നാശം വിതച്ച് ചുഴലിക്കാറ്റും പ്രളയവും; അരലക്ഷം പേർക്ക് വീട് നഷ്ടമായി; ശക്തിപ്രാപിച്ച് ഗബ്രിയേല ചുഴലിക്കാറ്റ്; ചുഴലിക്കാറ്റ് രാജ്യത്താകെ നാശം വിതയ്‌ക്കുന്നതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ ആറ് ഇടങ്ങളില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പേടിച്ചു വിറച്ച് പ്രവാസികൾ

വമ്പൻ ചുഴലികാറ്റിൽ നിന്ന് രക്ഷ തേടുകയാണ് ന്യൂസിലാൻഡ്. കനത്ത നാശനഷ്ടമാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുഴലിക്കാറ്റ് രാജ്യത്താകെ നാശം വിതയ്‌ക്കുന്നതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ ആറ് ഇടങ്ങളില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗബ്രിയേല ചുഴലിക്കാറ്റ് കനത്ത പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായതിനാലാണ് നടപടി.
ന്യൂസിലൻഡിന്‍റെ വടക്കൻ മേഖലയിലാണ് ഗബ്രിയേല ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. ഓക്ക് ലാൻഡ് ഉൾപ്പെടെ 5 മേഖലകളെ അക്ഷരാർത്ഥത്തിൽ ചുഴലിക്കാറ്റും കനത്ത മഴയും തകർത്തെറിഞ്ഞു എന്ന് പറയാവുന്നതാണ് ഇവിടുത്തെ അവസ്ഥ. 58000 വീടുകളിലാണ് മേഖലയിൽ വൈദ്യുതിബന്ധം താറുമാറായയത്. നിരവധി വീടുകളാണ് ഇവിടെ തകർന്നത്. ഔദ്യോഗിക കണക്ക് പ്രകാരം അമ്പതിനായരത്തോളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. യഥാർത്ഥ കണക്ക് അതിലുമേറെ വരുമെന്നാണ് റിപ്പോർട്ടുകൾ.
തീരമേഖലകളിൽ പലയിടത്തും റോഡുകളിൽ വെള്ളം കയറി. ഉയർന്ന തിരമാലകൾ കരയിലേക്ക് ഇരച്ച് കയറി. വീടുകൾക്ക് മേൽ പലയിടത്തും കൂറ്റൻ മരങ്ങൾ വീണു. ജീവൻ രക്ഷിക്കാനായി ഇവിടത്തെ ജനങ്ങൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ഓക്ക് ലാൻഡ് ഉൾപ്പെടെ 5 മേഖലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് സർക്കാർ ചുഴലിക്കാറ്റിനെ നേരിടുന്നത് .
നോര്‍ത്ത് ലാന്‍ഡ്, ഓക്‌ലാന്‍ഡ്, തയ്‌റാവ്‌ഹിട്ടി, ബേ ഓഫ് പ്ലന്‍റി, വെയ്‌ക്കാട്ടോ, ഹാവ്‌ക്‌സ് ബേ എന്നീ ആറ് പ്രദേശങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് പുലര്‍ച്ചെ ന്യൂസിലാന്‍ഡ് മന്ത്രി കിരേണ്‍ മക്‌നൗള്‍ട്ടി ഇതുസംബന്ധിച്ച പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. അതിന് മുമ്പ് അദ്ദേഹം പ്രധാനമന്ത്രി ക്രിസ് ഹിപ്‌കിന്‍സുമായും പ്രതിപക്ഷ വക്താവുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ദേശീയ അടിയന്തരാവസ്ഥ പരിഗണനയിലാണെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. യാത്രാ നിയന്ത്രണം ഏർപ്പെടുത്തുന്നതും പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.. 11.5 മില്യൺ ന്യൂസിലാൻഡ് ഡോളറിന്‍റെ അടിയന്തര ധനസഹായം ഈ മേഖലൾക്കായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്നും നാളെയും കനത്ത മഴയാണ് ന്യൂസിലാൻഡ് കാലാവസ്ഥാ കേന്ദ്രമായ മെറ്റ് സർവീസ് പ്രവചിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗബ്രിയേല ചുഴലികാറ്റ് ഭീഷണി ശക്തമായി തുടരുകയാണ്. അതേസമയം മോശം കാലാവസ്ഥ കാരണം നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ചുഴലിഭീഷണിയുള്ള മേഖലയിലെ പൊതുഗതാഗതവും വലിയ ഭീഷണിയിലാണ്. ഒരാഴ്ച മുൻപ് ഓക്ക് ലാൻഡിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാല് പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗബ്രിയേല ചുഴലിക്കാറ്റും കനത്ത നാശം വിതയ്ക്കുന്നത്.
