ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമോ എന്ന ഭയം: കഴിഞ്ഞ മൂന്നാഴ്ചയായി കാണാതായ പതിനാലുകാരിയ്ക്കായി തെരച്ചിൽ ഊർജ്ജിതം...

യുഎസ് സംസ്ഥാനമായ അര്‍കാന്‍സസില്‍ ഇന്ത്യന്‍ വംശജയായ 14 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കഴിഞ്ഞ മൂന്നാഴ്ചയായി കാണാനില്ല. ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടപ്പെട്ട് അമേരിക്കയില്‍നിന്ന് പോകേണ്ടിവരുമെന്ന ഭയന്ന് പെണ്‍കുട്ടി വീട് വിട്ടതാകാമെന്ന് പൊലീസ് സൂചിപ്പിക്കുന്നു. കോണ്‍വേയില്‍നിന്നുള്ള തന്‍വി മരുപ്പള്ളി എന്ന പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. ബസില്‍ സ്‌കൂളിലേക്കു പോയ തന്‍വിയെ ജനുവരി 17-നാണ് അവസാനമായി പ്രദേശത്തു കണ്ടതെന്നു പൊലീസ് പറഞ്ഞു.
വര്‍ഷങ്ങളായി യുഎസില്‍ നിയമപരമായി ജീവിക്കുന്ന കുടുംബം ഇപ്പോള്‍ യുഎസ് പൗരത്വം നേടാനുള്ള ശ്രമത്തില്‍ കുടിയേറ്റ നിയമങ്ങളില്‍പെട്ട് വലയുകയാണെന്ന് തന്‍വിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ടെക് കമ്പനി ജീവനക്കാരനായ തന്‍വിയുടെ പിതാവ് പവന്‍ റോയിയുടെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മാതാവ് ശ്രീദേവി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങിയതിനു ശേഷം വീണ്ടും ആശ്രിത വീസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ്.
പിതാവിന്റെ തൊഴില്‍വീസ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യുമെന്ന് തന്‍വി പവനോട് ചോദിച്ചിരുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യയിലേക്കു മടങ്ങേണ്ടിവരുമെന്ന് കുട്ടിയോടു പറഞ്ഞിരുന്നതായും പിതാവ് പവന്‍ പറഞ്ഞു. ഇന്ത്യയിലേക്കു മടങ്ങേണ്ടിവരുമെന്ന് അറിഞ്ഞത് തന്‍വിക്കു വലിയ ഞെട്ടലായിരുന്നു. ഞാന്‍ ഇവിടെ അല്ലേ ഉള്ളത്. എന്തിനാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതെന്ന് അവള്‍ ചോദിച്ചിരുന്നു. ഇത്തരം ആശങ്കകള്‍ മൂലമാകാം തന്‍വി വീട് വിട്ട് പോയതെന്നാണ് കോണ്‍വേ പൊലീസ് കരുതുന്നത്. തന്‍വിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച കുടുംബം പ്രാര്‍ഥനകളോടെ കാത്തിരിക്കുകയാണ്.
അയൽക്കാർ, തൻവിയുടെ സഹപാഠികളുടെ രക്ഷിതാക്കൾ, അധ്യാപകർ, സ്കൂൾ ജീവനക്കാർ, കൂടാതെ അപരിചിതർ പോലും അടങ്ങുന്ന സന്നദ്ധപ്രവർത്തകർ ഫെബ്രുവരി ആദ്യ വാരാന്ത്യത്തിൽ തൻവിയെ കണ്ടെത്തുക എന്ന പേരിൽ തിരച്ചിൽ ആരംഭിച്ച് മാതാപിതാക്കളെ സഹായിക്കാൻ ഒത്തുകൂടിയിരുന്നു. ഗൂഗിൾ മാപ്പിൽ ഏകദേശം 65 ലൊക്കേഷനുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തു, ഓരോ ഗ്രൂപ്പും തൻവിയെയോ അവളിലേക്ക് നയിച്ചേക്കാവുന്ന എന്തെങ്കിലും സൂചനകളോ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ഒരു പ്രദേശം തിരഞ്ഞെടുത്ത് അതുവഴി അന്വേഷണം നടത്തി.
തിരച്ചിൽ സംഘങ്ങൾ തൻവി കടന്നുപോകാൻ സാധ്യതയുള്ള തെരുവുകളിലൂടെ അന്വേഷണം നടത്തി. ബാനറുകൾ സ്ഥാപിച്ചു, വിദ്യാർത്ഥിനി എവിടെ പോയിരിക്കാം എന്നതിനെക്കുറിച്ചുള്ള എന്തെങ്കിലും സൂചനകൾ കണ്ടെത്താൻ വീട്ടുകാരോട് അവരുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. തൻവിയിലേക്ക് നയിച്ചേക്കാവുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് സിസിടിവി ദൃശ്യങ്ങളെന്ന് തിരയൽ ദൗത്യത്തിന്റെ സജീവ ഭാഗമായ കോൺവേയിലെ താമസക്കാരിയായ ജെന്നി വാലസ് പറയുന്നു.
സിസിടിവി ഫൂട്ടേജ് നിർണായകമാണ്, അത് എത്രയും വേഗം പരിശോധിക്കേണ്ടതുണ്ട്, കാരണം മിക്ക കേസുകളിലും ഒരു മാസത്തിനുള്ളിൽ ഇത് ഇല്ലാതാക്കപ്പെടും, തൻവിയെക്കുറിച്ച് കൂടുതൽ ആളുകളെ അറിയിച്ചാൽ, കൂടുതൽ പേർ പരിശോധിച്ച് ഞങ്ങളെ അറിയിക്കാൻ സാധ്യതയുണ്ട്.
അന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങളിൽ പലർക്കും എന്തുകൊണ്ടാണ് ആദ്യ ആഴ്ചയിൽ അന്വേഷണസംഘം ഇതിന് മുൻകൈഎടുക്കാത്തതെന്ന് നിരാശ തോന്നിരുന്നതായി അവർ പറയുന്നു. ഞങ്ങൾ ഒരു പത്രസമ്മേളനം നടത്താൻ പോലീസിനോട് അപേക്ഷിക്കുകയായിരുന്നു. സൗജന്യമായി ഫ്ലൈയറുകൾ അച്ചടിക്കുന്നതും പരസ്യബോർഡുകളിൽ സൗജന്യ അറിയിപ്പുകൾ നൽകുന്നതും ക്യാമറകൾ ഉടനടി പരിശോധിക്കുന്നതും വരെയുള്ള തിരയൽ പ്രവർത്തനത്തെ ആളുകൾ നന്നായി പിന്തുണച്ചിട്ടുണ്ടെന്നും ജെന്നി കൂട്ടിച്ചേർത്തു.
കോൺവേ സുരക്ഷിത നഗരമാണെങ്കിലും, മനുഷ്യക്കടത്തിന് സാധ്യതയുള്ള അന്തർസംസ്ഥാന മേഖലകളെ അവർ ഭയപ്പെടുന്നുവെന്നും ജെന്നി പറഞ്ഞു. കുട്ടിക്ക് എന്തെങ്കിലും അപകടം സംഭവിച്ചതായി ഭയമുണ്ടെന്നും അവർ പറയുന്നു. അതേസമയം, പൊതുജനങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് ഫെബ്രുവരി 7 ചൊവ്വാഴ്ച കോൺവേ പോലീസ് അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ അവരുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്ത് ഇറക്കിട്ടുണ്ട്.
https://www.facebook.com/Malayalivartha























