ട്വിറ്റർ ജീവനക്കാർക്ക് ഇത് കഠിനമായ ദിനങ്ങൾ; ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യാൻ ആവശ്യപ്പെട്ട് ഇലോൺ മസ്‌ക്, പുതിയ മാറ്റങ്ങൾക്കായി ഡെഡ്‌ലൈന്‍ പാലിക്കാൻ അധിക മണിക്കൂർ ജോലി ചെയ്യേണ്ടിവരുമെന്ന് ജീവനക്കാരോട് ട്വിറ്ററിലെ മാനേജർമാർ...

കഴിഞ്ഞ ദിവസം ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങുകയും പ്ലാറ്റ്‌ഫോമിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് വലിയ തീരുമാനങ്ങൾ എടുക്കുകയും ചെയ്തത് വലിയ വാർത്തയായി മാറിയിരുന്നു. എന്നാൽ, ഇത് ജീവനക്കാർക്ക് നൽകുന്ന കഠിനമായ ദിവസങ്ങളാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ചില ട്വിറ്റർ എഞ്ചിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിഎൻബിസി പങ്കിട്ട വിവരങ്ങളിൽ ചൂണ്ടിക്കാണിക്കുന്നു. പുതിയ മാറ്റങ്ങൾക്കായി ഡെഡ്‌ലൈന്‍ പാലിക്കാൻ അധിക മണിക്കൂർ ജോലി ചെയ്യേണ്ടിവരുമെന്ന് ട്വിറ്ററിലെ മാനേജർമാർ ജീവനക്കാരോട് പറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂടാതെ ഓവർടൈം ചെയ്യുന്ന ജോലിയുടെ വേതനത്തെക്കുറിച്ചോ ജോലിയുടെ സുരക്ഷയെക്കുറിച്ചോ ഒരു ചർച്ചയും കൂടാതെയാണ് ജീവനക്കാരോട് അധിക മണിക്കൂർ ജോലി ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് സിഎൻബിസി പങ്കിട്ട വിവരങ്ങളിൽ വെളിപ്പെടുത്തിയിട്ടുള്ളത്. എഞ്ചിനീയർമാർക്ക് നവംബർ ആദ്യം സമയപരിധി നൽകിയിട്ടുണ്ടെന്നും ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അവർക്ക് ജോലി നഷ്ടപ്പെടുമെന്നും വ്യക്തമാക്കുന്നു.
“നവംബർ ആദ്യം സമയപരിധിക്കുള്ളിൽ ടാസ്‌ക് പൂർത്തിയാക്കുന്നത് അവരുടെ കരിയറിലെ ഒരു ബ്രേക്ക് ആകുമെന്നും” റിപ്പോർട്ടിൽ പറയുന്നുമുണ്ട്. ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന്റെ വില വർദ്ധിപ്പിക്കാനും ബ്ലൂ ടിക്കിന്റെ പരിശോധനാ പ്രക്രിയ പരിഷ്‌കരിക്കാനും ഇലോൺ മസ്കിന് പദ്ധതിയുണ്ട്. ഇതിനായി നവംബർ 7 വരെ പെയ്ഡ് വെരിഫിക്കേഷൻ ഫീച്ചർ ലോഞ്ച് ചെയ്യാൻ ട്വിറ്റർ എഞ്ചിനീയർമാർക്ക് മസ്‌ക് സമയപരിധി നൽകിയിട്ടുണ്ട് അല്ലെങ്കിൽ അവർക്ക് ജോലി നഷ്ടപ്പെടുന്നതാണ്.
കൂടാതെ, ബ്ലൂ ടിക്ക് ബാഡ്ജും ഈ സബ്‌സ്‌ക്രിപ്‌ഷനിലേക്ക് പരിമിതപ്പെടുത്തും. മസ്കിന്റെ ഈ തീരുമാനത്തെ ധാരാളം ആളുകൾ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്ലാറ്റ്‌ഫോം ആദ്യം സബ്‌സ്‌ക്രിപ്‌ഷനായി $19.99 അതായത് ഏകദേശം 1,600 രൂപ ഈടാക്കാൻ പദ്ധതിയിടുകയായിരുന്നു. എന്നാൽ $8 അതായത് ഏകദേശം 660 രൂപ ന്യായമാണോ എന്ന് മസ്‌ക് ട്വിറ്ററിൽ ആളുകളോട് ചോദിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























