സിറിയൻ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന പുട്ടിന്റെ ഭീഷണി വെറും വാചക കസറത്തല്ല; താല്‍ക്കാലിക പാലങ്ങളും, യുദ്ധ വിമാനങ്ങളും അടക്കം വന്‍ സന്നാഹങ്ങളോടെ റഷ്യന്‍ യുദ്ധക്കപ്പലുകള്‍ സിറിയയിലേക്ക്: മഹായുദ്ധ ഭീഷണിയെ ആശങ്കയോടെ ഉറ്റുനോക്കി ലോകം

സിറിയയ്‌ക്കെതിരെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട യുദ്ധസാധ്യത മൂര്‍ധന്യത്തിലാവുന്നു. അമേരിക്കയുടെയും കൂട്ടരുടെയും സിറിയന്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയേകുമെന്ന് പുട്ടിന്‍ തൊട്ടടുത്ത നിമിഷം തന്നെ ഭീഷണി മുഴക്കിയിരുന്നു.
അത് വെറും വാചക കസര്‍ത്ത് മാത്രമല്ലെന്നാണ് റഷ്യന്‍ സേനയുടെ നിലവിലെ നീക്കത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം റഷ്യന്‍ യുദ്ധക്കപ്പലുകള്‍ സിറിയയിലേക്ക് നീങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കപ്പലുകള്‍ നീങ്ങുന്നത് താല്‍ക്കാലിക പാലങ്ങളും യുദ്ധ വിമാനങ്ങളും അടക്കം വന്‍ സന്നാഹങ്ങളോടെയാണെന്നും സൂചനയുണ്ട്. തിരിച്ചടിക്കുമെന്ന പുട്ടിന്റെ ഭീഷണി ഏതറ്റം വരെയെന്ന് അറിയാതെ സഖ്യകക്ഷികള്‍ ആശങ്കപ്പെടുന്നുമുണ്ട്. അതിനിടെ റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ആലോചിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുമുണ്ട്.
സര്‍വസന്നാഹങ്ങളോടെയും നീങ്ങുന്ന റഷ്യന്‍ പടക്കപ്പലുകളില്‍ ടാങ്കുകള്‍, മിലിട്ടറി ട്രക്കുകള്‍, സായുധ പട്രോള്‍ ബോട്ടുകള്‍ തുടങ്ങിയവയെല്ലാമുണ്ട്. സിറിയയിലേക്ക് നീങ്ങുന്ന റഷ്യന്‍ കപ്പലുകളില്‍ പ്രൊജക്‌ട് 117 അലിഗേറ്റര്‍-ക്ലാസ് ലാന്‍ഡിങ് ഷിപ്പുമുണ്ട്. ഞായറാഴ്ച ഇത് തുര്‍ക്കി ഭാഗത്തെത്തിയിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ടാങ്കുകള്‍, ആംബുലന്‍സുകള്‍, ഐഇഡി റഡാര്‍ തുടങ്ങിയ എല്ലാ വിധത്തിലുള്ള ആധുനിക സജ്ജീകരണങ്ങളും ഈ കപ്പലിലുണ്ട്. ഹൈസ്പീഡ്പട്രോള്‍ ബോട്ടുകള്‍, താല്‍ക്കാലിക പാലങ്ങള്‍, ട്രക്കുകള്‍ തുടങ്ങിയ സജ്ജീകരണങ്ങളുമയി സിറിയയിലേക്ക് നീങ്ങുന്ന റഷ്യന്‍ പടക്കപ്പലാണ് റോറോ അലക്സാണ്ടര്‍ ട്രാചെന്‍കോ.
വെള്ളിയാഴ്ച യുഎസ്, യുകെ , ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സിറിയക്കെതിരെ നടത്തിയ കടുത്ത വ്യോമാക്രമണങ്ങള്‍ക്കുള്ള പ്രതികരണമെന്നോണമാണീ കപ്പലുകള്‍ സിറിയയിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ഈ വ്യോമാക്രമണങ്ങള്‍ക്ക് കടുത്ത തിരിച്ചടിയേകുമെന്ന് അടുത്ത നിമിഷത്തില്‍ തന്നെ പുട്ടിന്‍ മുന്നറിയിപ്പേകിയിരുന്നു.
ദി ബ്ലൂ പ്രൊജക്‌ട് 117 എല്‍എസ്ടി ഓര്‍സ്‌ക് 148 ഷിപ്പില്‍ സോവിയറ്റ് ബിടിആര്‍-80 ടാങ്കുകള്‍,റമാസ് ട്രക്കുകള്‍, പലെന-1 ബോംബ് റഡാര്‍, തുടങ്ങിയവ അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. രണ്ടാമത് യെല്ലോ കാര്‍ഗോ വെസലില്‍ ബിഎംകെ-ടി ബോട്ട് അടക്കമുള്ള സജ്ജീകരണങ്ങളാണുള്ളത്. താല്‍ക്കാലിക പാലങ്ങളും മറ്റും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനമാണിത്.
സിറിയന്‍ പ്രസിഡന്റ് ആസാദിനുള്ള പിന്തുണ തുടരുന്നതിനാല്‍ റഷ്യക്കെതിരെ പുതിയ സാമ്ബത്തിക ഉപരോധം ചുമത്താന്‍ ആലോചിക്കുന്നുവെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് ശേഷമാണ് റഷ്യന്‍ കപ്പലുകള്‍ ഇത്തരത്തില്‍ സിറിയക്ക് നേരെ കുതിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നതെന്നത് ഗൗരവമര്‍ഹിക്കുന്നു.
ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് യുഎന്നിലെ യുഎസ് പ്രതിനിധിയായ നിക്കി ഹാലെ വെളിപ്പെടുത്തിയിരിക്കുന്നത്. സിറിയയില്‍ ആസാദ് നടത്തിയ രാസായുധ പ്രയോഗത്തെക്കുറിച്ച് യുഎന്‍ നടത്താന്‍ ശ്രമിച്ച ആറ് അന്വേഷണ ശ്രമങ്ങളും റഷ്യ തടസപ്പെടുത്തിയ ശേഷമാണ് അമേരിക്ക റഷ്യക്കെതിരെ ഉപരോധമേര്‍പ്പെടുത്താനൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha























