2016-ല്‍ യൂറോപ്യന്‍ രാജ്യങ്ങളിൽ നിന്നും പൗരത്വം നേടിയത് പത്തുലക്ഷം വിദേശികള്‍ ; പാസ്‌പോര്‍ട്ട് ലഭിച്ചവരില്‍ മുൻപന്തിയിൽ ഇന്ത്യക്കാരും
ഒരു വര്‍ഷത്തിനിടെയിൽ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിൽ നിന്ന് പൗരത്വം സ്വീകരിച്ചത് പത്തുലക്ഷത്തോളം വിദേശികള്‍. 2016-ല്‍ യൂറോപ്യന്‍ പാസ്‌പോര്‍ട്ട് ലഭിച്ചവർ 995,000 വരുമെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015 ൽ 841,000 വിദേശികളാണ് യൂറോപ്യന്‍ പൗരത്വം സ്വന്തമാക്കിയത്. പാസ്‌പോര്‍ട്ട് ലഭിച്ചവരില്‍ മുൻപന്തിയിൽ ഇന്ത്യക്കാരും .
ഏറ്റവും അധികം പേര്‍ക്ക് പൗരത്വം നല്‍കിയത് ഇറ്റലിയാണ് . 201,600 പേര്‍ക്കാണ് ഇറ്റലി പൗരത്വം നല്‍കിയത്. സ്‌പെയിന്‍ 150,900 പേര്‍ക്കും ബ്രിട്ടന്‍ 149,400 പേര്‍ക്കും പൗരത്വം നല്‍കി. അതേസമയം 2015-ലെ കണക്ക് അപേക്ഷിച്ച് ബ്രിട്ടന്‍ പൗരത്വം നല്‍കിയവരുടെ സംഖ്യയില്‍ 30 ശതമാനത്തോളം വര്‍ധനയുണ്ടായി. ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങുന്നതിന് മുന്നെ യൂറോപ്യന്‍ യൂണിയന്‍ പൗരത്വം ലഭിച്ചവരാണെന്നതിനാല്‍, ഈ പത്ത് ലക്ഷം പേര്‍ക്കും ബ്രിട്ടനില്‍ ജീവിക്കാനും ജോലി ചെയ്യാനും സ്വാതന്ത്ര്യമുണ്ടാകും.
മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൗരത്വം നേടിയ ബ്രി്ട്ടീഷ് പൗരന്മാരുടെ എണ്ണത്തിലും 2016-ല്‍ വര്‍ധനയുണ്ടായി. 2015-ല്‍ 2478 ബ്രിട്ടീഷുകാരാണ് മറ്റു രാജ്യങ്ങളില്‍ പൗരത്വം നേടിയതെങ്കില്‍, ബ്രെക്‌സിറ്റ് വര്‍ഷമായ 2016-ല്‍ അത് 6555 ആയി ഉയര്‍ന്നു. 2002-നുശേഷം ഏറ്റവും കൂടുതല്‍ ബ്രിട്ടീഷുകാര്‍ വിദേശപൗരത്വം സ്വീകരിച്ചത് 2016-ലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമായ യൂറോസ്റ്റാറ്റ് വ്യക്തമാക്കുന്നു.
2016-ല്‍ യൂറോപ്യന്‍ യൂണിയനില്‍ പൗരത്വം സ്വീകരിച്ചവരിൽ കൂടുതലും മൊറോക്കോ, അല്‍ബേനിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് യൂറോസ്റ്റാറ്റിന്ററെ കണക്കുകളില്‍ സൂചിപ്പിക്കുന്നു. 101,300 മൊറോക്കോക്കാരാണ് ഒരുവര്‍ഷംകൊണ്ട് യൂറോപ്യന്‍ പൗരന്മാരായത്. അല്‍ബേനിയയില്‍നിന്ന് 67,500 പേരും ഇന്ത്യക്കാരായ 41,700 പേരും പൗരത്വം നേടി. പാക്കിസ്ഥാന്‍ (32,900), തുര്‍ക്കി (32,800) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്. പൗരത്വം നേടിയ ഇന്ത്യക്കാരില്‍ 59 ശതമാനവും ബ്രിട്ടനാണ് മാതൃരാജ്യമായി സ്വീകരിച്ചതെന്ന് യൂറോസ്റ്റാറ്റിന്റെ കണക്കുകളില്‍ വെളിപ്പെടുന്നു.
https://www.facebook.com/Malayalivartha