മരണങ്ങളും നാശനഷ്ടങ്ങളും വകവയ്ക്കാതെ യുക്രെയ്‌നും റഷ്യയും കൊമ്പുകോര്‍ക്കുമ്പോള്‍ ഉയരുന്ന ചോദ്യം, ഇരുകൂട്ടരും ഇത്ര 'കനത്ത വില' കൊടുക്കാന്‍ മാത്രം എന്തു പ്രത്യേകതയാണ് ബാഖ്മുതിന് എന്നതാണ്. വെറും ഉപ്പുഖനന പ്രദേശം മാത്രമാണ് ബാഖ്മുത് എന്നു പറഞ്ഞു യുക്രെയ്ന്‍ നിസ്സാരവല്‍ക്കരിക്കുകയാണ്. എന്നാല്‍ ബാഖ്മൂത്തിലെ ഭൂമിക്കടിയില്‍ ഒരു നഗരമുണ്ടെന്നും അത് പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചാണ് റഷ്യ മുന്നേറുന്നത്.

ലോകത്തിന്റെ നിലനില്പിന് തന്നെ ഭീഷണിയായി മാറികൊണ്ടിരിക്കുന്ന യുക്രൈന്‍-റഷ്യന്‍ യുദ്ധം അതിന്റെ അതിഭീകരമായ ദിനങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. രണ്ടാം ലോകമഹായദ്ധ ഭീകരതകള്‍ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ആയുധ ശേഖരവുമായാണ് റഷ്യ-ഉക്രൈന്‍ യുദ്ധം മുന്നേറുന്നത്. ഉക്രൈന് ആയുധവും ധനവും നല്കിയ അമേരിക്ക പിന്നില്‍ നിന്ന് സഹായിക്കുന്നതിന് പുറമേ നാറ്റോ സഖ്യം കൂടി യുദ്ധമുഖത്തേയ്ക്കിറങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ ഭീതിയിലാവുകയാണ്. ഉക്രൈനിലെ തന്തരപ്രധാനമായ ബാഖ്മൂത് പട്ടണം പിടിക്കാന്‍ വേണമെങ്കില്‍ ആണവായുധം പ്രയോഗിക്കുമെന്ന റഷ്യയുടെ ഭീഷണി ലോകം ഞെട്ടലോടെയാണ് കേള്‍ക്കുന്നത്.
മിസൈലുകളും റോക്കറ്റുകളുമേറ്റു തകര്‍ന്നു പ്രേതാലയമായ കെട്ടിടങ്ങള്‍, ബുള്ളറ്റുകളും ഷെല്ലുകളുമേറ്റു ചിതറിത്തെറിച്ചു കരിഞ്ഞുണങ്ങിയ മരങ്ങള്‍, തലയ്ക്കു മീതെ മരണം പതിയിരിക്കുന്ന, ചോരയും മഞ്ഞും വീണു കുഴഞ്ഞു ചെളിപ്പരുവമായ ട്രഞ്ചുകള്‍, യുദ്ധഭൂമിയില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും, തകര്‍ന്ന വെടിക്കോപ്പുകളും ടാങ്കുകളും... രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീതിദമായ രംഗങ്ങള്‍ ആവര്‍ത്തിക്കുകയാണു യുക്രെയ്‌നിലെ ബാഖ്മുത് നഗരം. ഒരു വര്‍ഷത്തോളമായി തുടരുന്ന റഷ്യ - യുക്രെയ്ന്‍ യുദ്ധത്തിലെ ഏറ്റവും രക്തരൂഷിതമായ പോരാട്ടമായി വിലയിരുത്തപ്പെടുന്ന ബാറ്റില്‍ ഓഫ് ബാഖ്മുത്' യുക്രെയ്‌നിനും റഷ്യയ്ക്കും സമ്മാനിക്കുന്നതു സമാനതകളില്ലാത്ത നഷ്ടങ്ങളാണ്. ഇരുപക്ഷത്തും പ്രതിദിനം മരിച്ചുവീഴുന്നതു ആയിരകണക്കിനു പേര്‍.
പരുക്കേല്‍ക്കുന്നവര്‍ ഇതിന്റെ പലയിരട്ടി. യുക്രെയ്ന്‍ സൈനികര്‍ ഇതുവരെ ബാഖ്മുതില്‍നിന്ന് പിന്മാറാന്‍ തയാറായിട്ടില്ല. നഗരത്തിലെ ഓരോ തെരുവും ഓരോ വീടും പിടിച്ചടക്കും വരെ പോരാട്ടം തുടരുമെന്നാണ് റഷ്യയുടെ സ്വകാര്യ സൈനിക സംഘമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെഗുനി പ്രിഗോഷിന്‍ പറയുന്നത്. മരണങ്ങളും നാശനഷ്ടങ്ങളും വകവയ്ക്കാതെ യുക്രെയ്‌നും റഷ്യയും കൊമ്പുകോര്‍ക്കുമ്പോള്‍ ഉയരുന്ന ചോദ്യം, ഇരുകൂട്ടരും ഇത്ര 'കനത്ത വില' കൊടുക്കാന്‍ മാത്രം എന്തു പ്രത്യേകതയാണ് ബാഖ്മുതിന് എന്നതാണ്. വെറും ഉപ്പുഖനന പ്രദേശം മാത്രമാണ് ബാഖ്മുത് എന്നു പറഞ്ഞു യുക്രെയ്ന്‍ നിസ്സാരവല്‍ക്കരിക്കുകയാണ്. എന്നാല്‍ ബാഖ്മൂത്തിലെ ഭൂമിക്കടിയില്‍ ഒരു നഗരമുണ്ടെന്നും അത് പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചാണ് റഷ്യ മുന്നേറുന്നത്.
ആള്‍നാശം ഭയന്ന് പലമേഖലകളില്‍ നിന്നും പിന്‍മാറിയ റഷ്യ ബാഖ്ൂത്തിനായി കൂടുതല്‍ കരുത്തോടെ നഷ്ടങ്ങളുടെ കണക്ക് നോക്കാതെ യുദ്ധമുഖത്താണ്.. അപ്രതീക്ഷിത പ്രത്യാക്രമണത്തില്‍, പിടിച്ചെടുത്ത 25 ശതമാനത്തിലധികം യുക്രെയ്‌നിയന്‍ പ്രദേശങ്ങളുടെ നിയന്ത്രണം റഷ്യയ്ക്കു നഷ്ടമായിരുന്നു. കൂടാതെ സൈന്യത്തിനു കനത്ത ആള്‍നാശവും ആയുധ നഷ്ടവും നേരിടുകയും ചെയ്തു.ഇതിനെല്ലാം അറുതിവരുത്തിയാണ് റഷ്യന്‍ സ്വകാര്യ സൈനിക സംഘമായ വാഗ്‌നറിന്റെ നേതൃത്വത്തില്‍ റഷ്യയുടെ സോളേദാറിലെ വിജയം. സോളേദാറിലെ വിജയത്തിനു പിന്നാലെ സമീപജനവാസ മേഖലകള്‍ ഒന്നൊന്നായി കീഴടക്കി മുന്നേറ്റം തുടരുന്ന വാഗ്‌നര്‍ സംഘവും റഷ്യന്‍ സൈന്യവും മൂന്നു വശത്തുകൂടിയും ബാഖ്മുത്തിനെ വളഞ്ഞുകൊണ്ടിരിക്കുകയാണ്.
ഈ യുദ്ധം പുരോഗമിച്ചതോടെ ആധുനിക ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും രക്തരൂഷിതവും അതിതീവ്രവുമായ പോരാട്ടമാണ് ബാഖ്മുത് എന്ന ചെറുനഗരത്തിന്റെ 15 കിലോമീറ്റര്‍ പരിധി കേന്ദ്രീകരിച്ചു നടക്കുന്നത്. ആറുമാസമായി പോരാട്ടം തുടരുന്ന ബാഖ്മുതിന് ഇന്നു 'മീറ്റ് ഗ്രൈന്‍ഡര്‍' എന്നാണു പേരുവീണിരിക്കുന്നത്. വിളിപ്പേരുപോലെ തന്നെ ബാഖ്മുത്തില്‍ മനുഷ്യമാംസം പൊടിഞ്ഞമരുകയാണ്. അത്രയേറെ ആള്‍നാശമാണ് ഇരുപക്ഷവും നേരിട്ടുകൊണ്ടിരിക്കുന്നത്. ബാഖ്മുതില്‍ മാത്രം യുക്രെയ്ന്‍പക്ഷത്തെ പ്രതിദിന മരണസംഖ്യ മൂന്നക്കം കടന്നുവെന്നാണ് ജര്‍മന്‍ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസ് റിപ്പോര്‍ട്ട്.
