ഇറാന്‍ വിമാനത്തിന് സുരക്ഷാ ഭീഷണി;ജര്‍മന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 90 മിനിറ്റ് മുടങ്ങി,ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന വിവരം ഇസ്രയേലിനെ ചൊടിപ്പിച്ചിട്ടുണ്ട്,ഭയപ്പാടില്‍ ഇറാന്‍ ഭരണകൂടം,അതിര്‍ത്തികളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നുള്ള വിമാനത്തിനുനേരെ ആക്രമണം ഉണ്ടാകുമെന്ന ഭീഷണി സന്ദേശം. ഇതേ തുടര്‍ന്ന് ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് ഇറാന്‍ വിമാനത്തിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ഫെഡറല്‍ പോലീസിന് ഇമെയില്‍ ലഭിക്കുന്നത്. തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വിമാനത്താവളത്തില്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധന നടത്തുകയും ചെയ്തു. ഭീഷണിയെത്തുടര്‍ന്ന് 90 മിനിറ്റോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മുടങ്ങി.
ഇസ്രയേലിനെതിരായ ആക്രമണം ആസൂത്രണം ചെയ്യാന്‍ ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐ.ആര്‍.ജി.സി.) ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തന്നെ ഇസ്രയേലിനെതിരായ കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയുമുള്ള ബഹുമുഖ ആക്രമണത്തിന്റെ പണിപ്പുരയിലായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെയാണ് ഇറാനില്‍നിന്നുള്ള വിമാനം ആക്രമിക്കുമെന്ന ഭീഷണി സന്ദേശം ലഭിക്കുന്നത്. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ഹാംബര്‍ഗ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പിന്നീട് പുനരാരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അധികൃതര്‍ ഇക്കാര്യം അറിയിച്ചു. എന്നാല്‍, ചില സര്‍വീസുകള്‍ വൈകിയേക്കാമെന്നും വെബ്‌സൈറ്റില്‍ പറയുന്നു. 198 യാത്രക്കാരും 16 ക്രൂ അംഗങ്ങളുമായി ടെഹ്‌റാനില്‍ നിന്നുള്ള വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ തുടങ്ങിയ യുദ്ധം രണ്ടുദിവസം പിന്നിടുമ്പോള്‍ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി ഇസ്രയേല്‍. ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. ഗാസയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എന്നാല്‍ 'അക്രമികള്‍' ഇപ്പോഴും അവിടെയുണ്ടാകാം എന്ന് ഇസ്രയേല്‍ പ്രതിരോധ വക്താവ് ചൂണ്ടിക്കാട്ടി. അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ സൈനിക നടപടിക്ക് ഇസ്രയേല്‍ അനുമതി നല്‍കിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ സൈന്യം പരിശോധനകള്‍ നടത്തുന്നുവെന്നാണ് സൈന്യം പറയുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ കുറച്ച് സമയംകൂടി വേണ്ടിവരുമെന്നും സൈനിക വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ഹമാസ് പോരാട്ടം തുടരുകയാണെന്നും കൂടുതല്‍ ഇസ്രയേലികളെ പിടികൂടിക്കൊണ്ടിരിക്കുകയാണെന്നും ഹമാസ് വക്താവ് എ.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇസ്രയേല്‍ തടവിലാക്കിയ പലസ്തീന്‍ തടവുകാരുടെ മോചനമാണ് ലക്ഷ്യമെന്നും ഹമാസ് വക്താവ് അവകാശപ്പെട്ടു. ഗാസയില്‍ ഹമാസ് സ്വാധീനം ശക്തമാക്കിയതിന് പിന്നാലെ നേരത്തെ ഇസ്രയേലും ഈജിപ്തും പ്രദേശത്ത് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഉപരോധം ശക്തമാക്കാനാണ് ഇസ്രയേലിന്റെ നീക്കം. യുദ്ധത്തില്‍ ആയിരക്കണക്കിനു പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.
https://www.facebook.com/Malayalivartha
























