മരണസംഖ്യ ഉയരുമ്പോൾ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്:- ശവസംസ്‌കാര ചടങ്ങിനിടെ റോക്കറ്റ് ആക്രമണം; ജീവൻ കയ്യിൽ പിടിച്ച് ബന്ധുക്കൾ:- ദുഃഖത്തിന്റെ നിശബ്ദതയെ സൈറണുകള്‍ കീറി മുറിക്കുന്നു: ഇസ്രയേലിന്റെ നിലവിലെ യാഥാർഥ്യം ഇതാണ്...

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മരണസംഖ്യ ഉയരുമ്പോൾ നടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വരുന്നു. ഇരുഭാഗത്തുമുണ്ടായ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ഇരുവിഭാഗങ്ങളും പുറത്തുവിടുന്നുണ്ട്. അതിനിടെ ശവസ്‌കാര ചടങ്ങില്‍പ്പോലും ഭയന്നുവിറച്ച് പങ്കെടുക്കേണ്ടിവരുന്ന ജനങ്ങളുടെ നിസഹായാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോ, ഇപ്പോൾ പ്രചരിക്കുകയാണ്.
ഹമാസ് ആക്രമണത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയും തൊട്ടടുത്ത് റോക്കറ്റ് ആക്രമണം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്.) പുറത്തുവിട്ടു.
ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോഴും, പിന്നില്‍ വീണ് തകരുന്ന റോക്കറ്റുകളാണെന്ന് ദൃശ്യം പങ്കുവെച്ച് ഐ.ഡി.എഫ്. എക്‌സില്‍ കുറിച്ചു. ഇതാണ് ഇസ്രയേലിന്റെ നിലവിലെ യാഥാര്‍ഥ്യമെന്നും ദുഃഖത്തിന്റെ നിശബ്ദതയെ സൈറണുകള്‍ കീറിമുറിക്കുകയാണെന്നും ഐ.ഡി.എഫ്. കൂട്ടിച്ചേര്‍ത്തു.
ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മരണാനന്തരച്ചടങ്ങിന് കൂടിച്ചേര്‍ന്നവര്‍ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്വയരക്ഷയ്ക്കായി തറയില്‍ കിടക്കുന്ന ദൃശ്യമാണ് ഐ.ഡി.എഫ്. പുറത്തുവിട്ടത്. സ്‌ഫോടനത്തിന്റെ ശബ്ദങ്ങളും പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഹമാസ് ആക്രമണത്തില്‍ 900ത്തോളം ഇസ്രയേലികള്‍ കൊലപ്പെട്ടുവെന്നാണ് വിവരം. 260-ലെറെപ്പേര്‍ സംഗീതപരിപാടികള്‍ക്കിടെ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 690 പേര്‍ക്കാണ് ജീവന്‍നഷ്ടമായത്.
അതിനിടെ, ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം പൂര്‍ണ്ണമായും തിരിച്ച് പിടിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസ അതിര്‍ത്തി വഴി കഴിഞ്ഞ ദിവസം ഒരു നുഴഞ്ഞു കയറ്റ ആക്രമണവും ഉണ്ടായിട്ടില്ല. ഹമാസ് തകര്‍ത്ത അതിര്‍ത്തിയിലെ വേലികള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടത്തിവരികയാണെന്നും സൈന്യം വ്യക്തമാക്കി. ഇങ്ങോട്ടേക്ക് സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗങ്ങളെ അയച്ചിട്ടുണ്ട്.
എന്നാല്‍ നുഴഞ്ഞു കയറ്റത്തിന് ഈ മാര്‍ഗം മാത്രമല്ല ഹമാസ് ഉപയോഗപ്പെടുത്തിയതെന്ന് ഇസ്രയേലിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ശനിയാഴ്ച കടല്‍ വഴിയും പാരാഗ്ലൈഡര്‍മാരുമായും ഹമാസ് സംഘം നുഴഞ്ഞുകയറിയിരുന്നു. ആ രീതികള്‍ വീണ്ടും ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, തുരങ്കങ്ങള്‍ വഴി പ്രവേശിക്കാനുള്ള സാധ്യത ഇസ്രയേല്‍ തള്ളി കളയുന്നില്ല.
തെക്കന്‍ ഇസ്രയേലിലേക്ക് കടന്ന നുഴഞ്ഞു കയറ്റക്കാരെ പൂര്‍ണ്ണമായും ഇസ്രയേലിന് ആയിട്ടില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ നുഴഞ്ഞു കയറി ആക്രമണം നടത്തിയ 1500 ഓളം ഹമാസ് സായുധ സംഘാംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തായും ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പിന് സമീപമുള്ള എല്ലാ ഇസ്രയേല്‍ പൗരന്മാരേയും മാറ്റുകയും ചെയ്തിട്ടുണ്ട്.
ഗാസയിലെ പലസ്തീന്‍ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രാത്രിയില്‍ ഗാസയിലുടനീളം ബോംബ് വര്‍ഷം നടത്തിയതിന് പിന്നാലെയാണ് നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശം തൊട്ടുപിന്നാലെ തന്നെ ഇസ്രയേല്‍ സേന പിന്‍വലിച്ചു. ഈജിപ്ത് അതിര്‍ത്തി അടച്ചതിനെ തുടര്‍ന്നാണിത്. ഈജ്തിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നിട്ടിരിക്കുകയാണ്. പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ വഴി തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു' ഇസ്രയേല്‍ സേനാ വക്താവ് ലെഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ് ഹെക്റ്റ് ആദ്യം നിര്‍ദേശിച്ചിരുന്നു. ഇതാണ് തൊട്ടുപിന്നാലെ പിന്‍വലിക്കേണ്ടിവന്നത്.
കഴിഞ്ഞ രാത്രിയില്‍ ഹമാസിന്റേയും മറ്റു പലസ്തീന്‍ സായുധ സംഘങ്ങളുടേയുമടക്കം ഗാസയിലെ 200 കേന്ദ്രങ്ങളില്‍ വ്യോമാക്രണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഹമാസ് നേതാക്കളുടെ വീടുകളും ഒളികേന്ദ്രങ്ങളും അടക്കം തകര്‍ത്തതായി ഐഡിഎഫ് പറഞ്ഞു. ഗാസയില്‍ ഇസ്രയേലിന്റെ ശക്തമായ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇന്നലെ ആയിരത്തിലധികം കേന്ദ്രങ്ങളിലാണ് മിസൈല്‍ വര്‍ഷിച്ചത്. രണ്ട് മാധ്യമ പ്രവര്‍ത്തകരടക്കം ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. മുന്നറിയിപ്പില്ലാതെ ആക്രമിച്ചാല്‍ ബന്ദികളെ വധിക്കുമെന്ന് ഹമാസ് ഭീഷണി മുഴക്കി. അതിനിടെ റഷ്യയുടെ പിന്തുണ ഉറപ്പാക്കാന്‍ പലസ്തീന്‍ ശ്രമം തുടങ്ങി. പ്രസിഡന്റ് മഹ്മൂദ് അബാസ് അടുത്ത ദിവസംതന്നെ റഷ്യ സന്ദര്‍ശിക്കുമെന്ന് പലസ്തീന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























