അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ 37കാരനായ മലയാളിയും: രാഷ്ട്രീയത്തിൽ പ്രചോദനമായാത് ഡൊണാൾഡ് ട്രംപ്....

2024ൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിനായി മത്സരിക്കാൻ മലയാളിയായ ഇന്ത്യൻ വംശജനും. ബയോടെക് സംരംഭകനും ഫാർമസി മേഖലയിൽ പ്രവർത്തിക്കുന്നയാളുമായ വിവേക് രാമസ്വാമി എന്ന 37കാരനാണ് പ്രസിഡൻറ് സ്ഥാനാർഥിത്വത്തിനുള്ള ശ്രമം ആരംഭിച്ചത്. അതേസമയം അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നു ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹേലിയും അറിയിച്ചു . 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ സൗത്ത് കരോലിന ഗവർണർ കൂടിയായ നിക്കി ഹേലി അറിയിച്ചത് ട്വിറ്ററിലൂടെയാണ്
ബുധനാഴ്ച പ്രസിഡൻറ് സ്ഥാനാർഥിത്വത്തിനായി നിക്കി ഹാലി പ്രചാരണം ആരംഭിച്ചിരുന്നു. ഇതിനൊപ്പം തന്നെയാണ് വിവേക് രാമസ്വാമിയുടെ രംഗപ്രവേശനവും. ഇയോവ സംസ്ഥാനത്തുനിന്നാണ് വിവേക് പ്രചാരണം ആരംഭിക്കുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡൻഷ്യൽ സ്ഥാനാർഥിത്വത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശ്രദ്ധ നേടാനുള്ള ശ്രമമല്ലെന്നും വിവേക് രാമസ്വാമി വ്യക്തമാക്കി.
തിരുവനന്തപുരത്തുനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ വിവേക് ഗണപതിയുടെയും ഡോ. ഗീതയുടെയും മകനായി 1985ൽ ഒഹായോയിലെ സിൻസിനാറ്റിയിലാണ് ജനിച്ചത്. കോഴിക്കോട് ആർ.ഇ.സിയിൽനിന്ന് ബിരുദം നേടിയ വിവേക് ഗണപതി ജനറൽ ഇലക്ട്രിക്കിൽ എൻജിനീയറായാണ് പ്രവർത്തിച്ചിരുന്നത്. ഡോ. ഗീത ജെറിയാട്രിക് സൈക്യാട്രിസ്റ്റാണ്. വിവേക് ഹാർവാഡ്, യേൽ സർവകലാശാലകളിലാണ് പഠിച്ചത്. മികച്ച ടെന്നിസ് കളിക്കാരനുമായിരുന്നു.
2016ലെ ഫോർബ്സ് മാഗസിൻ പട്ടികയിൽ 40 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ അമേരിക്കയിലെ 24ാമത് സമ്പന്നനും ആയിരുന്നു. ഇന്ത്യൻ- അമേരിക്കൻ വംശജയായ ഡോ. അപൂർവയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. അമേരിക്കയിലെ യുവസംരംഭകരിൽ ശ്രദ്ധേയനായ വിവേക് രാമസ്വാമി, ബയോടെക് മേഖലക്കൊപ്പം മരുന്നുകളുടെ കണ്ടുപിടിത്തം, ഉൽപാദനം എന്നിവയിലും പ്രവർത്തിക്കുന്നുണ്ട്. അഞ്ച് മരുന്നുകൾക്ക് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം ലഭിച്ചിട്ടുണ്ട്. 500 ദശലക്ഷം ഡോളറിന്റെ സ്വത്തുണ്ടെന്നാണ് കണക്കുകൂട്ടൽ.
ട്രംപ് മത്സരിക്കുകയാണെങ്കിൽ താൻ സ്ഥാനാർഥിയാവില്ലെന്ന മുൻ നിലപാട് തിരുത്തിയാണ് നിക്കി ഹേലി തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ഇറങ്ങിയിരിക്കുന്നത് . യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്‍റായ ജോ ബൈഡന് (80) മറ്റൊരു ഊഴം നൽകരുതെന്നും നിക്കി പറഞ്ഞു. ജോ ബൈഡന് ഇപ്പോൾ 80 വയസ്സായി.
പുതുതലമുറ നേതൃത്വത്തിനുള്ള സമയമാണിതെന്നാണ് നിക്കി ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറനഞ്ഞത് . രാജ്യത്തിന്റെ സമ്പദ്‌രംഗം വീണ്ടെടുക്കുന്നതിനും അതിർത്തി സുരക്ഷിതമാക്കാനും രാജ്യത്തെ ശക്തിപ്പെടുത്താനുമുള്ള സമയമാണിതെന്നും ഹേലി പറഞ്ഞു.
ചൈനയും റഷ്യയും മുന്നോട്ടുള്ള യാത്രയിലാണ്. നമ്മളെ ഭീഷണിപ്പെടുത്താനും ചവിട്ടാനും കഴിയുമെന്ന് അവരെല്ലാം കരുതുന്നു. ഭീഷണിപ്പെടുത്തുന്നവരെ ഞാൻ സഹിക്കില്ല. നിങ്ങൾ തിരിച്ച് ചവിട്ടുമ്പോൾ ഹീൽസ് ഉണ്ടെങ്കിൽ അത് അവരെ കൂടുതൽ വേദനിപ്പിക്കും- 51കാരിയായ ഹേലി ട്വീറ്റ് ചെയ്തു.
പഞ്ചാബിൽനിന്ന് 1960 കളിൽ കാനഡയിലേക്കും തുടർന്ന് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിംഗ് രൺധാവ – രാജ് കൗർ ദമ്പതികളുടെ മകളാണ് നിക്കി ഹേലി. 2024-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപും മത്സരിക്കുന്നുണ്ട്. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്ഥിരം ശൈലിതന്നെയാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനവേളയിലും ട്രംപ് പുറത്തെടുത്തത്.
നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച് 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് ട്രംപ് ശ്രമിക്കുന്നത് 2020-ലെ യുഎസ് തെരഞ്ഞെടുപ്പില്‍ തനിക്ക് സംഭവിച്ച തോല്‍വി അംഗീകരിക്കാന്‍ തയ്യാറാകാത്ത ട്രംപിനെ സംബന്ധിച്ച് വീണ്ടും യുഎസ് പ്രസിഡന്റാവുക എന്നതാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha























