30 വര്‍ഷത്തിലേറെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ച് കാൻസർ ബാധിച്ചു; 241 കോടി രൂപ നഷ്ടപരിഹാരം ലഭിച്ച ന്യൂജേഴ്സി ദമ്പതികള്‍ക്ക് വീണ്ടും 37 മില്യന്‍ നഷ്ടപരിഹാരം നല്‍കണം
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ തുടര്‍ച്ചയായി ഉപയോഗിച്ചത് തന്റെ ഭര്‍ത്താവിന് ക്യാന്‍സറിന് കാരണമായി എന്നാരോപിച്ച് യുവതി നല്‍കിയ പരാതിയിയില്‍ വീണ്ടും നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. 2016-ല്‍ അര്‍ബുദം കണ്ടെത്തിയ സ്റ്റീഫന്‍ ലാന്‍സോ എന്നയാള്‍ക്ക് 521 കോടി രൂപ കൂടി നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവ്. കഴിഞ്ഞയാഴ്ച ലാന്‍സോയ്ക്ക് 195 കോടി രൂപയും ഭാര്യ കേന്ദ്രയ്ക്ക് 46 കോടി രൂപയും നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
തുടര്‍ച്ചയായ ഉപയോഗം അര്‍ബുദത്തിന് കാരണമാകുമെന്ന് അറിയാമായിരുന്നിട്ടും ആ വിവരം മറച്ചുവെച്ച് വില്‍പന നടത്തുകയാണ് കമ്ബനി ചെയ്തതെന്ന് കാണിച്ചാണ് ലാന്‍സോയും കേന്ദ്രയും കോടതിയെ സമീപിച്ചത്. ഇവര്‍ക്കുള്ള നഷ്ടപരിഹാരം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും അതിന്റെ വിതരണക്കാരനും കൂടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. പുതിയതായി പ്രഖ്യാപിച്ച 521 കോടി രൂപ നഷ്ടപരിഹാരത്തില്‍ 360 കോടി രൂപയും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണാണ് നല്‍കേണ്ടത്. ബാ്ക്കിതുക വിതരണക്കാരായ ഇമേരീസ് ടാല്‍ക്കും.
വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും ഉത്പന്നത്തിന്റെ സുരക്ഷ ബോധ്യപ്പെടുത്തുമെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും ഇമേരീസ് ടാല്‍ക്കും വ്യക്തമാക്കി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ടാല്‍ക്കം പൗഡറിനെതിരേയും മറ്റ് ഉത്പന്നങ്ങള്‍ക്കെതിരേയും ആയിരക്കണക്കിന് കേസുകള്‍ അമേരിക്കന്‍ കോടതികളിലുണ്ട്. കൂടുതല്‍ കേസുകളും സ്ത്രീകളിലെ ഗര്‍ഭാശയ കാന്‍സറിന് ഉത്പന്നങ്ങള്‍ കാരണമാകുന്നുവെന്ന് കാണിച്ചാണ്. ആദ്യമായാണ് ഒരു പുരുഷന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരായ നിയമയുദ്ധത്തില്‍ വിജയിക്കുന്നതെന്ന് കരുതുന്നു.
വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പോലും അനുവദിക്കാതെയാണ് ലാന്‍സോ കേസില്‍ ജൂറി വിധി പറഞ്ഞതെന്ന്‌ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്ബനി അധികൃതര്‍ ആരോപിച്ചു. ഒന്നിലേറെത്തവണ പരാജയപ്പെട്ട കേസിലാണ് ഇപ്പോള്‍ ഹര്‍ജിക്കാരന്‍ വിജയം കണ്ടിരിക്കുന്നത്. ടാല്‍ക്കം പൗഡറില്‍ ആസ്ബസ്റ്റോസിന്റെ അംശമുണ്ടായിരുന്നുവെന്നും അതിലൂടെ അത് മലിനമായിരുന്നുവെന്നുമാണ് ആരോപണം. ആസ്‌ബെസ്റ്റോസ് സാന്നിധ്യം തെളിയിക്കാന്‍ ഹര്‍ജിക്കാരനായിട്ടില്ലെന്ന് ഇമേരീസ് ടാല്‍ക്കും പത്രക്കുറിപ്പില്‍ ആരോപിച്ചു.
ടാല്‍ക്ക് എന്ന ധാതുപദാര്‍ഥത്തില്‍നിന്നാണ് ടാല്‍ക്കം പൗഡര്‍ ഉദ്പാദിപ്പിക്കുന്നത്. ഇത് സാധാരണ ആസ്‌ബെസ്റ്റോസ് നിക്ഷേപങ്ങള്‍ക്കൊപ്പമാണ് കാണപ്പെടാറുള്ളത്. ഇത് കൂടിക്കലരുകയാണെങ്കില്‍ അത് അപകടകരമാകുമെന്ന് നേരത്തേതന്നെ പഠനങ്ങളുണ്ടായിട്ടുണ്ട്. ആസ്‌ബെസ്‌റ്റോസ് ശരീരത്തില്‍ കടക്കുന്നത് ശ്വാസകോശത്തെയും അടിവയറിനെയും ഹൃദയത്തെയും ബാധിക്കുന്ന മാരകമായ അര്‍ബുദമായ മെസോതെലിയോമക്ക് കാരണമാകുമെന്നും പഠനങ്ങളുണ്ട്.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പന്നങ്ങളായ ഷവര്‍ ടു ഷവറും ബേബി പൗഡറും ഉപയോഗിക്കുമ്ബോള്‍ ആസ്‌ബെസ്‌റ്റോസ് തന്റെ ഉള്ളില്‍ എത്തിയിട്ടുണ്ടാകാമെന്നാണ് ലാന്‍സോയുടെ വാദം. ബേബി പൗഡര്‍ ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ 19600-കള്‍ മുതല്‍ക്ക് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ മറച്ചുവെക്കുകയാണെന്നും ലാന്‍സോയുടെ അഭിഭാഷകര്‍ വാദിച്ചു. കമ്ബനിയുടെ ടാല്‍ക്കം പൗഡറില്‍ ആസ്‌ബെസ്റ്റോസിന്റെ അംശമുണ്ടെന്ന കണ്ടെത്തല്‍ 1969ല്‍ കമ്ബനിയിലെ ഒരു ശാസ്ത്രജ്ഞന്‍ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും അഭിഭാഷകര്‍ വാദിച്ചു.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ അമേരിക്കയില്‍ 6610 കേസുകളാണ് വിവിധ കോടതികളിലായി ഉള്ളത്. സ്ത്രീ സൗന്ദര്യത്തിനും മറ്റും ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ ഓവേറിയന്‍ കാന്‍സറിന് കാരണമാകുമെന്ന കാര്യം മറച്ചുവെച്ചുവെന്നാരോപിച്ചാണ് കൂടുതല്‍ കേസുകളും.
https://www.facebook.com/Malayalivartha