റഫയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍; ഹമാസിനെ അമര്‍ച്ച ചെയ്യാന്‍ സാധാരണക്കാരെ വധിക്കുന്നത് ഒഴിവാക്കണമെന്ന് വൈറ്റ്ഹൗസ്...

റഫയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍ സൈന്യം. മധ്യ റഫയിലേക്ക് സൈനിക ടാങ്കുകള്‍ എത്തിച്ചേര്‍ന്നതോടെ കൂടുതല്‍ കുരുതികള്‍ നടന്നേക്കുമെന്ന ആശങ്ക വ്യാപകമാണ്. അന്താരാഷ്ട്ര കോടതി വിധി നടപ്പാക്കാന്‍ ഇനിയും വൈകരുതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. മധ്യ റഫയിലെ അല്‍ അവ്ദ മസ്ജിദിന് സമീപം ഇസ്രായേല്‍ സൈനിക ടാങ്കുകള്‍ എത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ഥികളുടെ താമസ കേന്ദ്രങ്ങള്‍ക്കു നേരെ സൈന്യം വീണ്ടും ആക്രമണം നടത്തി.
ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ തമ്പടിച്ച തല്‍ അസ്സുല്‍ത്താനില്‍ കര- വ്യോമാക്രമണം തുടര്‍ന്ന ഇസ്രായേല്‍ സേന 20 പേരെ കൊലപ്പെടുത്തിയതായി ഫലസ്തീന്‍ സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റും അറിയിച്ചു. പുതുതായി ഒരു ബ്രിഗേഡിനെ കൂടി റഫയിലേക്ക് വിന്യസിച്ചതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. എന്നാല്‍ സിവിലിയന്‍ സുരക്ഷ ഉറപ്പാക്കാതെ വ്യാപക ആക്രമണത്തിനൊരുങ്ങുന്നത് അപകടകരമായിരിക്കുമെന്ന് അമേരിക്ക അറിയിത്തു. ഹമാസിനെ അമര്‍ച്ച ചെയ്യാന്‍ സാധാരണക്കാരെ വധിക്കുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേലിനോട് വീണ്ടും കര്‍ശനമായി ആവശ്യപ്പെട്ടതായി വൈറ്റ്ഹൗസ് വക്താവ് പ്രതികരിച്ചു.
ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. റഫ കൂട്ടക്കുരുതിയില്‍ സുതാര്യ അന്വേഷണം വേണമെന്ന് അമേരിക്കക്കു പുറമെ ഫ്രാന്‍സും ജര്‍മനിയും ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കിടെ 10 ലക്ഷത്തോളം പേര്‍ റഫയില്‍നിന്ന് പലായനം ചെയ്തതായി ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി അറിയിച്ചു. റഫയിലെ രണ്ട് പ്രധാന ആശുപത്രികളിലൊന്നായ കുവൈത്ത് സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ അടച്ചുപൂട്ടിയതോടെ സ്ഥിതിഗതികള്‍ രൂക്ഷമാണ്. റഫ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ അള്‍ജീരിയയുടെ ആവശ്യം പരിഗണിച്ച് വിളിച്ചുചേര്‍ത്ത യു.എന്‍ രക്ഷാസമിതി യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന അഭിപ്രായം രക്ഷാസമിതിയില്‍ രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടച്ചിട്ട മുറിയില്‍ നടന്ന രക്ഷാസമിതി യോഗം റഫ ഉള്‍പ്പെടെ ഗസ്സയിലെ സ്ഥിതിഗതികളില്‍ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉടന്‍ രംഗത്തു വരുമെന്ന് സ്‌പെയിന്‍ അറിയിച്ചു.
ഇന്നലെ നടത്തിയ ആക്രമണത്തില്‍ 64 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പത്ത് പേര്‍ ഗുരുതരാവസ്ഥയിലാണ്. പടിഞ്ഞാറന്‍ റഫായിലെ അല്‍ മവാസി സുരക്ഷിത മേഖലയായി ഇസ്രയേല്‍ നേരത്തേ നിശ്ചയിച്ചിരുന്നതാണ്. 45 പലസ്തീനികളുടെ മരണത്തിനിടയാക്കിയ റഫായ്ക്ക് സമീപമുള്ള ടാല്‍ അസ് സുല്‍ത്താന്‍ പ്രദേശത്തെ ടെന്റ് ക്യാമ്പില്‍ ആക്രമണം നടത്തി രണ്ട് ദിവസത്തിനു ശേഷമാണ് ഈ ആക്രമണം നടന്നിരിക്കുന്നത്. ആക്രമണത്തെത്തുടര്‍ന്ന് തീ പടര്‍ന്ന് ടെന്റ് ക്യാമ്പ് നിലം പൊത്തുകയായിരുന്നു.
റഫായ്ക്ക് സമീപമുള്ള ടെന്റ് ക്യാമ്പിലേക്ക് ഞായറാഴ്ച നടത്തിയ ആക്രമണം മുതിര്‍ന്ന ഹമാസ് ഭീകരര്‍ താമസിക്കുന്ന കോമ്പൗണ്ടിന് എതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണം ആയിരുന്നെന്നും അതിന്റെ ഫലമായുണ്ടായ തീ പടര്‍ന്നത് അപ്രതീക്ഷിതമായിരുന്നെന്നും ഇസ്രയേലി സൈന്യം പറഞ്ഞു. ഈ ആക്രമണത്തില്‍ സമീപമുള്ള ടെന്റുകളിലേക്ക് തീ പടര്‍ന്നാണ് 45 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ അപലപിക്കപ്പെടുകയും ലോകമെമ്പാടും പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























