ഒരു രാത്രി മുഴുവൻ ഗാസയിൽ ബോംബ് മഴ പെയ്യിച്ച് ഇസ്രായേൽ:- ഗാസ അതിര്‍ത്തിയില്‍ ടാങ്കുകള്‍ കൊണ്ട് 'ഇരുമ്പു മതില്‍' തീർക്കും:- മരണസംഖ്യ ഉയരുന്നു...

ഇസ്രയേല്‍ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ഗാസയില്‍ ബോംബ് വര്‍ഷം. ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഞങ്ങള്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എക്‌സില്‍ കുറിച്ചു. തുടര്‍ച്ചയായ ബോംബ് വര്‍ഷത്തില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തി. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു.
മരണസംഖ്യ കുതിച്ച് ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 900 ആയി. ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്രയേല്‍ ഡെപ്യൂട്ടി കമാന്‍ഡറും കൊല്ലപ്പെട്ടിട്ടുണ്ട്. ലെഫ്റ്റനന്റ് കേണല്‍ അലിം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്.
അതിനിടെ ഇസ്രയേലിലേക്ക് തത്കാലം സൈന്യത്തെ അയക്കുന്നില്ലെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. 'ഇസ്രയേലിലേക്ക് സൈന്യത്തെ അയക്കാന്‍ യുഎസ് സര്‍ക്കാരിന് ഉദ്ദേശമില്ലെങ്കിലും മേഖലയിലെ യുഎസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും'വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഗാസയില്‍ തുടര്‍ച്ചയായ ബോംബാക്രമണത്തിന് ശേഷം തങ്ങള്‍ യുദ്ധം ആഗ്രഹിച്ചതല്ലെന്ന് നെതന്യാഹു വെളിപ്പെടുത്തി.
ഇസ്രയേല്‍ യുദ്ധത്തിലാണ്, ഞങ്ങള്‍ ഇത് ആഗ്രഹിച്ചതല്ല. ഏറ്റവും ക്രൂരമായ രീതിയില്‍ ഞങ്ങള്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. ഈ യുദ്ധം തുടങ്ങിവെച്ചത് ഇസ്രയേല്‍ അല്ലെങ്കിലും ഞങ്ങളാകും ഇത് അവസാനിപ്പിക്കുക. യഹൂദ ജനത ഒരിക്കല്‍ രാജ്യരഹിതരായിരുന്നു. പ്രതിരോധമില്ലാത്തവരായിരുന്നു. ഇനി ഒരിക്കലും അങ്ങനെ ആയിരിക്കില്ല. ഞങ്ങളെ ആക്രമിച്ചതിലൂടെ ചരിത്രപരമായ അബദ്ധമാണ് തങ്ങള്‍ക്ക് സംഭവിച്ചതെന്ന് ഹമാസ് മനസ്സിലാക്കും.
വരും ദശാബ്ദങ്ങളില്‍ അവരും ഇസ്രായേലിന്റെ മറ്റ് ശത്രുക്കളും ഓര്‍ക്കുന്ന ഒരു പ്രതിഫലം ഞങ്ങള്‍ നിശ്ചയിക്കും. നിരപരാധികളായ ഇസ്രയേലികള്‍ക്കെതിരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണങ്ങള്‍ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നു, അവരുടെ വീടുകളില്‍ കുടുംബങ്ങളെ കശാപ്പ് ചെയ്യുക, ഒരു ഔട്ട്‌ഡോര്‍ ഫെസ്റ്റിവലില്‍ നൂറുകണക്കിന് യുവാക്കളെ കൂട്ടക്കൊല ചെയ്യുക, അനേകം സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെ പോലും തട്ടിക്കൊണ്ടുപോയി. ഹമാസ് ഭീകരര്‍ കുട്ടികളെ തടങ്കലിലാക്കി കത്തിച്ചു.
അവര്‍ കാട്ടാളന്മാരാണ്. ഹമാസ് ഐഎസ്‌ഐഎസ് ആണ്. ഐഎസിനെ പരാജയപ്പെടുത്താന്‍ സമൂഹ ശക്തികള്‍ ഒന്നിച്ചതുപോലെ, ഹമാസിനെ പരാജയപ്പെടുത്തുന്നതിന് സമൂഹം ഇസ്രായേലിനെ പിന്തുണയ്ക്കണം. ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് യുഎസ് പ്രസിഡന്റ് ബൈഡനോട് നന്ദി അറിയിക്കുന്നു. ഇസ്രയേലിനൊപ്പം നിന്ന മറ്റു ലോക നേതാക്കളോടും നന്ദി പറയുന്നു. ഹമാസിനെതിരെ പോരാടുന്നതില്‍ ഇസ്രായേല്‍ സ്വന്തം ജനങ്ങള്‍ക്ക് വേണ്ടി മാത്രമല്ല പോരാടുന്നത്. പ്രാകൃത രീതികള്‍ക്കെതിരെ നിലകൊള്ളുന്ന ഓരോ രാജ്യത്തിനും വേണ്ടി പോരാടുകയാണ്. ഇസ്രയേല്‍ ഈ യുദ്ധത്തില്‍ ജയിക്കുക തന്നെ ചെയ്യും' നെതന്യാഹു പറഞ്ഞു.
തീവ്ര ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളായ ഐഎസ് പോലെയും അൽ-ഖ്വയ്ദ പേലെയുമാണ് ഹമാസ് എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ഹമാസ് കിരാതന്മാരെ തുരത്തിയോടിച്ചാൽ മാത്രമാണ് രാജ്യത്ത് സമാധാനം ലഭിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലനിൽപ്പിന് വേണ്ടിയുള്ള യുദ്ധമാണ് നടക്കുന്നതെന്നും വിജയം സുനിശ്ചിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എവിടെയും രക്തം കലർന്ന അവസ്ഥയാണ്. കടുപ്പമേറിയ ദിനങ്ങളാണ് ഇനിയും വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലനിൽപ്പ് ഉറപ്പാക്കാനുള്ള യുദ്ധത്തിന്റെ മൂന്നാം ദിനത്തിലാണ് നാം. നമ്മൾ നിശ്ചയമായും വിജയിക്കും. തികച്ചും വെറുപ്പുളവാക്കുന്ന ശത്രുവാണ് ഈ യുദ്ധത്തിന് പിന്നിൽ. സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളെയും പ്രായമായവരെയും നിഷ്ഠൂരമായി കൊലപ്പെടുത്തുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന കാട്ടാളന്മാർ. മാതാപിതാക്കൾ നോക്കി നിൽക്കേ കൊല്ലപ്പെടുന്ന മക്കൾ, നടന്നുപോകുമ്പോൾ പുറകിൽ വെടിയേറ്റ് പിടഞ്ഞ് വീഴുന്ന യുവാക്കൾ അങ്ങനെ നിരവധി മാർഗങ്ങളിലൂടെയാണ് ഹമാസ് സന്തോഷം കണ്ടെത്തുന്നത്.
പൗരന്മാർ കൊല ചെയ്യപ്പെട്ട ക്രൂരമായ അവസ്ഥകളെ കുറിച്ച് വിവരിക്കാൻ കഴിയുന്നില്ലെന്നും നെതന്യാഹു പറഞ്ഞു. ഹമാസ് എന്താണെന്നും അവരുടെ ക്രൂരതകൾ എന്താണെന്നും ഞങ്ങളെ പോലെ തന്നെ ലോകത്തിനും അറിയാം. ഇസ്ലാമിക് സ്‌റ്റേറ്റ് പോലെ ഭീകരപ്രവർത്തനം നടത്തുന്ന പിശാചുകളാണ് ഹമാസ് എന്നും അദ്ദേഹം പറഞ്ഞു. ലോകം ഐഎസിനെ പരാജയപ്പെടുത്തിയത് പോലെ ഇസ്രായേൽ ഹമാസിനെ പരാജയപ്പെടുത്തും. അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തെ ഓർത്ത് ഹമാസ് ഭീകരർ വേദനിക്കും-പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























