പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റം നടത്തിയതിന്റെ പേരില്‍ 35 റഷ്യന്‍ ഉദ്യോഗസ്ഥരെ യുഎസ് പുറത്താക്കി

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റം നടത്തിയതിന്റെ പേരില്‍ 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ യുഎസ് പുറത്താക്കി. റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഒത്തുകൂടിയ രണ്ട് കെട്ടിടങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. പുറത്താക്കിയവര്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നും യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അന്ത്യശാസനം നല്‍കി.
'ഒരു വിദേശരാജ്യം നമ്മുടെ തിരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല. ഇതെങ്ങനെ, എവിടെ വേണമെന്നു നാം തീരുമാനിക്കും. റഷ്യക്കെതിരെ കഴിഞ്ഞ ദിവസം ഒബാമ പറഞ്ഞ വാക്കുകളാണിത്. ഇതിന്റെ തുടര്‍ച്ചയായാണ് യുഎസ് കടുത്ത നടപടികളിലേക്കു നീങ്ങിയത്. വാഷിങ്ടനിലെ റഷ്യന്‍ എംബസിയില്‍നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലെ റഷ്യന്‍ കോണ്‍സുലേറ്റില്‍നിന്നുമാണ് 35 ഉദ്യോഗസ്ഥരെ പുറത്താക്കിയത്.
ഗൂഢാലോചനകള്‍ക്കായി ഇന്‍ലിജന്‍സ് ഉദ്യോഗസ്ഥര്‍ ഒത്തുകൂടിയ മെറിലാന്‍ഡിലെയും ന്യൂയോര്‍ക്കിലെയും കെട്ടിടങ്ങളാണ് അടച്ചുപൂട്ടിയത്. ജനുവരി 20നു പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കും മുന്‍പേ റഷ്യയുടെ സൈബര്‍ കടന്നുകയറ്റം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഒബാമ ഇന്റലിജന്‍സ് ഏജന്‍സികളോട് നിര്‍ദ്ദേശിച്ചിരുന്നു. 'അനിവാര്യവും ഉചിതവുമായ നടപടി'യെന്നാണു പുറത്താക്കല്‍ തീരുമാനത്തെ ഒബാമ വിശേഷിപ്പിച്ചത്. അതേസമയം, റഷ്യക്കെതിരായ ആരോപണങ്ങള്‍ പൂര്‍ണമായും നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിഷേധിച്ചിരുന്നു. യുഎസിന്റെ നടപടിയോട് റഷ്യ ഇതുവരെ പ്രതികരിച്ചില്ല.
https://www.facebook.com/Malayalivartha
























