അയ്യായിരം നാവികരും ഒട്ടേറെ പോർ വിമാനങ്ങളും മിസൈലുകളും അടങ്ങുന്ന അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ജറാൾഡ് ആർ ഫോർഡ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് നീങ്ങുകയാണ്.... മറ്റ് അഞ്ചു യുദ്ധക്കപ്പലുകൾ എത്തിക്കഴിഞ്ഞു....എന്നാൽ സൈന്യത്തെ നേരിട്ടിറക്കില്ലെന്ന് അമേരിക്ക

ശനിയാഴ്‌ച ആരംഭിച്ച ഇസ്രയേൽ- ഹമാസ് യുദ്ധം തുടരവേ പാലസ്‌തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് റഷ്യ സന്ദർശിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. റഷ്യൻ മാദ്ധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. സന്ദർശനത്തിനായുള്ള ചർച്ചകൾ നടക്കുകയാണെന്നും എന്നാൽ കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ലെന്നും റഷ്യയിലുള്ള പാലസ്തീൻ അംബാസഡറായ അബ്‌ദെൽ ഹാഫിസ് നോഫൽ പറഞ്ഞു.
അബ്ബാസ് മോസ്‌കോയിൽ എത്തുമെന്നതിന് ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച് ക്രെംലിനിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാനായുള്ള കാത്തിരിപ്പിലാണെന്ന് നോഫൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ടുവർഷം മുൻപാണ് അബ്ബാസ് അവസാനമായി റഷ്യ സന്ദർശിച്ചത്. കസാഖിസ്താനിൽ കഴിഞ്ഞവർഷം നടന്ന സമ്മേളനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അബ്ബാസും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തിനുനേരെയുമുള്ള അക്രമത്തെ റഷ്യ അപലപിച്ചിരുന്നു. സ്വതന്ത്ര പാലസ്തീൻ എന്ന ആവശ്യത്തെ യു എസ് അവഗണിക്കുന്നതിൽ റഷ്യ കുറ്റപ്പെടുത്തുകയും ചെയ്തു. യുദ്ധത്തിൽ അമേരിക്കയുടെ ഇടപെടലിനെ റഷ്യ വിമർശിച്ചു. മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ അനുവദിക്കാനാകില്ലെന്നാണ് റഷ്യ പ്രതികരിച്ചത്.
അതേസമയം, അയ്യായിരം നാവികരും ഒട്ടേറെ പോർ വിമാനങ്ങളും മിസൈലുകളും അടങ്ങുന്ന അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ജറാൾഡ് ആർ ഫോർഡ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് നീങ്ങുകയാണ്. മറ്റ് അഞ്ചു യുദ്ധക്കപ്പലുകൾ എത്തിക്കഴിഞ്ഞു. ഹമാസിന്റെ ആക്രമണങ്ങളിൽ 10 അമേരിക്കക്കാർ കൊല്ലപ്പെട്ടതാണ് അമേരിക്കൻ ഇടപെടലിന് ആക്കം കൂട്ടിയത്. ഇസ്രയേലിലേയ്ക്ക് അമേരിക്ക സൈന്യത്തെ അയക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
മൂന്ന് ദിവസമായി തുടരുന്ന യുദ്ധത്തിൽ ഇരുവശങ്ങളിലുമായി 1600ഓളം പേരാണ് കൊല്ലപ്പെട്ടത്. യുദ്ധം ആരംഭിച്ചത് ഇസ്രയേൽ അല്ലെങ്കിലും തീർക്കുന്നത് തങ്ങളായിരിക്കുമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ''ഇസ്രയേൽ യുദ്ധക്കളത്തിലാണ്. ഞങ്ങൾ ഇത് ആഗ്രഹിച്ചിരുന്നില്ല. ഇസ്രയേലിനെ കൊടുംക്രൂരമായ ഈ പാതയിലേക്ക് കൊണ്ടുവരികയായിരുന്നു. അധികം വൈകാതെ ഇത് അവസാനിപ്പിക്കും''- രാജ്യത്തെ അഭിസംബോധന ചെയ‌്ത് നെതന്യാഹു പറഞ്ഞു. വൈദ്യുതി, ഭക്ഷണം, കുടിവെള്ളം, ഇന്ധനം അടക്കം സമ്പൂർണ ഉപരോധത്തിലാണ് ഗാസ.ഒരു ലക്ഷത്തിഇരുപതിനായിരം പേർ ഗാസയിൽ ഭവന രഹിതരായെന്ന് യു എൻ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























