പട്ടിണിയും ദാരിദ്ര്യവും പാകിസ്താനെ മൂടി കഴിഞ്ഞു..സാമ്പത്തികമായും രാഷ്ട്രീയമായും തകർച്ച നേരിടുന്ന പാക്കിസ്ഥാനിൽ ജനം ജീവിക്കുന്നത് ഇരട്ട പ്രതിസന്ധിയിൽ...ദുരിതക്കാറ്റ് വീശിയടിക്കുന്നു..

ഓരോ ദിവസം കഴിയും തോറും പാകിസ്ഥാൻ കൂടുതൽ രൂക്ഷമായ അവസ്ഥയിലേക്ക് പോയ്കൊണ്ട് ഇരിക്കുകയാണ്,,, പട്ടിണിയും ദാരിദ്ര്യവും പാകിസ്താനെ മൂടി കഴിഞ്ഞു..സാമ്പത്തികമായും രാഷ്ട്രീയമായും തകർച്ച നേരിടുന്ന പാക്കിസ്ഥാനിൽ ജനം ജീവിക്കുന്നത് ഇരട്ട പ്രതിസന്ധിയിൽ. ശ്രീലങ്കയെയും വെനസ്വെലയേയും പോലെ കടത്തിൽ മുങ്ങിയിരിക്കുകയാണു പാക്കിസ്ഥാനും. നാണ്യപ്പെരുപ്പം 48 വർഷത്തെ ഏറ്റവും ഉയരത്തിലാണ്. ലോകത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള അഞ്ചാമത്തെ രാജ്യമായ പാക്കിസ്ഥാനിൽ ദുരിതക്കാറ്റ് വീശിയടിക്കുന്നു.രാജ്യാന്തര നാണ്യനിധിയാണ് (ഐഎംഎഫ്) പാക്കിസ്ഥാന്റെ ഏക പ്രതീക്ഷ. 7 ബില്യൻ ഡോളറിന്റെ സാമ്പത്തിക സഹായം കിട്ടാൻ പക്ഷേ കടുത്ത നിബന്ധനകളാണ് ഐഎംഎഫ് മുന്നോട്ടുവച്ചിട്ടുള്ളത്. ഈ നിബന്ധനകൾ നടപ്പാക്കുമ്പോൾ രാജ്യത്ത് 170 ബില്യൻ രൂപയുടെ നികുതിവർധന ഏർപ്പെടുത്തേണ്ടി വരുമെന്ന് പാക്ക് ധനമന്ത്രി ഇസഹാഖ് ധർ പറഞ്ഞു.
സർക്കാരും ഐഎംഎഫുമായുള്ള ചർച്ച തുടരുകയാണ്. ഐഎംഎഫ് സംഘം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ നേരിട്ടെത്തിയാണു ചർച്ചകളിൽ പങ്കെടുത്തത്.നടുവൊടിഞ്ഞിരിക്കുന്ന ജനങ്ങൾക്ക് അധിക നികുതിഭാരം താങ്ങാനാകില്ലെന്നും തെരുവിലെ പ്രക്ഷോഭം ശക്തിയാർജിക്കുമെന്നും സർക്കാരിന് അറിയാം. സാധാരണക്കാരെ നേരിട്ടു ബാധിക്കാത്ത തരത്തിൽ നികുതിനിർദേശം നടപ്പാക്കാനാണു ശ്രമിക്കുന്നതെന്നാണു ധനമന്ത്രി പറയുന്നത്.നികുതി ഈടാക്കുന്നതിനായി ധനബില്ലോ ഓർഡിനൻസോ കൊണ്ടുവരാനാണു സർക്കാരിന്റെ ആലോചന. ആശങ്കപ്പെടാനില്ലെന്നും എല്ലാം നേരെയാകുമെന്നും സർക്കാർ പറയുമ്പോഴും ജനം ആ വാക്കുകളെ മുഖവിലയ്ക്കെടുക്കുന്നില്ല.വിവിധ ജനവിഭാഗങ്ങളുമായി ബ്ലൂംബെർഗ് ന്യൂസ് നടത്തിയ അഭിമുഖങ്ങൾ പാക്കിസ്ഥാനിലെ പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നു.
ജീവിതം വഴിമുട്ടിയ കഥകളാണ് ഏവരും പങ്കുവച്ചത്. ഈ ശൈത്യകാലത്ത് കച്ചവടം 50 ശതമാനം കുറഞ്ഞെന്നു കറാച്ചിയിലെ സീഫുഡ് റസ്റ്ററന്റ് ഉടമ മുഹമ്മദ് റാഷിദ് പറഞ്ഞു. മധ്യവർഗത്തിൽപ്പെട്ട ജനം കടയിലേക്കു വരുന്നത് കുറഞ്ഞു. ബിസിനസ് ക്ലാസിൽപ്പെട്ടവർ മാത്രമാണ് ഭക്ഷണം കഴിക്കാൻ വരുന്നത്. രാജ്യത്തെ പ്രതിസന്ധിയിൽ സമ്പന്നർക്കു കുഴപ്പമില്ലെന്നും റാഷിദ് ചൂണ്ടിക്കാട്ടി.കുതിക്കുന്ന ഇന്ധനവിലയും ജനജീവിതം താറുമാറാക്കി. കഴിഞ്ഞമാസം 262 പാക്ക് രൂപയിലേറെയാണ് ഡീസലിനു ലീറ്ററിന് കൂട്ടിയത്. ഇതോടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ എണ്ണം കുറഞ്ഞു. പമ്പുകളിൽ തിരക്കില്ല. കറാച്ചിയിലെ തിരക്കേറിയ ടോട്ടൽ പാർകോ പാക്കിസ്ഥാൻ ലിമിറ്റഡ് ഗ്യാസ് സ്റ്റേഷനിലെ മാനേജർ ഇർഫാൻ അലിയുടെ വാക്കുകൾ: ‘‘പെട്രോൾ ലീറ്ററിന് 200 രൂപയുള്ളപ്പോൾ ദിവസവും 15,000 ലീറ്റർ വിറ്റിരുന്നു. പെട്രോൾ വില 250 രൂപയായതോടെ വിൽപന 13,000 ലീറ്ററായി കുറഞ്ഞു. നാണ്യപ്പെരുപ്പം തീർച്ചയായും തൊഴിലില്ലായ്മ കൂട്ടിയിട്ടുണ്ട്’’.സാമ്പത്തിക–ഭക്ഷ്യ പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനിൽ 2022ൽ വിലക്കയറ്റം 25% വരെ വർധിച്ചെന്നാണു സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ റിപ്പോർട്ട്.
അതിന്റെ ഫലമായി ഇന്ധനം, അരി, മറ്റു ഭക്ഷ്യധാന്യങ്ങൾ, പഞ്ചസാര തുടങ്ങിയവയ്ക്കു വില കുത്തനെ കൂടി.ചില പച്ചക്കറികൾക്ക് 500% വരെ വില കയറി. കഴിഞ്ഞ വർഷം ജനുവരി 6ന് സവാള വില കിലോയ്ക്ക് 36.7 രൂപയായിരുന്നെങ്കിൽ ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് 220.4 രൂപയായി. രാജ്യത്തു ചിലയിടങ്ങളിൽ ഒരു കിലോ ധാന്യപ്പൊടിക്ക് 3,000 രൂപ വരെയാണ് വില. ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ജനങ്ങൾ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണ ട്രക്കുകൾക്കു പിന്നാലെ പായുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha























