ഭയാനകവും ഏറ്റവും ദൈർഘ്യമേറിയതുമായ രണ്ട് മണിക്കൂർ... യുവാവിന്റെ കൈയിലിരുന്ന കുഞ്ഞ് തെറിച്ച് രണ്ടുവരി പിറകിലേക്ക് വീണു...ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടം..
![](https://www.malayalivartha.com/assets/coverphotos/w657/311325_1716373952.jpg)
സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷുകാരനായ വയോധികനായിരുന്നു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആകാശച്ചുഴിയിൽ അകപ്പെട്ട സമയത്ത് രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് അപകടസമയത്ത് നടന്ന കാര്യങ്ങളെ ഓർത്തെടുക്കുന്ന യാത്രക്കാർ പ്രതികരിക്കുന്നത്.നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ആടിയുലയാൻ തുടങ്ങിയതോടെ യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകളേറ്റിരുന്നു. സീറ്റിൽ ഇരിക്കുകയായിരുന്ന യാത്രക്കാർ മുകളിലേക്ക് പൊങ്ങി ബോർഡിൽ തലയിടിച്ച് നിലത്ത് വീണു. യാത്രാമദ്ധ്യേ ആയിരുന്നതിനാൽ ഭൂരിഭാഗമാളുകളും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.
അതിനാൽ ബാഗേജ് കാബിനിൽ യാത്രക്കാരുടെ തലയിടിച്ചു. ഭക്ഷണസാധനങ്ങൾ ചിന്നിച്ചിതറി. യുവാവിന്റെ കൈയിലിരുന്ന കുഞ്ഞ് തെറിച്ച് രണ്ടുവരി പിറകിലേക്ക് വീണു. പലരുടെയും ചെവിയിൽ നിന്നും തലയിൽ നിന്നും ചോരയൊഴുകുന്നുണ്ടായിരുന്നു. ചിലർ ഭയം കാരണവും മറ്റ് ചിലർ പരിക്കേറ്റതിന്റെ വേദന മൂലവും അലറിക്കരയാൻ തുടങ്ങി.അപകടസമയത്ത് ശുചിമുറിയിൽ ആയിരുന്നവർക്കും ക്രൂ അംഗങ്ങൾക്കുമാണ് ഏറ്റവുമധികം പരിക്കേറ്റത്. അവർ നിലത്ത് കിടക്കുകയായിരുന്നു. പലർക്കും നട്ടെല്ലിനും തലയ്‌ക്കും പരിക്കേറ്റു. ചിലരുടെ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.
ഭയാനകവും ഏറ്റവും ദൈർഘ്യമേറിയതുമായ രണ്ട് മണിക്കൂറായിരുന്നു കടന്നുപോയതെന്നും രക്ഷപ്പെട്ട യാത്രക്കാർ പ്രതികരിച്ചു.സിംഗപ്പൂർ എയർലൈൻസിന്റെ SQ 321 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ആകാശച്ചുഴിയിൽ അകപ്പെടുകയായിരുന്നു. നിയന്ത്രണം വീണ്ടെടുത്തതിന് പിന്നാലെ വിമാനം ബാങ്കോക്കിൽ അടിയന്തരമായി ലാൻഡ് ചെയ്ത് പരിക്കേറ്റവർക്ക് വൈദ്യസഹായം ഉറപ്പുവരുത്തി. യാത്രക്കാർക്കുണ്ടായ ഭയാനകമായ അനുഭവത്തിന് സിംഗപ്പൂർ എയർലൈൻസ് ക്ഷമാപണം നടത്തുകയും ചെയ്തു.എസ്‌ക്യു 321 വിമാനത്തിലുണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് വിഡിയോ സന്ദേശത്തിൽ സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോങ് പറഞ്ഞു.
‘‘സിംഗപ്പൂർ എയർലൈൻസിനു വേണ്ടി, മരിച്ചയാളുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കാൻ ആഗ്രഹിക്കുന്നു. എസ്ക്യു 321 വിമാനത്തിൽ ഉണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നു. യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ സിംഗപ്പൂർ എയർലൈൻസ് പ്രതിജ്ഞാബദ്ധമാണ്. അന്വേഷണത്തിൽ ബന്ധപ്പെട്ട അധികാരികളുമായി ഞങ്ങൾ പൂർണമായും സഹകരിക്കും’’ – ഗോ ചൂൻ ഫോങ് പറഞ്ഞു.ലണ്ടനിലെ ഹീത്രൂ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍ ലക്ഷ്യമാക്കി പറന്നുയര്‍ന്ന എസ്ക്യു 321 സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ആടിയുലയാന്‍ തുടങ്ങിയതോടെയാണ് യാത്രക്കാര്‍ക്ക് പരുക്കേൽക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തത്. തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായി ബാങ്കോക്കിലേക്ക് വിമാനം തിരിച്ചുവിട്ടു. ചൊവാഴ്ച പ്രാദേശിക സമയം 3.45ന് വിമാനം ബാങ്കോക്കില്‍ അടിയന്തരമായിറക്കി.അന്തരീക്ഷ വായുവിൻറെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴി (എയർപോക്കറ്റ് അല്ലെങ്കിൽ എയർഗട്ടർ) അഥവാ ക്ലിയർ എയർ ടർബുലൻസ് (Clear-air turbulence). നേർരേഖയിൽ പോകേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്ന[1] ഈ അവസ്ഥയിൽ വിമാനങ്ങളുടെ ഗതിയും നിയന്ത്രണവും നഷ്ടമാകാൻ സാധ്യതയുണ്ട്.
ഭാരവും വേഗവും ഊഷ്മാവും കൂടിയ വായു പിണ്ഡങ്ങളും ഭാരവും വേഗവും ഊഷ്മാവും കുറഞ്ഞ വായു പിണ്ഡങ്ങളും കൂടിച്ചേരുന്ന അന്തരീക്ഷ മേഖലകളിലാണ് ആകാശ ഗർത്തങ്ങൾ അഥവാ ആകാശച്ചുഴികൾ രൂപപ്പെടുന്നത്. സാധാരണയായി 20000 മുതൽ 40000 അടി ഉയരത്തിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്.[2]ആകാശച്ചുഴികൾ മിക്ക വിമാന യാത്രകളിലും ഉണ്ടാകാമെങ്കിലും യാത്രക്കാർക്ക് പരുക്കേൽക്കുന്ന വിധത്തിലുള്ള അപകടങ്ങൾ ചുരുക്കമായി മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha