തുര്‍ക്കിയോ മറ്റ് അറബ് രാഷ്ട്രങ്ങളോ യഹ്യയ്ക്ക് സംരക്ഷണം നല്‍കുമോ ? ഇസ്രയേല്‍ ചാരക്കണ്ണുകള്‍ അറബ് മണ്ണില്‍

അറബ് രാജ്യങ്ങള്‍ക്ക് മുകളില്‍ മൊസാദിന്റെ ചാരക്കണ്ണുകള്‍. യഹ്യ സിന്‍വാറിനെ ഒളിപ്പിച്ചിരിക്കുന്നത് ആരായാലും വെറുതെ വിടില്ലെന്നാണ് മൊസാദിന്റെ പ്രഖ്യാപനം. യഹ്യ ദോഹയില്‍ എത്തിയെന്ന വിവരങ്ങള്‍ ലഭിച്ചതോടെ ഖത്തറില്‍ ശക്തമായ നിരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ ഒരു വിവരവും ലഭിച്ചിരുന്നില്ല. ഖത്തര്‍ മൊസാദ് ഭയത്തിലാണ് അതുകൊണ്ട് യഹ്യയുമായ് നേരിട്ട് ആശയവിനിമയം നടത്തില്ല. തുര്‍ക്കിയോ മറ്റ് അറബ് രാഷ്ട്രങ്ങളോ യഹ്യയ്ക്ക് സംരക്ഷണം നല്‍കുമോയെന്ന സംശയം മൊസാദിനുണ്ട്. അതുകൊണ്ട് അറബ് മണ്ണുകളിലെല്ലാം മൊസാദ് ചാരന്മാര്‍ ഇറങ്ങിയിട്ടുണ്ട്. തുര്‍ക്കിക്ക് മുകളില്‍ പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട് ഇസ്രയേല്‍ ചാര സംഘടന. തുര്‍ക്കി എര്‍ദൊഗാന്‍ ഇസ്രയേലുമായ് ഇടഞ്ഞ് നില്‍ക്കുകയാണ്. അതുകൊണ്ട് യഹ്യയെ സംരക്ഷിക്കാന്‍ എല്ലാ നീക്കവും നടത്തും. അങ്ങനെ സംഭവിച്ചാല്‍ തുര്‍ക്കിയുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമാകും.
ചുമതല ഏറ്റെടുത്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും യഹിയ ഇതുവരെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. നേതൃസ്ഥാനത്ത് എത്തിയതിന് ശേഷം മാത്രമല്ല, ഒക്ടോബര്‍ ഏഴിലെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷം പോലും വളരെ അപൂര്‍വമായി മാത്രമേ യഹിയ പൊതുവേദികളില്‍ എത്തിയിട്ടുള്ളൂ. അതേസമയം, 'അധോലോകത്തില്‍' ഇരുന്ന് ഹമാസിന്റെ എല്ലാ ദൈനംദിന പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നുമുണ്ട്. ഇസ്രയേല്‍ ചാരക്കണ്ണുകള്‍ തന്നെ തേടിനടക്കുന്നുണ്ടെന്ന പേടിയാണ് യഹ്യ പുറത്തിറങ്ങാത്തത്. പുതിയ മേധാവിയെ തിരഞ്ഞെടുത്തതിന് പിന്നാലെതന്നെ ഇസ്രായേലിലേക്ക് മിസൈലുകള്‍ തൊടുത്ത് പോരാട്ടപ്രഖ്യാപനവും ഹമാസ് നടത്തിക്കഴിഞ്ഞു. അമേരിക്കയെ കൂട്ടുപിടിച്ച് ഇസ്രയേലും ഹമാസിനേയും ഹിസ്ബുള്ളയേയും കൂട്ടുപിടിച്ച് ഇറാനും യുദ്ധമുഖത്തെത്തുമ്പോള്‍ ഇനി എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.
ഹനിയെയെ ഇല്ലാതാക്കിയതുപോലെ തന്നെ സിന്‍വറിനേയും കൂട്ടാളികളേയും ഭൂമിയില്‍ നിന്നുതന്നെ ഇല്ലാതാക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. തലയ്ക്കുമീതെ വധഭീഷണി നിലനില്‍ക്കുമ്പോള്‍ പിടികൊടുക്കാതിരിക്കാനുളള തത്രപ്പാടിലാണ് സിന്‍വര്‍. ഹമാസിന്റെ പോളിറ്റ് ബ്യൂറോ ചീഫിന്റെ ആസ്ഥാനം ഖത്തറിലാണെങ്കിലും നിലവില്‍ സിന്‍വര്‍ ഗാസയിലാണുള്ളതെന്ന വിവരമാണ് പുറത്തുവരുന്നത്. ഖാന്‍ യൂനിസിലെ ഭൂഗര്‍ഭ തുരങ്കത്തില്‍ നിന്നുള്ള യഹിയയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ഇക്കാര്യം സ്ഥിരീകരിക്കാനായത്. പക്ഷേ, ഗാസയില്‍ എവിടെ?. അതാണ് മൊസാദിനെ കുഴപ്പിയ്ക്കുന്നത്. ഏഴ് തുരങ്കങ്ങള്‍ വളഞ്ഞ് നിരീക്ഷണം നടത്തിയിരുന്നു യഹലോം യൂണിറ്റ്. എന്നാല്‍ ഇതില്‍ നിന്ന് ഗാസയിലെ മറ്റേതോ തുരങ്കത്തിലേക്ക് ഇയാള്‍ ചാടി. റഫയിലേക്ക് കടക്കാന്‍ സാധ്യതയില്ല. കാരണം റഫ വളഞ്ഞ് പരിശോധന നടത്തുന്നുണ്ട് ഐഡിഎഫ്.
ആക്രമണത്തില്‍ നിന്ന് രക്ഷതേടാന്‍ ഗാസയില്‍ വ്യാപകമായി തുരങ്കങ്ങള്‍ നിര്‍മിക്കാമെന്ന ആശയം പ്രാവര്‍ത്തികമാക്കിയത് സിന്‍വറിന്റെ നേതൃത്വത്തിലായിരുന്നു. അതുകൊണ്ടുതന്നെ തുരങ്കങ്ങളുടെ സൂത്രധാരന്‍ എന്നാണ് സിന്‍വര്‍ അറിയപ്പെടുന്നത്. ഗാസയിലെ ഖാന്‍ യൂനിസില്‍ ജനിച്ചുവളര്‍ന്ന ആളാണ് സിന്‍വാര്‍. ഗാസയുടെ ഓരോ മുക്കും മൂലയും വീടെന്ന പോലെ പരിചിതം. അതുകൊണ്ടുതന്നെ ഇസ്രയേലിന്റെ കണ്ണില്‍പെടാതെ ഗാസയില്‍ ഒളിച്ചിരിക്കുകയെന്നത് സിന്‍വറിന് താരതമ്യേനെ എളുപ്പമുള്ള കാര്യവുമാണ്.
യാതൊരു ഇലക്ട്രോണിക് സംവിധാനങ്ങളും ഉപയോഗിക്കാതെയാണ് ഗാസയിലും പശ്ചിമേഷ്യയിലെ മറ്റ് ഭാഗങ്ങളിലുമുള്ള ഹമാസ് പ്രവര്‍ത്തകരുമായി സിന്‍വര്‍ ആശയവിനിമയം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണ്‍ മുഖേനയോ മറ്റ് മാര്‍ഗങ്ങളിലൂടേയോ ഉള്ള ആശയവിനിമയം ഇസ്രയേല്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് ഈ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി എത്തിയ ഹമാസ് പ്രവര്‍ത്തകര്‍ പറയുന്നത് അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ ദിവസങ്ങളോളം വേണ്ടിവരുമെന്നാണ്. ഫോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ സിന്‍വര്‍ ഉപയോഗിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ഹമാസ് പ്രവര്‍ത്തകരുടെ ഈ വാദം. അതീവസുരക്ഷയിലാണ് സിന്‍വര്‍ ജീവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുരങ്കങ്ങളിലും മറ്റ് ഒളിസങ്കേതകങ്ങളിലും മാറിക്കൊണ്ടിരിക്കും. കൂടെ എല്ലായ്‌പ്പോഴും സുരക്ഷയ്ക്കായി ഹമാസ് പ്രവര്‍ത്തകരമുണ്ടാവുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യന്‍ മേഖലയിലെ സാഹചര്യം സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ദോഹയില്‍ പുനഃരാരംഭിച്ചിരിക്കുകയാണ്. മാസങ്ങളായി നിര്‍ത്തിവെച്ചിരുന്ന ചര്‍ച്ചകളാണ് അമേരിക്ക, ഈജ്പിത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ആരംഭിച്ചിരിക്കുന്നത്. ചര്‍ച്ച ഫലപ്രദമാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് അമേരിക്ക പ്രതികരിച്ചത്. അതേസമയം, ദോഹയില്‍ നടക്കുന്ന പരോക്ഷ ചര്‍ച്ചകളില്‍ തങ്ങള്‍ ഇപ്പോള്‍ പങ്കെടുക്കില്ലെന്ന് ഹമാസ് അറിയിച്ചു. എന്നിരുന്നാലും മധ്യസ്ഥര്‍ ഹമാസിന്റെ പ്രാദേശികനേതാക്കളിലൂടെ യഹിയയിലേക്ക് സന്ദേശങ്ങള്‍ കൈമാറുന്നതായാണ് പറയപ്പെടുന്നത്.
പാതിവഴിയില്‍ മുടങ്ങിയ മധ്യസ്ഥ ചര്‍ച്ച പുനഃരാരംഭിക്കാന്‍ ഓഗസ്റ്റ് എട്ടിനായിരുന്നു മൂന്ന് രാജ്യങ്ങളുടെ തലവന്മാര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍, ഇനി ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ജൂലായ് രണ്ടിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ കരാര്‍ ഇസ്രയേല്‍ പാലിക്കുകയാണ് ചെയ്യേണ്ടതെന്നും ഹമാസ് വ്യക്തമാക്കി. ഇസ്രയേല്‍ അത് പാലിക്കുകയാണെങ്കില്‍ കരാര്‍ നടപ്പാക്കാന്‍ ഹമാസും തയ്യാറാണെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സുഹൈല്‍ ഹിന്ദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദോഹയില്‍ വ്യാഴാഴ്ച ആരംഭിച്ച ചര്‍ച്ചയില്‍ മൊസാദ് തലവന്‍ ഡേവിഡ് ബെര്‍ണിയ, ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവി റോനന്‍ ബാര്‍, മിലിട്ടറി ഹോസ്‌റ്റേജ് ചീഫ് നിറ്റ്‌സന്‍ അലോണ്‍ എന്നിവരാണ് ഇസ്രയേല്‍ പക്ഷത്തു നിന്നും പങ്കെടുക്കുന്നത്? സി.ഐ.എ. ഡയറക്ടര്‍ ബില്‍ ബേണ്‍സ്, യു.എസ്. മിഡില്‍ ഈസ്റ്റ് പ്രതിനിധി ബ്രെട്ട് മക്ഗര്‍ക് എന്നിവരും ഖത്തര്‍, ഈജിപ്ത് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
ഇസ്മായില്‍ ഹനിയ്യയെ ഇസ്രായേല്‍ ഇറാനില്‍ വെച്ച് കൊലപ്പെടുത്തിയതോടെയാണ് ഗസ്സ മധ്യസ്ഥ ചര്‍ച്ചകള്‍ വീണ്ടും പ്രതിസന്ധിയിലായത്. തങ്ങളുടെ മണ്ണില്‍ നടന്ന കൊലപാതകത്തിന് ഇസ്രയേലിനോട് കണക്ക് ചോദിക്കുമെന്ന് ഇറാന്‍ നിലപാട് എടുത്തതോടെ മേഖലയില്‍ യുദ്ധം പടരുമെന്ന ഭീതി ശക്തമായിരുന്നു. ഇതോടെ മധ്യസ്ഥ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ഖത്തര്‍, അമേരിക്ക. ഈജിപ്ത് ഭരണാധികാരികള്‍ സംയുക്തമായി തീരുമാനിക്കുകയും ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്യുകയുമായിരുന്നു. എന്നാല്‍, പുതിയ ചര്‍ച്ചകള്‍ ഇസ്രയേലിന് പുതിയ നിബന്ധനകളും ആവശ്യങ്ങളും മുന്നോട്ടുവെച്ച് കൂടുതല്‍ കൂട്ടക്കൊല നടത്താനുള്ള അവസരമൊരുക്കല്‍ മാത്രമാണെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് സമി അബു സുഹ്‌റി പ്രതികരിച്ചു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോഴും ഗാസയില്‍ നിന്ന് പുറത്തുവരുന്ന ആക്രമണറിപ്പോര്‍ട്ടുകള്‍ അതിദാരുണമാണ്. പാലസ്തീനില്‍ ഇതുവരെ 40,000 പേര്‍ കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്ക്.
https://www.facebook.com/Malayalivartha


























