ബാഷർ അൽ അസദ് ഭരണകൂടത്തിനെതിരെ പോരിനിറങ്ങി അമേരിക്ക; സിറിയയ്ക്കെതിരെ അമേരിക്കയും സഖ്യകക്ഷികളായ ഫ്രാൻസും ഇംഗ്ലണ്ടും ചേർന്ന് വ്യോമാക്രമണം ആരംഭിച്ചു; സിറിയ രാസായുധം പ്രയോഗിക്കുന്നത് അവസാനിപ്പിക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ട്രംപ്
സിറിയയിൽ വിമതർക്കെതിരെ തുടർച്ചയായി രാസായുധം പ്രയോഗിച്ച ബാഷർ അൽ അസദ് ഭരണകൂടത്തിനെതിരെ പോരിനിറങ്ങി അമേരിക്ക. സിറിയയിൽ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചു. അമേരിക്കയ്ക്ക് ഒപ്പം യുകെയും ഫ്രാൻസും രംഗത്തുണ്ട്. അമേരിക്കയുടെ വിമാന വാഹിനി കപ്പലുകളുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയത്.
സിറിയ രാസായുധം പ്രയോഗിക്കുന്നത് അവസാനിപ്പിക്കുന്നത് വരെ ഈ ആക്രമണം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ആറ് മാസത്തിനുളളിൽ സിറിയയിൽ അണിനിരത്തിയിരിക്കുന്ന തങ്ങളുടെ സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
സിറിയ അടക്കമുളള മധ്യപൂർവ്വേഷ്യ ‘പ്രശ്നബാധിത പ്രദേശം’ എന്നാണ് ഇന്നലത്തെ പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് വിശേഷിപ്പിച്ചത്. സിറിയൻ ഭരണകൂടത്തെ പിന്തുണക്കുന്നത് തുടരണോ വേണ്ടേ എന്ന് റഷ്യ തീരുമാനിക്കണമെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്.
സിറിയയ്ക്കെതിരെ വ്യോമാക്രമണം നടത്തി യുഎസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരമാണ് ആക്രമണം. ഇതു സംബന്ധിച്ചുള്ള വിശദീകരണവുമായി ട്രംപ് അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തു. ദമാസ്കസിനു സമീപം ഡൗമയിൽ സിറിയ നടത്തിയ രാസാക്രമണത്തിനുള്ള പ്രതികരണമായാണ് ആക്രമണമെന്ന് ട്രംപ് പറഞ്ഞു. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം ജനങ്ങൾക്കെതിരെയാണ് സിറിയ ആക്രമണം നടത്തുന്നത്. സാധാരണക്കാരെയും കുട്ടികളെയും ഉൾപ്പെടെയാണു കൊന്നൊടുക്കുന്നത്. ഇതിനെതിരെ ഇടപെടേണ്ടത് അത്യാവശ്യമാണ്. രാസായുധ ആക്രമണത്തിൽ റഷ്യ പങ്കാളിയാകുന്നതിനെതിനെയും ട്രംപ് വിമർശിച്ചു. ദമാസ്കസിൽ കനത്ത ബോംബാക്രമണം നടന്നതായാണു റിപ്പോർട്ട്. യുകെയും ഫ്രാൻസും സൈനിക നടപടിയിൽ യുഎസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സിറിയയ്ക്കെതിരെ അടുത്തു തന്നെ ആക്രമണം ഉണ്ടാകുമെന്നതിന്റെ സൂചന കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റിലൂടെ നൽകിയിരുന്നു. എന്നാൽ ഒരുപക്ഷേ ആക്രമണം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്. അന്നുയർന്ന ആശയക്കുഴപ്പത്തിനുള്ള മറുപടിയായാണ് ഇപ്പോഴത്തെ ആക്രമണം.
https://www.facebook.com/Malayalivartha