ഗ്രൂപ്പ് സന്ദേശങ്ങൾ സുരക്ഷിതമല്ലെന്ന വെളിപ്പെടുത്തലുമായി ജർമ്മൻ ഗവേഷകർ; വാട്സാപ്പിനു വെല്ലു വിളിയായി ഹാക്കർമാർ രംഗത്ത്

ജര്‍മനി : വാട്സാപ്പ് ഗ്രൂപ്പ് ചാറ്റില്‍ സുരക്ഷാ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ജർമ്മൻ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. വാട്സാപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് 'എന്‍ക്രിപ്ഷന്‍' എന്നാൽ ഈ സാങ്കേതികം മറികടന്ന് ആര്‍ക്കും ഇതിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കുമെന്നുമാണ് ജർമ്മൻ ഗവേഷകരുടെ കണ്ടെത്തല്‍ തെളിയിക്കുന്നത്.
അഡ്മിന്റെ നിയന്ത്രണത്തിലുളള വാട്സാപ്പ് ഗ്രൂപ്പുകളില്‍ അഡ്മിന്റെ അനുവാദമോ അറിവോ ഇല്ലാതെ തന്നെ മറ്റൊരാള്‍ക്ക് ഗ്രൂപ്പില്‍ ആളുകളെ ചേര്‍ക്കാനും അംഗങ്ങള്‍ പങ്കുവെയ്ക്കുന്ന സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കാണാനും സാധിക്കുമെന്നാണ് വിദഗ്ധ സംഘം അഭിപ്രായപ്പെടുന്നത്. ഒരു വൈറസിന്റെ സഹായത്തോടെ ഗ്രൂപ്പ് ചാറ്റിന്റെ സുരക്ഷാ ക്രമീകരണം മറികടക്കാൻ സാധിക്കുമെന്ന് തെളിയിച്ചാണ് ഇവർ തങ്ങളുടെ കണ്ടത്തെലുകളെ സാധൂകരിച്ചത്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.റൗര്‍ സര്‍വകലാശാലയിലെ ഗവേഷകരിലോരാളായ പോള്‍ റോസ്ലറാണ് സംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പില്‍ പുതിയൊരു അംഗത്തെ പ്രവേശിപ്പിക്കണമെങ്കില്‍ അഡ്മിന്‍ ക്ഷണിക്കുകയാണ് വേണ്ടത്. എന്നാല്‍ ഇത് ആധികാരികമാണോയെന്ന് ഉറപ്പ് വരുത്തുന്നതിന് പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ വാട്സാപ്പ് മെസഞ്ചറിലില്ല. ഇതാണ് ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞു കയറാന്‍ എളുപ്പമായതെന്നും ഇവർ അറിയിച്ചു. ഇത്തരത്തില്‍ സെർവർ നിയന്ത്രണം ഉള്ളയാള്‍ക്ക് സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിനും ഫോര്‍വേര്‍ഡ് ചെയ്യുന്നതിനും സാധിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























