അമേരിക്കയെ വിടാതെ അജ്ഞാത പേടകങ്ങൾ.. വ്യോമസേനയെ ഭയപ്പെടുത്തി അന്യഗ്രഹ ജീവികൾ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് എയർഫോഴ്സ് ജനറൽ

അന്യഗ്രഹ ജീവികള്‍ എന്നുള്ളത് എപ്പോഴും അജ്ഞാതമായിട്ടുള്ള ഒരു കാര്യമാണ്. പറക്കുംതളികകള്‍ പലയിടത്തായി കണ്ടു എന്നല്ലാതെ ഇതുവരെ ആര്‍ക്കും അന്യഗ്രഹ ജീവികളെ കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ശാസ്ത്രജ്ഞര്‍ ഇതിന് പിന്നാലെയാണ്. ഭൂമിയെ കൂടാതെ നിരവധി ജീവന്‍ നിലനില്‍ക്കുന്ന ഗ്രഹങ്ങള്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.
അതിനിടെ, ഈ വസ്തുതകള്‍ കാര്യമായി പരിശോധിക്കാനുള്ള തീരുമാനത്തിലാണ് അമേരിക്ക ഇപ്പോള്‍. അമേരിക്കയില്‍ ആകാശത്ത് അജ്ഞാത വസ്തുക്കള്‍ കണ്ടെത്തുന്നുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതോടെ അന്യഗ്രഹ ജീവികളുടെ കാര്യം വീണ്ടും ജനങ്ങള്‍ ചൂടോടെ ചര്‍ച്ച ചെയ്യുകയാണ്. ഇപ്പോള്‍ വടക്കേ അമേരിക്കന്‍ വ്യോമാതിര്‍ത്തിയുടെ മേല്‍നോട്ടം വഹിക്കുന്ന യുഎസ് എയര്‍ഫോഴ്‌സ് ജനറല്‍ ജനറല്‍ ഗ്ലെന്‍ വാന്‍ഹെര്‍ക്ക് തുടര്‍ച്ചയായി അജ്ഞാത വസ്തുക്കളെ വെടിവെച്ചിടുന്നതിന്റെ വിശദീകരണവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ്.
രാജ്യത്തിന്റെ വ്യോമപാതയിൽ സ്ഥിരം പ്രത്യക്ഷപ്പെടുന്ന അജ്ഞാത വസ്തുക്കൾക്ക് പിന്നിൽ അന്യഗ്രഹ ജീവികളുടെ പങ്കും തള്ളിക്കളയാനാകില്ല എന്നാണ് അമേരിക്കൻ എയർഫോഴ്സ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട മൂന്ന് അജ്ഞാത വസ്തുക്കൾ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ട സംഭവത്തിൽ പ്രതികരിക്കുന്ന വേളയിലാണ് ജനറൽ ഗ്ളെൻ വാൻഹെർക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയത്തിൽ ഭൗമേതര ബന്ധം തള്ളിക്കളയാനാകില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെയും കാനഡയുടേയും അതിർത്തിയിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട അജ്ഞാത വസ്തു അടക്കം വെടിവെച്ചിടാനായി ഇതിനോടകം തന്നെ സമാനമായ മൂന്ന് ഓപ്പറേഷനുകൾ അമേരിക്കൽ എയർഫോഴ്സ് നടത്തിയിരുന്നു.
ഇതേ കുറിച്ചു ബന്ധപ്പെട്ടവര്‍ കൂടുതല്‍ വിശദീകരണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കന്‍ സൈന്യം മൂന്നു ദിവസത്തിനുള്ളില്‍ മൂന്ന് അജ്ഞാത വസ്തുക്കളാണ് വെടിവെച്ചിട്ടുള്ളത്. ഇവയെ തിരിച്ചറിയാനുള്ള ശ്രമങ്ങളും നടത്തി വരുന്നുണ്ട്. ഇത്തരത്തിലുള്ള അജ്ഞാതമായ എല്ലാ ഭീഷണികളും അവയുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും വിലയിരുത്തുന്നുണ്ടെന്നും വാന്‍ഹെര്‍ക്ക് പറഞ്ഞു.
