കരയിലൂടെയും കടല്‍ വഴിയും ആകാശമാര്‍ഗവും ആക്രമിച്ചെത്തി ഇസ്രയേലിനെ ഞെട്ടിച്ച് ഹമാസ്; തുറന്നത് നരകത്തിന്റെ വാതിൽ:- സംഘർഷത്തിൽ ഇരു രാജ്യങ്ങളിലുമായി മരണം 1200 കടന്നു...

ഇസ്രായേൽ - പലസ്തീൻ സംഘർഷത്തിൽ ഇരു രാജ്യങ്ങളിലുമായി മരണം 1200 കടന്നു. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700ആയി. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിനും പരിക്കേറ്റിരുന്നു.
ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 പേരും ഇന്നലെത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 130 ഇസ്രയേൽ പൗരന്മാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള പലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം.
ഹമാസ് ആക്രമണത്തിൽ പത്ത് നേപ്പാൾ പൗരന്മാരും, ഇസ്രയേൽ സേനയിൽ പ്രവർത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അമേരിക്കയോ ഇസ്രയേലോ സ്ഥിരീകരിച്ചിട്ടില്ല.
ഇതിനിടെ ടൈംസ് സ്‌ക്വയറിൽ പാലസ്‌തീന് അനുകൂലമായി പതാകയേന്തി നിരവധി പേർ പ്രകടനം നടത്തി. ശനിയാഴ്‌ച പൊടുന്നനെയാണ് പാലസ്തീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസ് അപ്രതീക്ഷിതമായി ഇസ്രയേലിലേക്ക് കടന്നു കയറി പട്ടാളക്കാരെ അടക്കം ബന്ദികളാക്കുകയും കനത്ത റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തത്.
മിനുട്ടുകൾക്കകം 5000 റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്. കരയിലൂടെയും കടലിലൂടെയും മാത്രമല്ല, പാരാ ഗ്‌ളൈഡേഴ്സിനെ ഉപയോഗിച്ച് ആകാശമാർഗവും കടന്നു കയറുകയായിരുന്നു ഹമാസ്. കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചു കൊല്ലാനും തുടങ്ങി. ബന്ദികളാക്കിയവരെ ക്രൂരമായി മർദ്ദിക്കുകയും പലരെയും ഗാസയിലേക്ക് ബലമായി കൊണ്ടുപോവുകയും ചെയ്തു. ഇസ്രയേലിലെ പല പട്ടണങ്ങളും ഹമാസ് പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. അവർ ഇസ്രയേലി സൈനികരെ ആക്രമിക്കുകയും സൈനിക വാഹനങ്ങൾക്ക് തീവയ്ക്കുകയും ചെയ്തു.
കരയിലൂടെയും കടല്‍ വഴിയും ആകാശമാര്‍ഗവും ആക്രമിച്ചെത്തി ഇസ്രയേലിനെ ഞെട്ടിച്ചായിരുന്നു ഹമാസിന്റെ ആക്രമണം. പിന്നാലെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍ തിരിച്ചടിതോടെ സംഘര്‍ഷം കടുത്തു. ഇതിനിടയില്‍ ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍ ആര്‍മി മേജര്‍ ജനറല്‍ ഗസന്‍ അല്‍യാന്‍ എത്തി. നരകത്തിന്റെ കവാടമാണ് ഹമാസ് തുറന്നിരിക്കുന്നതെന്നാണ് ഇസ്രയേല്‍ ആര്‍മി മേജര്‍ ജനറലിന്റെ വാക്കുകള്‍.
ഹമാസ് ഉപയോഗിക്കുന്ന ബഹുനില കെട്ടിടങ്ങള്‍ ആക്രമിക്കപ്പെട്ടേക്കുമെന്നും അതിന് മുന്‍പ് താമസക്കാരോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ചതായും ഇസ്രയേല്‍ സൈന്യം അറിയിച്ചിരുന്നു. ഇസ്രായേലിന്റെ ഉന്മൂലനമാണ് ഹമാസ് ആഗ്രഹിക്കുന്നതെന്നും അത് ഒരിക്കലും നടക്കാൻ പോകുന്ന കാര്യമല്ലെന്നും ഇസ്രായേൽ പ്രതിരോധ സേന പറയുന്നു. ഇസ്രായേലിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് നിരപരാധികളായ ഇത്രയും അധികം പേർ നികൃഷ്ടമായ രീതിയിൽ കൊല ചെയ്യപ്പെടുന്നത്. അമേരിക്കയിലെ സെപ്തംബർ 11ന് സമാനമായ സാഹചര്യമാണിത്.
രാഷ്‌ട്രത്തിന്റെ ഉന്മൂലനമാണ് ഹമാസ് ഭീകരരുടെ ലക്ഷ്യം. ഐഎസ്‌ഐഎസിനേക്കാൾ ഭീകരവും പൈശാചിക മുഖവുമാണ് ഹമാസ് ഭീകരർ ഉള്ളത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരെ ഹമാസ് കൊലപ്പെടുത്തി. നൂറു കണക്കിന് ആളുകളെ ബന്ദികളാക്കി. ഇത്തരം ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തവും സുദൃഢവുമായ പ്രതികരണമാണ് ആവശ്യം.
അതാണ് ഇപ്പോൾ തങ്ങൾ ചെയ്യുന്നതെന്നും പ്രതിരോധ സേന പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. യുദ്ധത്തിൽ അമേരിക്കയും ഇന്ത്യയും ഉൾപ്പെടെ നിരവധി ലോകരാജ്യങ്ങൾ ഇസ്രായേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹമാസ് ഭീകരർക്കെതിരായ യുദ്ധത്തിൽ പങ്കുചേരാൻ അമേരിക്ക പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും ഇസ്രായേലിലേക്ക് അയച്ചു കഴിഞ്ഞു. ഇന്ത്യന്‍ തിര്‍ത്ഥാടകള്‍ ഉള്‍പ്പടെ ഉള്ളവരെ കെയ്‌റോയില്‍ എത്തിക്കാനും ഇതിനിടെ ശ്രമം തുടങ്ങി. ഈജിപ്ത് അതിര്‍ത്തിയായ താബയിലൂടെ ഇവരെ റോഡ് മാര്‍ഗമായിരിക്കും കെയ്‌റോയില്‍ എത്തിക്കുക.
https://www.facebook.com/Malayalivartha























