സിയാറലിയോണിൽ പ്രളയവും മണ്ണിടിച്ചിലും തുടരുന്നു ; മരണം 312 കടന്നു

ആഫ്രിക്കൻ രാജ്യമായ സിയാറലിയോണിൽ പ്രളയവും മണ്ണിടിച്ചിലും വൻ നാശം വിതച്ചു. തലസ്ഥാനമായ ഫ്രീടൗണിൽ മാത്രം 312 പേർക്കു ജീവഹാനി നേരിട്ടു. രണ്ടായിരം പേർ ഭവനരഹിതരായി. മോർച്ചറികൾ നിറഞ്ഞിരിക്കുകയാണ്.

നഗരത്തിലെ രണ്ടു പ്രധാന റോഡുകൾ ചെളിനിറഞ്ഞ തോടുകളായി മാറി. ഇവയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി കാണപ്പെട്ടു. മരണസംഖ്യ 312 ആയെന്നും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റെഡ്ക്രോസ് വക്താവ് പാട്രിക് മസാക്കോയി പറഞ്ഞു. ഫ്രീടൗണിലെ കോണാട്ട് ആശുപത്രിയിൽ മാത്രം 180 മൃതദേഹങ്ങൾ എത്തിയെന്ന് അധികൃതർ പറഞ്ഞു.നഗരത്തിലെ റീജന്റ് പ്രദേശത്തെ മല ഇടിഞ്ഞ് വൻനാശം സംഭവിച്ചു. നിരവധി വീടുകൾ തകർന്നു.

ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളിലൊന്നായ സിയാറലിയോണിൽ എല്ലാ വർഷവും പ്രളയം മൂലം ഏറെ കെടുതികൾ സംഭവിക്കാറുണ്ട്. 2015ൽ ഫ്രീടൗണിൽ പ്രളയത്തിൽ പത്തുപേർ കൊല്ലപ്പെടുകയും ആയിരങ്ങൾ ഭവനരഹിതരാവുകയും ചെയ്തു. 2014ൽ സിയാറലിയോണിൽ എബോളരോഗം പടർന്നു പിടിച്ചതുമൂലം നാലായിരം പേർക്കു ജീവഹാനി നേരിട്ടു.

https://www.facebook.com/Malayalivartha

























