ചെറിയ മുഴ നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയ 27കാരിയെ ജീവനോടെ എംബാം ചെയ്തു
അണ്ഡാശയത്തിലെ ചെറിയൊരു മുഴ നീക്കം ചെയ്യാനെത്തിയ 27കാരിയെ ഡോക്ടര്‍മാര്‍ ജീവനോടെ എംബാം ചെയ്തു. എക്കാത്തറീന ഫെദ്യേവയെ ആണ് പടിഞ്ഞാറൻ റഷ്യയിലെ ഉളിയനോവ്സ്കിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. എന്നാല്‍ സലൈന്‍ ലായനിക്ക് പകരം ഫോര്‍മാലിന്‍ മാറി ഉപയോഗിച്ച് ഡോക്ടര്‍മാര്‍ അവളുടെ ജീവനുള്ള ശരീരത്തെ ജീവനോടെ എംബാം ചെയ്യുകയായിരുന്നു. സംഭവം റഷ്യന്‍ ന്യൂസ് ഏജന്‍സി ടാസ്സ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മരുന്നായി സലൈന്‍ ലായനി നല്‍കുന്നതിന് പകരം ഫെദ്യേവയ്ക്ക് ഫോര്‍മാലിന്‍ ആണ് നല്‍കിയിരുന്നത്. സാധാരണ മൃതദേഹങ്ങള്‍ എംബാം ചെയ്യാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കാറുള്ളത്. അപകടം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഫെദ്യേവയുടെ വയറ് വൃത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. ആന്തരികാവയവങ്ങളെല്ലാം പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്ന് വ്യഴാഴ്ച്ച ഫെദ്യേവ മരണത്തിന് കീഴടങ്ങി. ലേബല്‍ വായിക്കാതെ ആശുപത്രി ജീവനക്കാര്‍ മിശ്രിതം ഉപയോഗിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്.
ശസ്ത്രക്രിയയ്ക്ക് ശേഷം തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് അവള്‍ കണ്ണ് തുറന്നിരുന്നു. പക്ഷെ ഉള്ളില്‍ പ്രവേശിച്ച വിഷത്തെ അവളുടെ ശരീരത്തിന് പുറന്തള്ളാനായില്ല. ഡോക്ടര്‍മാര്‍ അക്ഷരാര്‍ഥത്തില്‍ അവളെ ജീവനോടെ എംബാം ചെയ്യുകയായിരുന്നുവെന്ന് ഫദ്യേവയുടെ ഭര്‍തൃ മാതാവായ വാലന്റീന ഫെദ്യേവ പറഞ്ഞു.
സംഭവം ലോക വ്യാപകമായി ഏറെ വാര്‍ത്തയായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിനുത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആശുപത്രി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.
https://www.facebook.com/Malayalivartha