ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ ഇസ്രായേലും അമേരിക്കയും ഒരുമിച്ച് നിൽക്കണമെന്ന് നെതന്യാഹു...ഹമാസിനെതിരെ സമ്പൂർണ വിജയം നേടുന്നത് വരെ പോരാട്ടം തുടരുമെന്ന് നെതന്യാഹു ആവർത്തിച്ചു..

യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ ഇസ്രായേലും അമേരിക്കയും ഒരുമിച്ച് നിൽക്കണമെന്ന് നെതന്യാഹു തന്റെ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു. ഹമാസ് ഭീകരർക്കെതിരെ നടത്തുന്ന പോരാട്ടത്തെക്കുറിച്ചും നെതന്യാഹു വിശദീകരിച്ചു. ഹൗസ് സ്പീക്കർ മൈക്ക് ജോൺസണിന്റെ നേതൃത്വത്തിലാണ് നെതന്യാഹുവിന് സ്വീകരണം ഒരുക്കിയത്.റിപ്പബ്ലിക് പാർട്ടി അംഗങ്ങളുടെ ഇടയിൽ നിന്നും നെതന്യാഹുവിന് വലിയ പിന്തുണ ലഭിച്ചെങ്കിലും, പ്രസംഗത്തിൽ നടത്തിയ ചില പരാമർശങ്ങളിന്മേൽ ഡെമോക്രാറ്റ് അംഗങ്ങളിൽ പലരും എതിർപ്പ് അറിയിച്ചു. ഹമാസിനെതിരെ സമ്പൂർണ വിജയം നേടുന്നത് വരെ പോരാട്ടം തുടരുമെന്ന് നെതന്യാഹു ആവർത്തിച്ചു.
ഹമാസിനും ഇറാന്റെ പിന്തുണയുള്ള ഭീകരവാദ ശക്തികൾക്കുമെതിരെ പോരാടാൻ അമേരിക്കയുടെ കൂടി പിന്തുണ ഇസ്രായേലിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.” അമേരിക്കയും ഇസ്രായേലും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. നമ്മൾ ഒരുമിച്ച് നിന്നാൽ സംഭവിക്കുന്നത് ഒരു കാര്യമാണ്. നമ്മൾ വിജയിക്കുകയും അവർ തോൽക്കുകയും ചെയ്യുമെന്നും” നെതന്യാഹു പറഞ്ഞു. ഹമാസ് ഭീകരർ ബന്ദികളാക്കിയവരോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നതിനായി മഞ്ഞ നിറത്തിലുള്ള ബാഡ്ജ് ധരിച്ചാണ് അദ്ദേഹം സഭയിലെത്തിയത്.ഇസ്രായേലിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളെ പിന്തുണയ്‌ക്കുകയാണെന്നും നെതന്യാഹു ആരോപിച്ചു. ”ഇസ്രായേലിനെ എതിർക്കുന്നവർ തിന്മയ്‌ക്കൊപ്പമാണ് നിൽക്കുന്നത്.
ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിലപാടുകൾ ഒരിക്കലും അംഗീകരിക്കില്ല. പ്രതിഷേധക്കാർ സ്വയം ചിന്തിക്കണമെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി. ഹമാസ് ഭീകരർ ബന്ദികളാക്കിയ ആളുകളും കുടുംബാംഗങ്ങളും ഹൗസ് ചേംബറിൽ എത്തിയിരുന്നു.തെക്കൻ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 121 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ, ഒന്നര ലക്ഷത്തോളം പേർ പ്രദേശത്തുനിന്ന് പലായനം ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസ് കോൺഗ്രസിൽ സംസാരിക്കുന്നതിനു മുമ്പാണ് ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയത്.അതിനിടെ, റഫ ഇടനാഴിയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിന് ഇസ്രായേൽ സംഘം ഈജിപ്തിലെത്തി.
മൂന്ന് ഘട്ടങ്ങളുള്ള വെടിനിർത്തലിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വ്യാഴാഴ്ച ദോഹയിൽ ഈജിപ്ത്, ഇസ്രായേൽ, അമേരിക്ക, ഖത്തർ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും.അൽ അഖ്സ പള്ളിയിൽ പ്രാർഥന നടത്താൻ ജൂതരെ അനുവദിക്കണമെന്ന തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്‍വ്റിന്റെ പ്രസ്താവനയെ ഫലസ്തീൻ സംഘടനകൾ അപലപിച്ചു. എന്നാൽ, അൽ അഖ്സയിൽ തൽസ്ഥിതി തുടരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.അതിനിടെ, ഇസ്രായേലിലെ രമത് ഡേവിഡ് എയർബേസിന്റെ ഡ്രോൺ ദൃശ്യങ്ങൾ ലബനാനിലെ ഹിസ്ബുല്ല പുറത്തുവിട്ടു. ചൊവ്വാഴ്ച ചിത്രീകരിച്ചതാണ് ദൃശ്യങ്ങളെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു. ഹുദ്ദൂദ്’ എന്ന പേരിൽ സമീപനാളുകളിൽ ഹിസ്ബുല്ല പുറത്തുവിടുന്ന മൂന്നാമത്തെ ഡ്രോൺ ദൃശ്യമാണ് ഇത്.
നേരത്തെ, ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയുടെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.അതിനിടെ, വ്യാഴാഴ്ച ദോഹയിൽ ആരംഭിക്കുന്ന വെടിനിർത്തൽ ചർച്ച വിജയത്തിൽ എത്തുമെന്നാണ് കരുതുന്നതെന്ന് അമേരിക്ക ആവർത്തിച്ചു. ബന്ദികളുടെ ബന്ധുക്കളുമായി ചർച്ച നടത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ കരാർ നടപ്പാകും എന്ന സൂചന നൽകി. എന്നാൽ, ഏതുവിധത്തിലും വെടിനിർത്തൽ അട്ടിമറിക്കാനാണ് നെതന്യാഹുവിന്റെ നീക്കമെന്ന് ഹമാസ് ആരോപിച്ചു.അമേരിക്കയിലെത്തിയ നെതന്യാഹു പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരുമായി ചർച്ച നടത്തും. ബന്ദികളുടെ മോചനത്തിന് കരാർ നടപ്പാക്കാൻ വൈകരുതെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























