മൊസാദിന് പോലും പിഴച്ച നിമിഷം...ഇത്രയും കാലം പതുങ്ങിയിരുന്നു...ഇനി ഞങ്ങള്‍ ആക്രമണങ്ങള്‍ക്ക് മുതിരില്ലെന്ന് ഇസ്രയേലിനെ വിശ്വസിപ്പിക്കാന്‍ ഹമാസിന് സാധിച്ചു... ഹമാസ് അതിനായി ആവിഷ്‌കരിച്ച തന്ത്രങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കുകയും ചെയ്തു...

മൊസാദിന് പോലും പിഴച്ച നിമിഷം. ഒരു നിമിഷം ഇസ്രയേലിന്റെ കണ്ണുകളിൽ ഇരുട്ട് കയറി എന്താണ് സംഭവിക്കുന്നത് എന്നുള്ളത് മനസിലാക്കാൻ ഭരണാധികാരികൾക്ക് പോലും അല്പം നിമിഷം വേണ്ടി വന്നു , അപ്രതീക്ഷിതമായിരുന്നു എല്ലാം. എന്നാൽ ഹമാസിന് ഇത് അപ്രതീക്ഷിതമല്ല. കാരണം പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ് എന്നുള്ള തന്ത്രമാണ് ഹമാസ് പയറ്റിയത് . ഇത്രയും കാലം പതുങ്ങിയിരുന്നു . എല്ലാം അവസാനിപ്പിച്ചെന്ന് ഇസ്രയേലിനെയും വിശ്വസിപ്പിക്കാൻ ഹമാസിനെ കൊണ്ട് സാധിച്ചു . അവിടെ ആയിരുന്നു അവരുടെ വിജയം. പക്ഷെ പ്രതീക്ഷിക്കാത്ത നിമിഷത്തിൽ ഒരു കുതിച്ചു ചാട്ടമായിരുന്നു. അവിടെയാണ് ഇസ്രായേലിനു പോലും പിഴച്ചത്. രണ്ട് വര്‍ഷത്തെ തന്ത്രപൂര്‍വമായ മൗനം. അവസരം ഒത്തുവന്നതോടെ, മധ്യേഷ്യയിലെ ഏറ്റവും കരുത്തുറ്റ സൈന്യത്തിന്റെ സുരക്ഷാവേലികള്‍ തകര്‍ത്തെറിഞ്ഞ് നടത്തിയ അപ്രതീക്ഷിത ആക്രമണം.
ശനിയാഴ്ച, ഹമാസ് നടപ്പാക്കിയ ആക്രമണത്തെ ഇങ്ങനെ പറയാം. അതേസമയം, ഗാസയില്‍ അനങ്ങുന്ന ഇലകളെപ്പോലും നിരീക്ഷിക്കുന്ന ഇസ്രയേല്‍ ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന വാദം അംഗീകരിക്കണോ എന്ന ചോദ്യം ഉയര്‍ത്തുന്നവരുമുണ്ട്. ഇനി ഞങ്ങള്‍ ആക്രമണങ്ങള്‍ക്ക് മുതിരില്ലെന്ന് ഇസ്രയേലിനെ വിശ്വസിപ്പിക്കാന്‍ ഹമാസിന് സാധിച്ചുവെന്നാണ് ഈ ആക്രമണം തെളിയിക്കുന്നത്. അതേസമയം, ആക്രമണത്തെ കുറിച്ച് കൃത്യമായ പദ്ധതി ഒരുക്കിയ ഹമാസ് അതിനായി ആവിഷ്‌കരിച്ച തന്ത്രങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.