രണ്ടു ലോകമഹായുദ്ധങ്ങളെയും വെല്ലുന്ന ട്രഞ്ച് യുദ്ധമാണ് ബാഖ്മുതില്‍ അരങ്ങേറുന്നത്. ട്രഞ്ചുകളില്‍ നിലയുറപ്പിച്ചിട്ടുള്ള സൈനികര്‍ക്കു പിന്തുണയുമായി പിന്‍നിരയില്‍ പീരങ്കികളും യുദ്ധടാങ്കുകളും നിലയുറപ്പിച്ചിട്ടുണ്ട്. ട്രഞ്ചുകളില്‍ ഒളിഞ്ഞിരുന്നു പ്രതിരോധിക്കുന്ന യുക്രെയ്ന്‍ സൈനികരെ നേരിടാന്‍ മനുഷ്യത്തിരമാലകളെയാണ് വാഗ്‌നര്‍ സംഘം അയയ്ക്കുന്നതെന്നാണ് യുക്രെയ്ന്‍ പറയുന്നത്. ഒന്നിനു പിന്നാലെ ഒന്നായ് വരുന്ന റഷ്യന്‍ സംഘങ്ങള്‍ തെല്ലും മരണഭയമില്ലാത്തവരാണെന്നും യുക്രെയ്ന്‍ സൈനികര്‍ പറയുന്നു. മനുഷ്യത്തിരമാലകളായി അയയ്ക്കുന്ന സൈനികര്‍, വാഗ്‌നര്‍ സംഘം റിക്രൂട്ട് ചെയ്ത ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളാണെന്നു പാശ്ചാത്യ സൈനിക നിരീക്ഷകര്‍ പറയുന്നു.
30,000 സൈനികരുള്‍പ്പെടുന്ന 10 ബ്രിഗ്രേഡുകളെയാണ് ബാഖ്മുതിന്റെ പ്രതിരോധത്തിനായി യുക്രെയ്ന്‍ നിയോഗിച്ചിട്ടുള്ളത്. റഷ്യന്‍ പക്ഷത്ത് വിന്യസിച്ചിട്ടുള്ള സൈനികരുടെ എണ്ണം പുറത്തുവന്നിട്ടില്ല. റെയില്‍-റോഡ് സംവിധാനത്തിന്റെയും ദേശീയ പാതകളുടെയും ഒരു പ്രാദേശിക സംഗമസ്ഥാനമാണ് ബാഖ്മുത്. റഷ്യയുടെ കടുത്ത യുദ്ധത്തെ തുടര്‍ന്നു ഒട്ടേറെ സൈനികര്‍ യുദ്ധമുഖത്തു നിന്നു പിന്‍മാറാനും ശ്രമിക്കുന്നുണ്ട്. ഇതോടെ, യുദ്ധത്തില്‍നിന്ന് ഉത്തരവ് അനുസരിക്കാതെ പിന്‍മാറുന്നവര്‍ക്ക് 10 മുതല്‍ 15 വര്‍ഷം വരെ തടവുശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം കഴിഞ്ഞ ദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രഖ്യാപിച്ചിരിക്കുകയാണ്.
തന്ത്രപ്രധാനമായ സ്ഥാനത്തിനു പുറമെ, ബാഖ്മുത് കൊണ്ടുനടക്കുന്ന ഒരു രഹസ്യമാണ് അവിടെ കടുത്ത പോരാട്ടം തുടരാന്‍ റഷ്യയെയും യുക്രെയ്‌നിനെയും പ്രേരിപ്പിക്കുന്നത്. . ബാഖ്മുതില്‍ സോവിയറ്റ് യൂണിയന്‍ പണികഴിപ്പിച്ചിട്ടുള്ള 'അണ്ടര്‍ ഗ്രൗണ്ട് നഗര'മുണ്ടെന്നും , ഭൂമിക്കടിയില്‍ 80 മുതല്‍ 100 മീറ്റര്‍ ആഴത്തിലുള്ള ഈ രഹസ്യനഗരത്തില്‍ സൈനിക വാഹനങ്ങളും ആയുധങ്ങളും സംഭരിക്കാമെന്നും ഭാവിയില്‍ റഷ്യന്‍ ആയുധശേഖരത്തിന്റെയും ലോജിസ്റ്റിക് ശേഖരത്തിന്റെയും ഹബ്ബാക്കി ഈ നഗരത്തെ മാറ്റാന്‍ കഴിയുമെന്നുമാണ് റഷ്യയുടെ അവകാശവാദം. എന്നാല്‍ യുക്രെയ്ന്‍ ഈ വാദത്തെ നിരാകരിക്കുകയാണ്. നൂറു മൈല്‍ നീളമുള്ള തുരങ്ക ശൃംഖല ബാഖ്മുതിലുണ്ടെങ്കിലും അവിടെ നഗരമില്ലെന്ന് അവര്‍ പറയുന്നു. തുരങ്കങ്ങള്‍ ഉപ്പുഖനനത്തിനും ജിപ്‌സം ഖനനത്തിനുമായി നിര്‍മിച്ചതാണെന്നും യുക്രെയ്ന്‍ പറയുന്നു.
