ഗിനിയയില്‍ 9 പേരുടെ ജീവനെടുത്ത് മാരക വൈറസ് മാര്‍ബര്‍ഗ്;ആഫ്രിക്കയില്‍ ഉടലെടുത്ത മാരക രോഗത്തില്‍ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന;കൊറോണയുടെ ഭീതി അവസാനിക്കും മുന്‍പ് അടുത്ത പരീക്ഷണം!

ആഫ്രിക്കയില്‍ 9 പേരുടെ ജീവനെടുത്ത് മാര്‍ബര്‍ഗ് രോഗം പടരുന്നു. ആഫ്രിക്കയില്‍ ഉടലെടുത്ത മാരക വൈറസിന്റെ ഭയത്തില്‍ ലോകാരോഗ്യ സംഘടന. കൊറോണയുടെ ഭീതി അവസാനിക്കും മുന്‍പ് അടുത്ത പരീക്ഷണം. ഇതിനെ ലോകം എങ്ങനെ അതിജീവിക്കും ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന. ഇക്വറ്റോറിയല്‍ ഗിനിയയില്‍ ആണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. എബോള വൈറസിന് സമാനമായ ഗുരുതര വൈറസ് രോഗമാണിത്. തിങ്കളാഴ്ചയാണ് ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചത്.
രോഗം വ്യാപിച്ചതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ സാമ്പിളുകള്‍ സെനഗലിലേക്ക് അയച്ച് രോഗസ്ഥിരീകരണം നടത്തിയിരുന്നു. നിലവില്‍ ഒമ്പതു പേര്‍ മരിച്ചുവെന്നും 16 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 200 ഓളം പേരെ ക്വാറന്റൈനിലാക്കി. രോഗം മൂലമുള്ള മരണനിരക്ക് 88% വരെയാണ്. അംഗോള, ഡിആര്‍ കോംഗോ, ഗിനിയ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നിവയുള്‍പ്പെടെ ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളില്‍ മുമ്പ് രോഗം ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മധ്യ ആഫ്രിക്കന്‍ രാജ്യത്ത് ഇത് ആദ്യമായാണ് മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഘാനയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ രോഗവ്യാപനം അവസാനിച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചു.
രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ഐസൊലേറ്റ് ചെയ്യാനും വൈദ്യസഹായം നല്‍കാനും ബാധിത ജില്ലകളില്‍ വിദഗ്ധ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. എപ്പിഡെമിയോളജി, കേസ് മാനേജ്‌മെന്റ്, അണുബാധ തടയല്‍, ലബോറട്ടറി, റിസ്‌ക് കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ ആരോഗ്യ അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുന്ന വിദഗ്ധരെ ലോകാരോഗ്യ സംഘടന വിന്യസിച്ചിട്ടുണ്ട്. ഇക്വറ്റോറിയല്‍ ഗിനിയ അധികൃതര്‍ രോഗം വളരെ വേഗം സ്ഥിരീകരിച്ചതിനാല്‍ നടപടികള്‍ വേഗത്തിലാക്കാനാകുമെന്നും അതിനാല്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും വൈറസ് എത്രയും വേഗം തടയാനാകുമെന്നും, ലോകാരോഗ്യ സംഘടനാ ആഫ്രിക്കന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. മത്ഷിദിസോ മൊയെറ്റി പറഞ്ഞു.
പനി, ക്ഷീണം, വയറിളക്കം, ഛര്‍ദി എന്നീ ലക്ഷണങ്ങളാണ് രോഗികള്‍ പ്രകടിപ്പിക്കുന്നത്. ഇക്വറ്റോറിയല്‍ ഗിനിയയെ സഹായിക്കുന്നതിനായി ഔദ്യോഗിക സംഘത്തെ അയച്ചിട്ടുണ്ടെന്നും ലോാകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകും. കടുത്ത പനിയും തലവേദനയുമായി പെട്ടെന്ന് ലക്ഷണങ്ങള്‍ കാണിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ചിലര്‍ക്ക് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഛര്‍ദി, വയറിളക്കം, വയറുവേദന എന്നിവ അനുഭവപ്പെടാം. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ആദ്യ ആഴ്ചതന്നെ രക്തസ്രാവവുമുണ്ടാകും. ചിലര്‍ക്ക് രക്തം ഛര്‍ദിക്കുകയോ മലത്തിലൂടെ രക്തം പോവുകയോ ചെയ്യും. ചിലര്‍ക്ക് മോണയില്‍ നിന്നോ മൂക്കില്‍ നിന്നോ ലൈംഗികാവയവങ്ങളില്‍ നിന്നോ രക്തം വരും. 88 ശതമാനം വരെ മരണനിരക്ക് ഉള്ള, ഹെമറാജിക് പനിക്ക് കാരണമാകുന്ന ഉയര്‍ന്ന വൈറല്‍ രോഗമാണ് മാര്‍ബര്‍ഗ് വൈറസ് രോഗം.
എബോള പോലെ, മാര്‍ബര്‍ഗ് വൈറസും വവ്വാലുകളില്‍ നിന്ന് ഉത്ഭവിക്കുകയും രോഗബാധിതരുടെ ശരീരസ്രവങ്ങളുമായോ മലിനമായ ബെഡ് ഷീറ്റുകള്‍ പോലുള്ള പ്രതലങ്ങളുമായോ അടുത്തിടപഴകുന്നതിലൂടെ ആളുകള്‍ക്കിടയില്‍ രോ?ഗം പടരുന്നു. മാര്‍ബര്‍ഗിനെ ചികിത്സിക്കാന്‍ അംഗീകൃത വാക്‌സിനുകളോ മരുന്നുകളോ ഇല്ല. എന്നാല്‍ രോഗലക്ഷണങ്ങള്‍ ലഘൂകരിക്കാനുള്ള റീഹൈഡ്രേഷന്‍ ചികിത്സ അതിജീവനത്തിനുള്ള സാധ്യത മെച്ചപ്പെടുത്തും. ജര്‍മ്മനിയിലെ മാര്‍ബര്‍ഗിലെയും സെര്‍ബിയയിലെ ബെല്‍ഗ്രേഡിലെയും ലബോറട്ടറികളില്‍ ഒരേസമയം രോഗം സ്ഥിരീകരിച്ചതിന് ശേഷം 1967ലാണ് അപൂര്‍വ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. 2004ല്‍ അംഗോളയില്‍ രോ?ഗം വ്യാപിച്ചപ്പോള്‍ മാര്‍ബര്‍ഗ് ബാധിച്ച 252 പേരില്‍ 90% പേരും മരിച്ചു. കഴിഞ്ഞ വര്‍ഷം ഘാനയില്‍ രണ്ട് മാര്‍ബര്‍ഗ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























