ഖത്തറിനെ ഒറ്റപ്പെടുത്താൻ സൗദി അറേബിയയുടെ പുതിയ നീക്കം; പുറം രാജ്യങ്ങളുമായുള്ള കരമാർഗം ഇല്ലാതാക്കി ഖത്തറിനെ ദ്വീപാക്കിമാറ്റാൻ പദ്ധതി
ഖത്തറിനെ ഒറ്റപ്പെടുത്തി ദ്വീപാക്കിമാറ്റാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. ഖത്തർ-സൗദി അതിർത്തിക്ക് കുറുകെ കനാൽ നിർമിച്ച് ഖത്തറിനെ ദ്വീപാക്കാനാണ് സൗദിയുടെ ശ്രമമെന്ന് സൗദി പത്രമായ സബ്ഖ് റിപ്പോർട്ട് ചെയ്യുന്നു.
മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഖത്തറിന്റെ കര അതിർത്തി സൗദിയുമായാണ് പങ്കുവയ്ക്കുന്നത്. 2017 ജൂണ്‍ മുതലാണ് സൗദി, യുഎഇ, ഈജിപ്ത്, ബഹ്റിൻ എന്നീ രാജ്യങ്ങൾ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. പുതിയ ജലപാത വരുന്നതോടെ ഖത്തറിനു പുറം രാജ്യങ്ങളുമായുള്ള കരമാർഗം ഇല്ലാതാക്കാനാണ് സൗദിയുടെ പദ്ധതി.
സൗദി നിർമിക്കാനുദ്ദേശിക്കുന്ന നിർദിഷ്ട ജലപാതയ്ക്ക് സൽവ മുതൽ ഖോർ അൽ ഉദൈദ് വരെ 60 കിലോമീറ്റർ നീളമാണുള്ളത്. ഇതിന് 200 മീറ്റർ വീതിയുണ്ടാവും. വിശാലമായ ജലപാതയിലൂടെ യാത്രാ-ചരക്കു കപ്പലുകൾക്ക് യാത്ര ചെയ്യാനുള്ള സംവിധാനമാണ് സൗദി ആലോചിക്കുന്നത്. കനാലിന്റെ എല്ലാ മേഖലയിലും 15 മുതൽ 20 മീറ്റർ വരെ ആഴമുണ്ടാവും. ഈ പദ്ധതി സൗദി ഭരണകൂടത്തിന്റെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha