ സൽക്കാരങ്ങൾ നടത്തി. രണ്ട്. ഡപ്യൂട്ടി ചീഫ് വിപ്പായ ക്രസ് പിഞ്ചറിനെതിരായ ലൈംഗികാരോപണങ്ങളെ ന്യായീകരിച്ചു.
ഇതോടെ പ്രധാന മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടമായി എന്നാണ് വിലയിരുത്തൽ. വിലപിടിപ്പുള്ള ഒരു കസേര നഷ്ടപ്പെടാൻ ബ്രിട്ടനിൽ ഇതൊക്കെ ധാരാളം. ബോറിസ് ജോൺസന്റെ കസേരയിലേക്ക് ഒരാളിനെ തെരഞ്ഞടുക്കണ്ടി വന്നപ്പോൾ അവർ കൂടുതൽ പരിഗണിച്ചത് ധനമന്ത്രികൂടിയായ ഋഷി സുനകിനെയായിരുന്നു.
ലളിത ജീവിതം, ആഡംബരങ്ങളോടുള്ള വിമുഖത, സത്യസന്ധത ഇതെല്ലാമാണ് സുനകിന്റെ യോഗ്യതകളായി അവർ കാണുന്നത്. സുനകും പാക്കിസ്ഥാൻ കാരനായ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദും രാജിവച്ചതോടെയാണ് അമ്പതോളം എം.പി.മാരും അവരൈ പിന്തുടർന്നത്. ഇതോടെ പ്രധാന മന്ത്രി സ്ഥാനം അദ്ദേഹത്തിന് നഷ്ടമായി. കോവിഡ് കാലത്ത് ബ്രിട്ടീഷുകാർക്കു വേണ്ടി ഒരു രക്ഷാ പാക്കേജ് സുനക് തയ്യാറാക്കിയിരുന്നു. അത് സുനകിന് ഏറെ പ്രശംസ നേടിക്കൊടുത്തു.
ഇന്ത്യ വംശജനെങ്കിലും ഇന്ത്യയിൽ നിന്നും ഋഷി സുനകിന്റെ പൂർവികർ നേരിട്ട് ബ്രിട്ടനിലേക്ക് കുടിയേറിയവരല്ല എന്നതാണ് കാരണം. പഞ്ചാബിൽ നിന്നുള്ള സുനക്കിന്റെ മുത്തശ്ശിമാർ കിഴക്കൻ ആഫ്രിക്കയിലേക്കാണ് ആദ്യം കുടിയേറിയത്, അവർ അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് ഋഷി സുനകിന്റെ തെക്കൻ ഇംഗ്ലണ്ടിലെ സതാംപ്ടണിലേക്കും കുടിയേറിയത്.
ഇപ്പോൾ നോർത്ത് യോക്ഷറിലെ റിച്ച്മണ്ടിൽ നിന്നുള്ള കൺസർവേറ്റീവ് പാർട്ടി എം.പി.യാണ് ഋഷി സുനക്. എം.പി.എന്നതിനപ്പുറം പ്രശസ്തനാണ് സുനക്. പ്രമുഖനായൊരു ബാങ്കിംഗ് വിദഗ്ദ്ധനാണ്. ബാങ്കറായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തേ ഗോഡ്മാൻ സാച്ചിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ബ്രിട്ടനിൽ ധനമന്ത്രാലയത്തിന്റെ ചുമതലയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് സുനക്.
2015-ലാണ് പാർളമെന്റിൽ എത്തുന്നത്. യു.കെ.ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തനവും പ്രശംസ പിടിച്ചുപറ്റിയിരുന്നു. . ബിസിനസ്, ഇന്റസ്ട്രീസ്, സ്ട്രാറ്റജി തുടങ്ങിയ വിഭാഗങ്ങളുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും സജീവമായിരുന്നു. ഓക്സ്ഫോഡിൽ നിന്ന് പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, തുടങ്ങിയ വിഷങ്ങളിലെ പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിലെ സ്റ്റാഫോഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ യും നേടിയിട്ടുണ്ട്.
ഇപ്പോൾ 42 വയസുള്ള സുനക് 1980 മേയ് പന്ത്രണ്ടിന് ഇംഗ്ലണ്ടിലെ സൗത്താംപ്ടണിലാണ് ജനിച്ചത്. പഞ്ചാബിലാണ് സുനകിന്റെ വേരുകൾ. പിതാവ് യശ് വീർ. മാതാവ് ഉഷാ സുനക്. അവരുടെ മൂന്നു മക്കളിൽ ഇളയവനാണ് സുനക്. സുനകിന്റെ മാതാപിതാക്കൾ ജനിച്ചത് പക്ഷേ ഇന്ത്യയിലല്ല.
പിതാവ് കെനിയയിലും മാതാവ് ടാൻസാനിയയിലും. ഫാർമസിസ്റ്റാണ് മാതാവ്. പിതാവും ആ വഴിക്കുതന്നെ. സ്വന്തമായൊരു ഫാർമസിയും അവർക്കുണ്ട്. അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾ ഇപ്പോഴും പഞ്ചാബിലുണ്ട്. ഇൻഫോസിസ് സ്ഥാപകനും കർണാടകാ സ്വദേശിയുമായ എൻ.ആർ നാരായണമൂർത്തിയുടെ മകൾ അക്ഷതാ മൂർത്തിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha


