ഈ സാഹചര്യത്തിൽ വടക്കേ അമേരിക്കയെ സമീപിക്കുന്ന എല്ലാ വിധത്തിലുമുള്ള അപകട സൂചനകളും ഞങ്ങൾ വിലമതിക്കുന്നു യുഎസ് നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് പ്രതിരോധ കമാൻഡിന്റെ മേധാവി കൂടിയായ വാൻഹെർക്ക് കൂട്ടിച്ചേർത്തു. യു എസ്- കാനഡ അതിർത്തിയിലുള്ള ഹുറോൺ തടാകത്തിന് മുകളിലായി കണ്ടെത്തിയ അജ്ഞാത വസ്തു കഴിഞ്ഞ ദിവസം അമേരിക്ക വെടിവച്ചിട്ടിരുന്നു.
ഒരാഴ്ചക്കിടെ നാലാമത്തെ വസ്തുവാണ് ഇത്തരത്തിൽ അമേരിക്ക വെടിവച്ചിടുന്നത്. എഫ്-16 വിമാനം ഇന്നലെ ഉച്ചയോടെയാണ് വെടിവച്ചത്. നാലാമതായി വെടിവച്ചിട്ട വസ്തു മറ്റുള്ളവയേക്കാൾ താരതമ്യേന ചെറുതാണെന്നാണ് കണ്ടെത്തൽ. അലാസ്കയ്ക്ക് മുകളിലായി 40,000 അടി ഉയരത്തിൽ പറന്ന അജ്ഞാത പേടകത്തെ ഫെബ്രുവരി പത്ത് വെള്ളിയാഴ്ച യു എസ് വെടിവച്ച് വീഴ്ത്തിയിരുന്നു.
ഇതിന് പിന്നാലെ വടക്കേ അമേരിക്കൻ ആകാശത്ത് മറ്റൊരു പേടകത്തെ കൂടി യു എസ് തകർത്തു. കാനഡയിലെ മദ്ധ്യ യൂകോൺ മേഖലയിൽ ഫെബ്രുവരി പതിനൊന്ന് ശനിയാഴ്ച പുലർച്ചെ 2.11ഓടെ യു എസിന്റെ എഫ് - 22 യുദ്ധവിമാനമാണ് പേടകത്തെ വെടിവച്ചിട്ടത്. പ്രസിഡന്റ് ജോ ബൈഡന്റെ അറിവോടെയായിരുന്നു ഈ നീക്കം. വടക്കേ അമേരിക്ക ഫെബ്രുവരി 4-നു ഒരു ചൈനീസ് ബലൂണും വെടിവെച്ചിട്ടിരുന്നു. അന്യഗ്രഹത്തില്‍ നിന്നെത്തിയ തരത്തിലുള്ള തെളിവുകള്‍ ഒന്നും തന്നെ ഇവയില്‍ നിന്നു ഇതുവതെ അമേരിക്കന്‍ സൈന്യം കണ്ടെത്തിയിട്ടില്ല.
അതേസമയം, കിഴക്കൻ ചൈനീസ് ആകാശത്തും ' അജ്ഞാത പേടകം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. തുറമുഖ നഗരമായ ക്വിംഗ്‌ഡാവോയ്ക്ക് സമീപം ബോഹായി കടലിന് മുകളിലൂടെ പറക്കുന്ന അജ്ഞാത പേടകത്തെ ഉടൻ വെടിവച്ച് വീഴ്ത്തുമെന്ന് ചൈന കഴിഞ്ഞ ദിവസം അറിയിച്ചു. മേഖലയിലെ മത്സ്യബന്ധന ബോട്ടുകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