'പ്രതികൂലമായ കാലാവസ്ഥ വടക്കന്‍ മേഖലയിലാണ് ഏറ്റവുമധികം നാശം വിതച്ചത്. രാജ്യം ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ചുഴലിക്കാറ്റ് പ്രളയത്തിന് കാരണമാവുകയും രാജ്യത്തെ റോഡുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നാശം വിതയ്‌ക്കുകയും ചെയ്‌തിരിക്കുകയാണ്'- കിരേണ്‍ മക്‌നൗള്‍ട്ടി അറിയിച്ചു.
'ഇന്ന് കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ഞായറാഴ്‌ച(12.02.2023) മുതല്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതിന്‍റെ ആവശ്യകത വിലയിരുത്തുന്നതിനായി ഇതുസംബന്ധിച്ച വിഭാഗം ദുരിത ബാധിത പ്രദേശങ്ങളിലെ പ്രാദേശിക സിവിൽ ഡിഫൻസ് എമർജൻസി മാനേജ്‌മെന്‍റ് ടീമുകളുമായി നിരന്തരം ആശയവിനിമയം നടത്തി വരികയായിരുന്നു. ടീമുകള്‍ വിലയിരുത്തല്‍ നടത്തി തനിക്കും പ്രധാനമന്ത്രിയ്‌ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നും' അദ്ദേഹം പറഞ്ഞു.
'അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ല എന്നായിരുന്നു ഇതുവരെയുള്ള തീരുമാനം. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായി തുടരുന്നതിനാല്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു. ദുരിത ബാധിത മേഖലകളില്‍ സഹായം എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും' മക്‌നൗള്‍ട്ടി പറഞ്ഞു
ഉയര്‍ന്ന വിദ്യാഭ്യാസവും പ്രവൃത്തി പരിചയവുമുളളവരുടെ വാഗ്ദത്ത ഭൂമിയായ ന്യൂസിലാൻഡിൽ ഒട്ടേറെ മലയാളികളാണ് ഉള്ളത് .വലിയ രാജ്യമാണെങ്കിലും ആകെ 35 ലക്ഷമാണ് അവിടുത്തെ ജനസംഖ്യ. ഒട്ടേറെ മലയാളികള്‍ ഇവിടേയ്ക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ കുടിയേറിയിട്ടുണ്ട് .
ഉയര്‍ന്ന ജീവിത നിലവാരം, വിദ്യാഭ്യാസ സൗകര്യങ്ങള്‍, മികച്ച വേതന നിരക്ക്, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ആധുനിക ചികിത്സാ സൗകര്യങ്ങള്‍, നല്ല കാലാവസ്ഥ എന്നിവയൊക്കെ ന്യൂസിലാന്‍ഡിന്റെ സവിശേഷതകളായി പറഞ്ഞിരുന്നു ... പക്ഷെ ആഞ്ഞുവീശുന്ന ചുഴലിക്കാറ്റിൽ പറന്നുപോകുന്നത് മലയാളി പ്രവാസികളുടെ പ്രതീക്ഷകൾ കൂടിയാണ്.
https://www.facebook.com/Malayalivartha























