ഇറാന്‍ വിപ്ലവ നായകന്‍ ആയത്തുല്ല ഖുമൈനിക്ക് നല്‍കിയ വിടവാങ്ങലിനെ അനുസ്മരിപ്പിക്കും വിധം, ഇബ്രാഹിം റെയ്സിയ്ക്ക് വിട നല്‍കി ജനലക്ഷങ്ങൾ:- റെയ്‌സിയുടെ മരണം ആഘോഷമാക്കിയും മഹ്സ അമിനിയുടെ ജന്മനാട്...

പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അബ്ദുള്ള അമീര്‍ അബ്ദുല്ല ഹിയാനും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുകയും ഇരുവരും കൊല്ലപ്പെടുകയും ചെയ്ത ആഘാതത്തിലാണ് ഇറാന്‍. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഏറ്റവും അടുത്ത വൃന്ദങ്ങളില്‍ ഒരാളായിരുന്നു ഇബ്രാഹിം റെയ്‌സി. ഖമേനിയുടെ പിന്‍ഗാമിയായി റെയ്‌സി വരുമെന്നായിരുന്നു പരക്കെയുള്ള വിശ്വാസം. അധികാരത്തിനായുള്ള സംഘര്‍ഷങ്ങള്‍ സദാ നിഴലിച്ചിരുന്ന ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അനേകം വിടവുകളും ചോദ്യങ്ങളും ഉയര്‍ത്തിയാണ് റെയ്സി ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത്.
പ്രസിഡന്റ് ഇബ്രാഹിം റെയ്സിയ്ക്ക് കണ്ണീരോടെയാണ് വിട നല്‍കിയത്. പതിനായിരങ്ങളുടെ കണ്ണീര്‍പ്രാര്‍ഥനയില്‍ ജന്മദേശമായ മസ്ഹദിലെ ഇമാം റിസ മസ്ജിദ് ഖബര്‍സ്ഥാനിലാണ് റഈസിയുടെ അന്ത്യവിശ്രമം. ഇറാന്‍ വിപ്ലവനായകന്‍ ആയത്തുല്ല ഖുമൈനിക്ക് നല്‍കിയ വിടവാങ്ങലിനെ അനുസ്മരിപ്പിക്കും വിധം ജനലക്ഷങ്ങള്‍ അണിചേര്‍ന്ന വിലാപ യാത്രാ ചടങ്ങുകള്‍ക്ക് പിന്നാലെയായിരുന്നു മസ്ഹദ് നഗരത്തില്‍ ഇബ്രാഹിം റഈസിയുടെ ഖബറടക്കം. പ്രിയനേതാവിന്റെ മൃതദേഹം മണ്ണിലേക്ക് ഇറക്കി വെക്കവെ, ആയിരങ്ങള്‍ കണ്ണീരടക്കാന്‍ പാടുപെട്ടു. വിവിധ സൈനിക വിഭാഗങ്ങളുടെ മേധാവികളും ആത്മീയ നേതാക്കളും സംസ്‌കാരവേളയില്‍ സന്നിഹിതരായിരുന്നു.
ബുധനാഴ്ച തെഹ്‌റാനിലെ ആസാദി ചത്വരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത മയ്യത്ത് നമസ്‌കാര ചടങ്ങിനെ തുടര്‍ന്നാണ് മൃതദേഹം വിമാന മാര്‍ഗം മശ്ഹദിലെത്തിച്ചത്. മശ്ഹദിലെ വിദേശ നയതന്ത്ര പ്രതിനിധികളും അയല്‍ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളും ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു. ഇടക്കാല പ്രസിഡന്റ് മുഹമ്മദ് മുഖ്ബറും ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ കിഴക്കന്‍ നഗരമായ ബിര്‍ജാന്‍ഡില്‍ നടന്ന വിലാപ യാത്രയില്‍ ആയിരങ്ങള്‍ പ്രിയ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.
വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹിയാെന്റയും അപകടത്തില്‍ മരണപ്പെട്ട മറ്റുള്ളവരുടെയും ഖബറടക്ക ചടങ്ങ് തെഹ്‌റാന്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലായാണ് നടന്നത്. ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹിയാനുമടക്കം എട്ടുപേര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഞായറാഴ്ച ഉച്ചയോടെയാണ് അസര്‍ബൈജാന്‍ അതിര്‍ത്തിയിലെ ജുല്‍ഫയിലെ വനമേഖലയില്‍ തകര്‍ന്നുവീണത്. അപകടത്തെ കുറിച്ച ഉന്നതതല അന്വേഷണം തുടരുകയാണ്. തകര്‍ന്ന അവശിഷ്ടങ്ങളില്‍ വെടിയുണ്ട ഉള്‍പ്പെടെ ഒന്നും കണ്ടെത്താനായില്ല. ലക്ഷ്യദിശയില്‍ നിന്ന് ഹെലികോപ്ടര്‍ വ്യതിചലിക്കുകയോ മലയില്‍ ഇടിച്ച് തീപിടിക്കുകയോ ചെയ്തില്ലെന്നും അന്വേഷണ സമിതി വ്യക്തമാക്കി.
നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ നൂറുകണക്കിന് പേരെ കൊന്നൊടുക്കിയ റെയ്സിയുടെ മരണം ഒരു പരിധിവരെ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ഞെട്ടലും ദുഃഖവും വിലാപങ്ങളും ഉണ്ടാക്കുന്നില്ലെന്നതും ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു വസ്തുതയാണ്. നേരത്തെ തന്നെ രാഷ്ട്രീയത്തടവുകാരെ കൂട്ടക്കൊല ചെയ്ത സംഭവത്തിന്റെ പേരില്‍ കുപ്രസിദ്ധമാണ് റെയ്സി.
മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം റെയ്സി ജഡ്ജ് ആയിരുന്ന ട്രിബ്യൂണലുകള്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഏകദേശം 5,000 പുരുഷന്മാരെയും സ്ത്രീകളെയും വധിക്കുകയും തെളിവുപോലുമില്ലാതെ കൂട്ടക്കുഴിമാടങ്ങളില്‍ അടക്കുകയും ചെയ്തു. പീപ്പിള്‍സ് മുജാഹിദിന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍ (പിഎംഒഐ) എന്നും അറിയപ്പെടുന്ന ഇടതുപക്ഷ പ്രതിപക്ഷ ഗ്രൂപ്പായ മുജാഹിദീന്‍-ഇ ഖല്‍ഖിന്റെ (എംഇകെ) അംഗങ്ങളായിരുന്നു ഭൂരിഭാഗവും. 1980കളില്‍ ആണ് ഈ സംഭവം. ഇത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി ആഗോള തലത്തില്‍ കണക്കാക്കപ്പെട്ടു.
വിവാദങ്ങളും പ്രതിഷേധങ്ങളും കൊണ്ട് കലുഷിതമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ പശ്ചിമേഷ്യയില്‍ നിന്നുയര്‍ന്ന ചുരുക്കം ചില ശബ്ദങ്ങളില്‍ ഒന്നായിരുന്നു ഇറാന്‍. ദീര്‍ഘകാല പ്രാദേശികശത്രുവായ സൗദി അറേബ്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഏര്‍പ്പെട്ടു, രാജ്യത്ത് യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിച്ചു, ഏറ്റവും ഒടുവിലായി ഇസ്രയേലുമായുള്ള നിഴല്‍ യുദ്ധത്തിലും ഇറാനെ മുന്‍പില്‍ നിന്ന് നയിച്ചിരുന്നത് റെയ്സിയായിരുന്നു.
ഇറാനിയന്‍ രാഷ്ട്രീയ ഘടനയിലെ ശക്തനായ വ്യക്തിയായിരുന്നു അദ്ദേഹം. നിയമനിര്‍മാണത്തിനും കാര്യനിര്‍വഹണത്തിനും ഇടയില്‍ മധ്യസ്ഥത വഹിക്കുക, മന്ത്രിമാരെയും വൈസ് പ്രസിഡന്റുമാരെയും നിയമിക്കുക തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നതും പ്രധാന വിദേശനയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും പ്രസിഡന്റാണ്. പരമോന്നത നേതാവുമായി ഏതെങ്കിലും തരത്തില്‍ ഏറ്റുമുട്ടല്‍ സംഭവിച്ചാല്‍ മാത്രമേ ഇറാന്‍ പ്രസിഡന്റിന്റെ അധികാരം അസാധുവാക്കപ്പെടുകയുള്ളൂ.
പലരും റെയ്‌സിയുടെ മരണം ആഘോഷിക്കുന്നത് പോലും ഇറാനില്‍ കാണാം. മഹ്സ അമിനിയുടെ ജന്മനാട്ടില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്ന വീഡിയോകള്‍ ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഇറാനികള്‍ റെയ്‌സിയുടെ ക്രൂരതകളെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ആഹ്ലാദഭരിതമായ അന്തരീക്ഷം കാണപ്പെടുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha
























