ആണവായുധ ശേഖരം മൂന്നിരട്ടിയാക്കി ഉയർത്താൻ ഒരുങ്ങി ചൈന..2035ഓടെ ആണവായുധങ്ങളുടെ എണ്ണം 900ത്തിലെത്തിക്കാനാണ് ചൈനയുടെ പദ്ധതി..യു.എസ് തൊട്ടുപിന്നിലുണ്ട്..കടുത്ത നടപടികളിലേക്ക് നീങ്ങാത്തതിന് കാരണം അവരുടെ ശക്തമായ ആണവായുധ നിരയാണ്..

അന്താരാഷ്ട്ര നയതന്ത്രബന്ധങ്ങളിൽ പിരിമുറുക്കങ്ങൾ രൂക്ഷമാകുന്നതിനിടെ തങ്ങളുടെ ആണവായുധ ശേഖരം മൂന്നിരട്ടിയാക്കി ഉയർത്താൻ ഒരുങ്ങി ചൈന. 2035ഓടെ ആണവായുധങ്ങളുടെ എണ്ണം 900ത്തിലെത്തിക്കാനാണ് ചൈനയുടെ പദ്ധതിയെന്ന് ഒരു ജാപ്പനീസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ചുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പദ്ധതികൾക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അനുമതി നൽകിയതായും പറയുന്നു. 2027ഓടെ ആണവായുധങ്ങളുടെ എണ്ണം 550 ആക്കാനാണ് തീരുമാനം. പീപ്പിൾസ് ലിബറേഷൻ ആർമി സ്ഥാപിതമായതിന്റെ നൂറാം വാർഷികമാണ് 2027ൽ. തുടർന്ന് 2035ഓടെ ഇത് 900 ത്തിൽ എത്തിക്കും. നിലവിൽ 350 ഓളം ആണവായുധങ്ങൾ ചൈനയ്ക്കുണ്ടെന്നാണ് റിപ്പോർട്ട്. യുക്രെയിൻ അധിനിവേശം രൂക്ഷമായി തുടരുമ്പോഴും നാറ്റോയും യു.എസും റഷ്യക്കെതിരെ ഉപരോധങ്ങൾ ഒഴികെ മറ്റ് നേരിട്ടുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാത്തതിന് കാരണം അവരുടെ ശക്തമായ ആണവായുധ നിരയാണ്. ഇതാണ് ആണവ ശക്തി കൂട്ടാൻ ചൈനയെ പ്രേരിപ്പിച്ചിരിക്കുന്ന ഘടകം.
തായ്‌വാനിൽ ഒരു അധിനിവേശം വേണ്ടി വന്നാൽ ഇത് കരുത്താകുമെന്നും ചൈന കരുതുന്നു.അതേ സമയം, ചൈന തങ്ങളുടെ ആണവായുധ ശേഖരം 1,500ലേക്കെത്തിക്കാൻ ആലോചിക്കുന്നതായി കഴിഞ്ഞ വർഷം അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗൺ അറിയിച്ചിരുന്നു. നിലവിൽ 400 എണ്ണം ചൈനയുടെ കൈവശമുണ്ടെന്നും പെന്റഗൺ റിപ്പോർട്ടിൽ പരാമർശിക്കുന്നു.സ്റ്റോക്‌ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരമുള്ള രാജ്യം റഷ്യയാണ് ( 5,977 ). 5,428 എണ്ണവുമായി യു.എസ് തൊട്ടുപിന്നിലുണ്ട്.റഷ്യയുടെ ആണവായുധ ശേഖരത്തിന്റെ കൃത്യമായ കണക്ക് പുറംലോകത്തിന് അജ്ഞാതമാണ് എന്നതാണ് വാസ്തവം. സോവിയറ്റ് യൂണിയൻ നിലവിലുണ്ടായിരുന്നപ്പോൾ 40,000ത്തിലേറ ആണവായുധങ്ങൾ ഉണ്ടായിരുന്നെന്നാണ് കണക്ക്. ആണവോർജ്ജം ലോകത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് റഷ്യ.
38 ന്യൂക്ലിയർ പവർ റിയാക്ടറുകൾ റഷ്യയിലുണ്ട്.അതെ സമയം യുഎസ് വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണ്‍ അമേരിക്ക വെടിവച്ചിട്ടതിന് പിന്നാലെ അനുമതിയില്ലാതെ യുഎസ് ഉയര്‍ന്ന ബലൂണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയിലും പറന്നതായി ചൈന. 2022 ജനുവരി മുതല്‍ 10 തവണയിലധികം അനുമതിയില്ലാതെ യുഎസ് ബലൂണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പറന്നതായാണ് ചൈനയുടെ ആരോപണം.ബീജിംഗില്‍ പതിവ് പത്രസമ്മേളനത്തില്‍ ചാല ബലൂണ്‍ സംബന്ധിച്ച ചോദ്യത്തോട് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ ആണ് പ്രതികരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. വിമാനങ്ങളോട് ചൈന എങ്ങനെ പ്രതികരിച്ചുവെന്ന ചോദ്യത്തിന് ഇത്തരം സംഭവങ്ങളോടുള്ള ചൈനയുടെ പ്രതികരണം ഉത്തരവാദിത്തവും പ്രൊഫഷണലുമാണെന്ന് വാങ് വെന്‍ബിന്‍ പറഞ്ഞു.
ഈ മാസം ആദ്യം സൗത്ത് കരോലിന തീരത്ത് അമേരിക്ക ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ടതിന് പിന്നാലെയാണ് ചൈനയുടെ വാദം. ബലൂണ്‍ സാധാരണ റിസര്‍ച്ച് ക്രാഫ്റ്റാണെന്നും അമേരിക്കയുടെ പ്രതികരണം അതിര് കടന്നുവെന്നും ബെയ്ജിംഗ് പറയുന്നു.ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും(എഫ്എഎ) തീരസംരക്ഷണ മേഖലയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അമേരിക്ക ബലൂണ്‍ വെടിവെച്ചിട്ടത്. യുഎസ് വ്യോമസേനയുടെ എഫ് 22 യുദ്ധവിമാനം ഉപയോഗിച്ചാണ് ചൈനീസ് ബലൂണ്‍ വെടിവച്ച് വീഴ്ത്തിയത്.വടക്കേ അമേരിക്കയ്ക്ക് മുകളിലൂടെ പറക്കുന്ന മറ്റ് മൂന്ന് വസ്തുക്കളെ യുഎസ് സൈന്യം പിന്നീട് വെടിവച്ചു വീഴ്ത്തി.ഇന്ത്യ, ജപ്പാന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളെയും ചൈനീസ് ചാര ബലൂണ്‍ ലക്ഷ്യമിട്ടെന്ന് മീഡിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
തെക്കന്‍ തീരമായ ഹൈനാന്‍ പ്രവിശ്യയില്‍ വര്‍ഷങ്ങളായി ചൈനീസ് ചാര ബലൂണ്‍ നിരീക്ഷണം നടത്തുന്നുണ്ട്. ജപ്പാന്‍, ഇന്ത്യ, വിയറ്റ്നാം, തായ്വാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ സൈനിക വിവരങ്ങളാണ് ബലൂണ്‍ വഴി ചൈന ശേഖരിക്കുന്നതെന്ന് ദി വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പേര് വെളിപ്പെടുത്താത്ത നിരവധി പ്രതിരോധ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റിന്റെ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























