ഇസ്രയേലിന്റെ തലസ്ഥാനമാക്കി ജെറുസലേമിനെ പ്രഖ്യാപിച്ച ട്രംപിന് തിരിച്ചടി; പാലസ്തീന് രാജ്യപദവി നൽകാൻ തീരുമാനിച്ച് റഷ്യയും തുർക്കിയും

ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമാക്കി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയെ യുഎൻ തള്ളിയതിന് പുറമെ അമേരിക്കയ്ക്ക് ഈ വിഷയത്തിൽ വീണ്ടുമൊരു തിരിച്ചടി. ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനം ആക്കിയതിന് പ്രതികാരമായി പാലസ്തീന് പൂർണ രാജ്യപദവി നൽകാൻ ഉറച്ച് റഷ്യയും തുർക്കിയും രംഗത്തെത്തിയിരിക്കുകയാണ്.
ഇതിന് പിന്തുണമായി മറ്റ് അനേകം രാജ്യങ്ങളും മുന്നോട്ട് വന്നതോടെ അമേരിക്കയ്ക്ക് കാലിടറുന്ന ദുരവസ്ഥയാണുണ്ടായിരിക്കുന്നത്. പാലസ്തീനെ ഒരു പൂർണരാജ്യമാക്കുന്നതിന് പിന്തുണയേകുന്നതിനുള്ള ഒരു കരാറിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനും തുർക്കി പ്രസിഡന്റ് റികെപ് എർഡോഗനും ഇന്നലെ എത്തുകയും ചെയ്തിരുന്നു.
അതിനിടെ അമേരിക്കയുടെ യാതൊരു വിധത്തിലുമുള്ള സമാധാന പദ്ധതികളും താൻ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഫലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് രംഗത്തെത്തുകയും ചെയ്തിരുന്നു. യുഎൻ പൊതുസഭ നിർണായകമായ തീരുമാനമെടുത്ത പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലെ സമാധാന ചർച്ചകളുടെ അവസ്ഥയാണ് ഇരു നേതാക്കളും ചർച്ച ചെയ്തിരിക്കുന്നതെന്നാണ് ക്രെംലിൻ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കൊണ്ട് ഫലസ്തീൻ-ഇസ്രയേൽ പ്രശ്നം പരിഹരിക്കാൻ ഇരു നേതാക്കളും ധാരണയിലെത്തിയെന്നും ക്രെംലിൻ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഫലസ്തീൻകാരുടെ അവകാശങ്ങൾ നടപ്പിലാക്കാനായി ആ പ്രദേശത്തെ ഒരു സ്വതന്ത്രരാജ്യമാക്കി മാറ്റുന്നതിനുള്ള പൂർണ പിന്തുണയേകാൻ റഷ്യ,തുർക്കി പ്രസിഡന്റുമാർ തീരുമാനിച്ചുവെന്നും ക്രെംലിൻ വെളിപ്പെടുത്തുന്നു.
തങ്ങൾക്ക് സ്വതന്ത്ര രാജ്യം അനുവദിക്കണമെന്ന് 1967ലെ ആറ് ദിവസത്തെ യുദ്ധം മുതൽ ഫലസ്തീൻകാർ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന കാര്യമാണ്. റഷ്യയും തുർക്കിയും അടക്കം യുഎന്നിലെ 70 ശതമാനം രാജ്യങ്ങളും ഫലസ്തീനെ ഒരു സ്വതന്ത്രരാജ്യമായി നേരത്തെ തന്നെ പരിഗണിച്ചിട്ടുണ്ട്.
എന്നാൽ യുഎസ്, ബ്രിട്ടൻ, പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവ ഇത് അംഗീകരിക്കുന്നില്ല. ഡിസംബർ ആറിനായിരുന്നു ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമാക്കിക്കൊണ്ടുള്ള വിവാദ പ്രസ്താവന ട്രംപ് നടത്തിയത്.
https://www.facebook.com/Malayalivartha