പോരാടാന്‍ സജ്ജമല്ലെന്ന ധാരണ ഇസ്രയേലിന് മുന്നില്‍ സമര്‍ഥമായി സൃഷ്ടിക്കുകയായിരുന്നു ഹമാസ് എന്ന്, അവരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.അംഗങ്ങള്‍ക്ക് ഹമാസ് രഹസ്യമായി പരിശീലനം നല്‍കുകയും ചെയ്തു. ഹമാസിന്റെ നേതാക്കന്മാരില്‍ പലര്‍ക്കും ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് കൗതുകകരമായ കാര്യം. മോട്ടോര്‍ ബൈക്കുകളും ഹാങ്‌ഗ്ലൈഡറുകളും ബുള്‍ഡോസറുകളുമായി ഇസ്രയേല്‍ അതിര്‍ത്തി കടന്ന ഹമാസ് സംഘം മുന്നില്‍പ്പെട്ടവരെ കൊലപ്പെടുത്തുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ലഡ് എന്നാണ് ആക്രമണത്തിന് ഹമാസ് പേരു നല്‍കിയത്.ഹമാസിന്റെ ആയിരത്തോളം അംഗങ്ങളാണ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇവര്‍ക്കും പരിശീലനത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യം അറിയുമായിരുന്നില്ല. അങ്ങനെ ആക്രമണം നടപ്പാക്കാനുള്ള പദ്ധതിയെ നാല് ഭാഗങ്ങളായി തിരിച്ചു. അതില്‍ ആദ്യത്തെ നീക്കം ഗാസയില്‍നിന്നുള്ള റോക്കറ്റ് വര്‍ഷമായിരുന്നു. മൂവായിരത്തോളം റോക്കറ്റുകളാണ് ഹമാസ് തൊടുത്തത്. ഇതിനൊപ്പം പോരാളികള്‍ ഹാങ് ഗ്ലൈഡേഴ്‌സുകളുടെ സഹായത്തോടെ അതിര്‍ത്തി കടക്കുകയും ചെയ്തു. മുന്നിലെ പ്രതിബന്ധങ്ങളെ സ്‌ഫോടനത്തിലൂടെ തകര്‍ത്താണ് ഹമാസ് മുന്നേറിയത്.തുടര്‍ന്ന് മോട്ടാര്‍ ബൈക്കുകളില്‍ അവര്‍ ഇസ്രയേലിന്റെ മണ്ണിലേക്ക് കടന്നു.
കൂടുതല്‍ പേര്‍ക്ക് കടന്നുവരാന്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വിസ്താരം ഉറപ്പാക്കുകയും ചെയ്തു. ദക്ഷിണ ഗാസയിലെ ഇസ്രയേലി സൈന്യത്തിന്റെ ആസ്ഥാനം ഹമാസ് കമാന്‍ഡോ യൂണിറ്റ് ആക്രമിക്കുകയും അവരുടെ ആശയവിനിമയ മാര്‍ഗങ്ങള്‍ തകരാറിലാക്കുകയും ചെയ്തു. അതിര്‍ത്തി കടന്ന് ആക്രമണം നടത്തുകയും പിടികൂടിയവരെ ഗാസയിലേക്ക് ഹമാസ് കടത്തുകയും ചെയ്തു.ഗാസ ആസ്ഥാനമായുള്ള മറ്റൊരു ഇസ്ലാമിക് സായുധ സംഘമായ ഇസ്ലാമിക് ജിഹാദ്, ആക്രമണ പരമ്പരകളും റോക്കറ്റ് ആക്രമണവും നടത്തിയെങ്കിലും ഇക്കഴിഞ്ഞ രണ്ടുകൊല്ലം ഇസ്രയേലിനെതിരേ ഹമാസ് രംഗത്തെത്തിയിരുന്നേയില്ല. ഹമാസിന്റെ നിശബ്ദത അവരെ പിന്തുണയ്ക്കുന്നവരില്‍നിന്ന് പോലും വിമര്‍ശനം വരുത്തിവെക്കുകയും ചെയ്തിരുന്നു.ഒക്ടോബര്‍ ഏഴാം തീയതിയിലെ ഹമാസ് ആക്രമണത്തിന് അനുകൂലമായ മറ്റൊരു ഘടകവുമുണ്ട്. ഗാസയ്ക്കു സമീപം മതിയായ അളവില്‍ ഇസ്രയേലി സൈന്യമുണ്ടായിരുന്നില്ല എന്നതാണ് അത്. വെസ്റ്റ് ബാങ്കില്‍ പാലസ്തീനികളും ഇസ്രയേലികളും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഗാസയില്‍നിന്നുള്ള നിരവധി സൈനികരെ ഇസ്രയേലിലേക്ക് മാറ്റി വിന്യസിച്ചിരുന്നു. ഈ സാഹചര്യത്തെയും ഹമാസ് ഫലപ്രദമായി വിനിയോഗിച്ചു.
https://www.facebook.com/Malayalivartha
























