സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടുന്നവർക്ക് പാരിദോഷികം; കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ മുങ്ങിയ ഫേസ്ബുക്കിന്റെ പുതിയ നടപടി
ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടുന്നവര്‍ക്ക് വമ്പൻ ഓഫറുകളുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുകയാണ്. കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ വിമര്‍ശനശരങ്ങളേറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ വിവരസംരക്ഷണം കൂടുതല്‍ ശക്തമാക്കാനുള്ള ഫെയ്‌സ്ബുക്ക് ശ്രമങ്ങളുടെ ഭാഗം കൂടിയാണ് പുതിയ നടപടി.
ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നതിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനാണ് ഫേസ്ബുക്കിന്റെ തീരുമാനം.
അതേസമയം ഇതിന് തെളിവുകള്‍ ഹാജരാക്കണമെന്നും ഫെയ്‌സ്ബുക്ക് സുരക്ഷാവിഭാഗം മേധാവി കോളിന്‍ ഗ്രീന്‍ പ്രസ്താവനയില്‍ പറഞ്ഞു. ലഭിക്കുന്ന വിവരത്തിന്റെ വ്യാപ്തിക്കനുസരിച്ചായിരിക്കും പാരികതോഷികം ലഭിക്കുക.
ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയമായി സ്വാധീനം ചെലുത്തുന്നതിനോ അഴിമതിക്കോ മറ്റെന്തെങ്കിലും ലാഭത്തിനോ വേണ്ടി വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത്തരം വിവരങ്ങളാണ് ഫെയ്‌സ്ബുക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത്.
പതിനായിരമോ അതില്‍ക്കൂടുതല്‍ പേരെയോ ബാധിക്കുന്ന വിവരദുരുപയോഗം ചൂണ്ടിക്കാട്ടിയാല്‍ ഏറ്റവും കുറഞ്ഞത് 500 ഡോളര്‍ (32,400 രൂപ) വരെയാണ് പാരിതോഷികം നല്‍കുക. അതിഗുരുതരമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നവര്‍ക്ക് 40,000 ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ) വരെ സമ്മാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ എട്ട് കോടിയിലധികം ആളുകളുടെ വിവരങ്ങള്‍ കേബ്രിജ് അനലറ്റിക്കയാണ് ഫെയ്സ്ബുക്ക് കൈക്കലാക്കിയത്. ഇതില്‍ ഭൂരിഭാഗവും അമേരിക്കക്കാരാണ്. ഇക്കൂട്ടത്തില്‍ 11 ലക്ഷം പേര്‍ ബ്രിട്ടനില്‍ നിന്നുള്ളവരാണ്. അഞ്ച് കോടിയോളം ഉപയോക്താക്കളുടെ വിവരങ്ങളാണ് കേംബ്രിജ് അനലറ്റിക്ക ചട്ടവിരുദ്ധമായി കൈവശം വെച്ചതെന്നായിരുന്നു നേരത്തെയുള്ള വിവരം.
അതേസമയം കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ യു.എസ്. കോണ്‍ഗ്രസിന് മുന്നില്‍ ഫെയ്‌സ്ബുക്ക് സി.ഇ.ഒ.മാര്‍ക്ക് സക്കര്‍ബര്‍ഗ് വിശദീകരണം നല്‍കുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് ഇത്തരത്തിലൊരു പ്രഖ്യാപനം ഫെയ്‌സ്ബുക്ക് നടത്തിയത്.
https://www.facebook.com/Malayalivartha