എന്നാല്‍ സോവിയേറ്റ് യൂണിയന്‍ ലോകമഹായുദ്ധ കാലത്ത് പലയിടങ്ങളിലും ഭൂമിക്കടിയില്‍ നഗരങ്ങളുണ്ടാക്കിയിരുന്നുവെന്നത് വസ്തുതയാണ്.
ഒന്നാം ലോകമഹായുദ്ധ കാലം തൊട്ട് സോവിയറ്റ് യൂണിയന്‍ നിര്‍മിച്ചതും ജര്‍മനിയില്‍ നിന്നടക്കം മറ്റുരാജ്യങ്ങളില്‍നിന്നു പിടിച്ചെടുത്തതുമായ ആയുധങ്ങള്‍ സൂക്ഷിക്കുന്ന ആയുധപ്പുരകള്‍ കൂടിയാണ് ഇവിടത്തെ തുരങ്കങ്ങള്‍. ലാന്‍ഡ് ലീസ് എഗ്രിമെന്റ് പ്രകാരം അമേരിക്കയില്‍നിന്നു ലഭിച്ച ആയുധങ്ങളും ഇവിടത്തെ സ്റ്റോറുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ ഹൃദയഭൂമിയായിരുന്ന യുക്രെയ്‌നില്‍ ഒട്ടേറെ സൈനിക ആയുധനിര്‍മാണ കേന്ദ്രങ്ങള്‍ സോവിയറ്റ് ഭരണാധികാരികള്‍ പണികഴിപ്പിച്ചിരുന്നു.. ഏകദേശം 30 ലക്ഷം ആയുധങ്ങള്‍ ഇവിടെ സംഭരിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്.
എന്തുതന്നെയായാലും ഈ തുരങ്കങ്ങളിലെ ആയുധപ്പുരകളാണ് എത്ര ചോരപൊടിഞ്ഞിട്ടും എത്ര മാംസം നുറുങ്ങി വീണിട്ടും ആയിരങ്ങളും പതിനായിരങ്ങളും മരിച്ചുവീണിട്ടും നിര്‍ത്താതെ പോരാടാന്‍ റഷ്യയെയും യുക്രെയ്‌നിനെയും പ്രേരിപ്പിക്കുന്നത്.മഞ്ഞുകാലത്തിനു പിന്നാലെ വസന്തകാലത്തോ തുടര്‍ന്നു വേനല്‍ക്കാലത്തോ സമ്പൂര്‍ണ യുദ്ധത്തിനു സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ്. നിലവില്‍ റഷ്യയ്‌ക്കൊപ്പം സൈനികാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന ബെലാറൂസും റഷ്യയോടൊപ്പം യുദ്ധത്തിനിറങ്ങാനുള്ള സാധ്യതയും അവര്‍ മുന്നില്‍ കാണുന്നു. ഉക്രൈന് ജര്‍മ്മനി, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ആധുനിക യുദ്ധോപകരങ്ങള്‍ എത്തി കൊണ്ടിരിക്കുകയാണ്.
യുക്രെയ്‌നിനു കൂടുതല്‍ ശക്തിയേറിയ ആയുധങ്ങളും ടാങ്കുകളും നല്‍കാനുള്ള നാറ്റോ രാജ്യങ്ങളുടെ തീരുമാനത്തിനെതിരെ ശക്തമായ ഭാഷയിലാണു റഷ്യ പ്രതികരിക്കുന്നത്. യുക്രെയ്‌നിന് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ യുക്രെയ്ന്‍ യുദ്ധത്തില്‍ നേരിട്ട് ഇടപെടുന്നതായി പരിഗണിച്ചു നടപടി സ്വീകരിക്കുമെന്നാണു റഷ്യയുടെ ഭീഷണി.
