ഇസ്രയേലി സേന ഹമാസുമായി പോരാട്ടം തുടരുന്നു; ഹമാസ് പ്രവര്‍ത്തകർ നുഴഞ്ഞു കയറ്റം തുടരുന്നു:- ഒ.ഐ.സി, രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ച് ഇറാൻ

സ്വന്തം ഭൂപ്രദേശത്തു നിന്ന് ഹമാസ് പ്രവര്‍ത്തകരെ പൂര്‍ണ്ണമായും ഒഴിപ്പിക്കാന്‍ സാധിക്കാതെ ഇസ്രയേല്‍. അതിര്‍ത്തിക്കുള്ളില്‍ എട്ടോളം പ്രദേശങ്ങളില്‍ ഇസ്രയേലി സേന ഹമാസുമായി പോരാട്ടം തുടരുകയാണ്. വളരെയധികം പേരെ വധിച്ചെങ്കിലും ഇനിയും ഒരുപാടുപേര്‍ വീടുകളിലും മറ്റും ഒളിച്ചിരിക്കുന്നതായാണ് റിപോർട്ടുകൾ. ഹമാസിനെതിരായ നടപടി ഉദ്ദേശിച്ചതിലും കൂടുതല്‍ സമയം നീണ്ടുപോവുകയാണ്. ഗാസയില്‍ 1,000ത്തിലേറെ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി.
ഗാസ അതിര്‍ത്തി വഴി കൂടുതല്‍ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. ഇവരുമായും പോരാട്ടം തുടരുകയാണെന്ന് ഐ.ഡി.എഫ്. അറിയിച്ചിരുന്നു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെത്തുടര്‍ന്ന്, ഇസ്രയേലിന്റെ പ്രതിരോധമാര്‍ഗങ്ങള്‍ തകര്‍ന്നതാണ് നുഴഞ്ഞുകയറ്റം തടയാന്‍ കഴിയാത്തതരത്തില്‍ രൂക്ഷമാക്കിയത്. അതിനിടെ ഒ.ഐ.സി, രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ച് ഇറാൻ. പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്ന് ഇറാൻ വക്താവ് നാസർ കനാനി പറഞ്ഞു.
ആക്രമണം ആസൂത്രണം ചെയ്യാന്‍ ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് യോഗം. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഹമാസും ഇറാന്‍ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുള്ളയും ഉള്‍പ്പെട്ട യോഗത്തിലാണ് ആക്രമണത്തിന് തീരുമാനമായതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് യോഗം വിളിച്ചിട്ടുള്ളത്.
ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തന്നെ ഇസ്രയേലിനെതിരായ കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയുമുള്ള ബഹുമുഖ ആക്രമണത്തിന്റെ പണിപ്പുരയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അക്രമത്തിൽ തങ്ങൾക്ക് പങ്കില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം.
ഐ.ആര്‍.ജി.സി. ഉദ്യോഗസ്ഥരും ഹമാസ്, ഹിസ്ബുള്ള, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ലിബനന്‍, പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് എന്നീ ഇറാന്‍ പിന്തുണയുള്ള നാല് സായുധസംഘടനകളുടെ പ്രതിനിധികളും ബെയ്‌റൂട്ടില്‍ വെച്ച് നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളെയ്ന്‍ രണ്ടു യോഗങ്ങളിലെങ്കിലും പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യു.എസ്. ഇടനിലയില്‍ സൗദി-ഇസ്രയേല്‍ ബന്ധം സാധാരണഗതിയിലാക്കാനുള്ള ശ്രമം തങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിയേക്കാമെന്ന സാധ്യത മുന്നില്‍ കണ്ടാണ് ഇറാന്‍ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നതെന്ന സൂചനകളാണുയരുന്നത്. ബെഞ്ചമിന്‍ നെതനാഹ്യുവിന്റെ ഭരണത്തില്‍ ഇസ്രയേലില്‍ രൂപപ്പെട്ട ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്ക് ജനശ്രദ്ധ തിരിയുന്നതിനിടയ്ക്കായിരുന്നു ആക്രമണം ആസൂത്രണം ചെയ്യുന്നത്. ഇസ്രയേലിനെ ആക്രമിക്കാനുള്ള ഹമാസിന്റെ തീരുമാനത്തിന് പിന്തുണ നല്‍കിയെങ്കിലും ആസൂത്രണത്തില്‍ പങ്കില്ലെന്നാണ് യുഎന്നിലെ ഇറാന്റെ വക്താവ് നല്‍കുന്ന വിശദീകരണം.
അതിനിടെ ഗാസയിൽ സുരക്ഷിതത്വം തേടി വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായവരുടെ എണ്ണം ഒറ്റരാത്രികൊണ്ട് 74,000-മായി ഉയർന്നതായും യു.എൻ അറിയിച്ചു. ഹമാസുമായുള്ള സംഘര്‍ഷത്തില്‍ കൊലപ്പെട്ട 73 സൈനികരുടെ വിവരങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന പുറത്തുവിട്ടു. കൊല്ലപ്പെട്ട 34 പോലീസുകാരുടെ വിവരങ്ങള്‍ ഇസ്രയേല്‍ പോലീസും പുറത്തുവിട്ടിട്ടുണ്ട്. വനിത സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളാണ് ഐ.ഡി.എഫ്. പുറത്തുവിട്ടത്. എന്നാൽ എത്ര സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്ന കണക്ക് പൂര്‍ണ്ണമായി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇസ്രയേലില്‍നിന്ന് പിടിച്ചുകൊണ്ടുപോയ സൈനികര്‍ ഗാസയില്‍ ബന്ദികളായി തുടരുന്നുമുണ്ട്.
48 മണിക്കൂറിനകം ഗാസയിലേക്ക് കടന്ന് കരയുദ്ധം നടത്താന്‍ ഇസ്രയേല്‍ തയ്യാറാകുന്നുണ്ട്. ഇതിനായി ഒരുലക്ഷം റിസര്‍വ് സൈനികരെ ഇസ്രയേല്‍ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും തുടങ്ങി. നിലവില്‍ മൂന്നിടത്തായി ഹമാസും ഇസ്രയേലും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലുകളില്‍ മരിച്ചവരുടെ എണ്ണം 1100 കവിഞ്ഞു. ഇതില്‍ 700 പേര്‍ ഇസ്രയേലികളാണ്.
ഇസ്രയേലിന്റെ ആക്രമണത്തില്‍ 400 പേരും മരിച്ചു. ഹമാസിന്റെ ആക്രമണം ഉണ്ടായ മ്യൂസിക് ഫെസ്റ്റിവല്‍ വേദിയില്‍ നിന്നും 260 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. അമേരിക്കന്‍ പൗരന്‍മാരടക്കമുള്ള വിദേശികള്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് കണക്ക്. 100 പേരെ ഹമാസ് ബന്ദിയാക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇതില്‍ അമേരിക്കന്‍ പൗരന്‍മാരടക്കമുള്ള വിദേശികളുണ്ടോ എന്ന് പരിശോധിച്ചുവരുകയാണ്.
https://www.facebook.com/Malayalivartha






















