പവർ ബാങ്കുകളെ വിലക്കി ബി.സി.എ.എസ് ; വിമാന യാത്രവരെ മുടങ്ങിയേക്കാമെന്ന മുന്നറിയിപ്പുമായി അധികൃതർ

വിമാന യാത്രക്കാർക്ക് ഇനി മുതൽ വില കുറഞ്ഞ പവർ ബാങ്കുകളുമായി യാത്ര ചെയ്യാൻ കഴിയില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. പൊതുവെ യാത്രികർ പവർ ബാങ്കുകൾ കൈയിൽ സൂക്ഷിക്കുകയോ അല്ലെങ്കിൽ ബാഗിൽ സൂക്ഷിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ പവര്‍ ബാങ്കുകള്‍ക്ക് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാൽ യാത്രക്കാർ പുലിവാല് പിടിച്ചിരിക്കുകയാണ്.
പവര്‍ ബാങ്കുകള്‍ ഇനി മുതൽ ചെക്ക് ഇന്‍ ബാഗുകളിൽ കൊണ്ടു പോകാന്‍ അനുമതി ഇല്ല. പകരം ഹാന്‍ഡ് ബാഗുകളിൽ കൊണ്ടു പോകാന്‍ മാത്രമാണ് ഇപ്പോള്‍ അനുമതിയുള്ളത്. അതും ബ്രാന്‍ഡഡ് ഇനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇത്തരത്തിൽ ഒരു നിബന്ധന നടപ്പിലാക്കിയിരിക്കുന്നതെന്നു അധികൃതർ അറിയിച്ചു.
മൊബൈൽ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുകള്‍ വിമാനത്തിൽ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബി.സി.എ.എസ്.) ആണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പ്രാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ രണ്ടു ബാഗേജുകളിലും കൊണ്ടുപോകുന്നതിനും ബി.സി.എ.എസ്. വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പവര്‍ ബാങ്കുകളിലെ ബാറ്ററികള്‍ മാറ്റി സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം ഒരു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മംഗലാപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരനിൽ നിന്ന് ഇത്തരത്തിൽ, മാറ്റം വരുത്തിയ പവര്‍ ബാങ്ക് പിടിച്ചെടുത്തിരുന്നു. രാജ്യത്തെ പല വിമാനത്താവളങ്ങളിലും സംശയാസ്പദമായ രീതിയിൽ കടത്തിയ പവര്‍ ബാങ്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
പ്രാദേശിക പവര്‍ ബാങ്കുകളിൽ വളരെ എളുപ്പത്തിൽ മാറ്റം വരുത്തി, ഉള്ളിലെ സെല്ലുകള്‍ക്കു പകരം സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കാന്‍ കഴിയും. ഈ സാധ്യത കണക്കിലെടുത്താണ് വിമാനത്താവളങ്ങള്‍ക്ക് ബി.സി.എ.എസ്. കര്‍ശന നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
ചെക്-ഇന്‍ ബാഗേജിൽ പ്രത്യേക അറയുണ്ടാക്കി ഘടിപ്പിച്ച നിലയിലുള്ള പവര്‍ ബാങ്കുകളും നാടന്‍ പവര്‍ ബാങ്കുകളും കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പവര്‍ ബാങ്കുകള്‍ ഒഴിവാക്കാന്‍ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കൊച്ചി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























