യുകെയുടെ 'സ്പൂൺ' അടിച്ചു മാറ്റി ഇന്ത്യക്കാർ; സി സി ടി വി യിൽ കുടുങ്ങിയത് മാധ്യമപ്രവർത്തകർ

ലണ്ടൻ: ഇന്ത്യന്‍ സമൂഹത്തിന് കടുത്ത നാണക്കേടുണ്ടാക്കും വിധത്തിലുള്ള പ്രവര്‍ത്തനമാണ് ലണ്ടനിലെത്തിയ ഒരു പറ്റം ബംഗാളി മാധ്യമപ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്. ലണ്ടനിലെ ഔദ്യോഗിക പര്യടനത്തിനെത്തിയ മമത ബാനര്‍ജിയുടെ സംഘത്തിലുണ്ടായിരുന്ന മുതിർന്ന ജേര്‍ണലിസ്റ്റുകളാണ് ലണ്ടനിലെ ഫൈവ്സ്റ്റാർ ഹോട്ടലിൽ വച്ച് നടന്ന ഡിന്നറിനിടയിൽ ഹോട്ടലിലെ വെള്ളി ഫോര്‍ക്കുകളും സ്പൂണുകളും മോഷ്ടിച്ച് നാണക്കേട് ക്ഷണിച്ച് വരുത്തിയത്. കള്ളി വെളിച്ചത്തായതോടു കൂടി മിക്കവരും ഇവ തിരിച്ചു നല്കാൻ തയാറായി.
ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളിൽ നടന്ന ഡിന്നറിനിടെ മുതിര്‍ന്ന ജേര്‍ണലിസ്റ്റുകള്‍ സാധനങ്ങള്‍ അടിച്ച് മാറ്റി തങ്ങളുടെ ബാഗിൽ ഇടുകയായിരുന്നു. എന്നാൽ ഇത് ലൈവായി സെക്യൂരിറ്റി ജീവനക്കാർ വീക്ഷിക്കുന്നുണ്ടെന്ന കാര്യം ഇവർ മനസിലാക്കിയിരുന്നില്ല. സാധാരണ ഇത്തരം മോഷണം ശ്രദ്ധയിൽ പെട്ടാൽ അലാറം മുഴക്കി കൈയോടെ പിടിക്കുകയാണ് പതിവെങ്കിലും വി വി ഐ പി അതിഥിയായ മമതയുടെ കൂടെ വന്ന ജേര്‍ണലിസ്റ്റുകളെ അത്തരത്തിൽ അപമാനിക്കുന്നത് ശരിയല്ലെന്ന അടിസ്ഥാനത്തിൽ ഇക്കാര്യം ജേര്‍ണലിസ്റ്റുകളെ രഹസ്യമായി അറിയിക്കുകയും അവ തിരിച്ച് വാങ്ങിക്കുകയുമായിരുന്നു.എന്നാൽ മോഷണം നടത്തിയെന്നത് നിഷേധിച്ച ഒരു ജേര്‍ണലിസ്റ്റിനെ കൈയോടെ പിടിച്ച പോലീസ് 50 പൗണ്ട് പിഴ ചുമത്തിയിട്ടുമുണ്ട്.
ഒരു പ്രമുഖ ബംഗാളി ദിനപത്രത്തിന്റെ മുതിര്‍ന്ന ജേര്‍ണലിസ്റ്റാണ് ആദ്യം ഒരു സെറ്റ് ഡിസേര്‍ട്ട് സ്പൂണ്‍ മേശപ്പുറത്ത് നിന്നെടുത്തു പോക്കറ്റിൽ ഇട്ടതെന്നു സി സി ടി വി ഫൂട്ടേജുകള്‍ വെളിപ്പെടുത്തുന്നു. തുടര്‍ന്നു മറ്റൊരു ന്യൂസ് പബ്ലിക്കേഷന്‍സിന്റെ എഡിറ്ററും ഇതേ പ്രവൃത്തി ചെയ്തിരുന്നു. ഇയാള്‍ മമതക്കൊപ്പം സ്ഥിരം വിദേശയാത്രകളിൽ അനുഗമിക്കുന്ന ആളാണ്. ഇത്തരത്തിൽ സംഘത്തിലെ മറ്റ് ചില മാധ്യമപ്രവര്‍ത്തകരും വെള്ളി സ്പൂണുകള്‍ മോഷ്ടിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന ധാരണയിലായിരുന്നു ഇവര്‍ മോഷണത്തിന് ധൈര്യം കാട്ടിയിരുന്നത്.
https://www.facebook.com/Malayalivartha
