ആയുധങ്ങള്‍ നല്‍കാനുള്ള നീക്കം യുദ്ധം കൂടുതല്‍ കഠിനമാക്കുമെന്നും യുക്രെയ്‌നും പിന്നാലെ ലോകവും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും റഷ്യ ഓര്‍മിപ്പിക്കുന്നു. യുദ്ധത്തില്‍ റഷ്യയ്ക്കു തിരിച്ചടി നേരിടുകയോ പുതിയ ആയുധങ്ങള്‍ ഉപയോഗിച്ചു റഷ്യയെ ലക്ഷ്യമിടുകയോ ചെയ്താല്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്നു റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്വദേവ് ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.മഞ്ഞുകാലം അവസാനിക്കുന്നതോടെ സപൊറീഷ്യ മേഖലയില്‍നിന്നു തുടങ്ങി മെലീറ്റോപോളിലൂടെ മരിയുപോള്‍ വരെ നീളുന്ന പ്രത്യാക്രമണത്തിനുള്ള ഒരുക്കത്തിലാണ് യുക്രെയ്ന്‍.
യുക്രെയ്‌നിനു യുദ്ധടാങ്കുകളും പീരങ്കികളും നല്‍കുമെന്ന നാറ്റോയുടെ പ്രഖ്യാപനത്തിനു പിന്നാലെ യുക്രെയ്‌നിലെ നഗരങ്ങള്‍ക്കു നേരെ കനത്ത മിസൈല്‍ ആക്രമണമാണ് റഷ്യ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി 24ന്, യുക്രെയ്ന്‍ യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുകയാണ്. വാര്‍ഷികത്തോടനുബന്ധിച്ചു റഷ്യ ആക്രമണം കടുപ്പിച്ചേക്കുമെന്നാണു മിക്ക പാശ്ചാത്യ ചാരസംഘടനകളും മുന്നറിയിപ്പു നല്‍കുന്നത്. മഞ്ഞുകാലം കഴിഞ്ഞു മണ്ണുറയ്ക്കുന്നതോടെ യുക്രെയ്‌നിന്റെ പീഠഭൂമിയില്‍ റഷ്യന്‍ ടാങ്കുകള്‍ വീണ്ടും ഇടിമുഴക്കം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
കൂടാതെ കീവിനു വേണ്ടി ഒരിക്കല്‍ കൂടി യുദ്ധം ചെയ്യാനും റഷ്യ ഒരുമ്പെടുമെന്ന് അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികള്‍ കണക്കുകൂട്ടുന്നു. കീവിനോട് അടുത്തുകിടക്കുന്ന ബെലാറൂസിലൂടെ സൈനിക നീക്കമുണ്ടാകാതിരിക്കാന്‍ അതിര്‍ത്തി മേഖലയില്‍ മുഴുവന്‍ മൈനുകള്‍ പാകുന്ന തിരക്കിലാണ് യുക്രെയ്ന്‍. വസന്തത്തിനു പിന്നാലെ, വേനല്‍ക്കാലത്തോടെ വിദേശ ടാങ്കുകള്‍ യുക്രെയ്‌നില്‍ എത്തിത്തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഇതോടെ യുക്രെയ്ന്‍- റഷ്യ യുദ്ധം പുതിയ തലത്തിലേക്ക് ഉയരാം. നിലവില്‍ ഭാഗിക സൈനിക വിന്യാസത്തിന്റെ ഭാഗമായി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നിട്ടുള്ളവര്‍ അപ്പോഴേയ്ക്കും പരിശീലനം പൂര്‍ത്തിയാക്കി യുദ്ധമുന്നണിയിലേക്ക് എത്തുന്നതും യുക്രെയ്ന്‍ - റഷ്യ യുദ്ധത്തില്‍ നിര്‍ണായകമാകും. വേനല്‍ക്കാലത്തിനു മുന്‍പ് യുദ്ധഭൂമിയില്‍ പരമാവധി നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് റഷ്യ. അതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ ലോകത്തിന് മുന്നില്‍ നിര്‍ണ്ണായകമാണ്
https://www.facebook.com/Malayalivartha