ആറ് പതിറ്റാണ്ട് നീണ്ടുനിന്ന കാസ്ട്രോ യുഗം അവസാനിക്കുന്നു; ക്യൂബയെ നയിക്കാൻ ഇനി പുതിയ നേതാവ്

ക്യൂബയിൽ ആറ് പതിറ്റാണ്ട് നീണ്ടു നിന്ന കാസ്ട്രോ യുഗം അവസാനിക്കുന്നു. ക്യൂബയെ ഇനി നയിക്കുന്നത് കാസ്ട്രോ കുടുംബത്തിനു പുറത്തുള്ള നേതാവായിരിക്കും. ആറു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് കാസ്ട്രോ കുടുംബത്തില്‍നിന്നല്ലാത്ത ഒരാള്‍ ക്യൂബയിൽ നേതാവായെത്തുന്നത്. വൈസ് പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനലിന് (57) വഴി മാറിക്കൊടുത്താണ് റൗൾ കാസ്ട്രോ (86) അധികാരമൊഴിയുന്നത്. വ്യാഴാഴ്ച തുടങ്ങുന്ന ക്യൂബന്‍ ദേശീയ അസംബ്ലിയില്‍ കാനലിനെ പ്രസിഡന്റായി പ്രഖ്യാപിക്കും. പ്രസിഡന്റ് പദം ഒഴിയുന്നുണ്ടെങ്കിലും 2021 വരെ റൗൾ കാസ്ട്രോ പോളിറ്റ് ബ്യൂറോയുടെ തലപ്പത്തുണ്ടാകും. ഭരണം നിയന്ത്രിക്കാനും അധികാരമുണ്ടാകും.
പതിറ്റാണ്ടുകളായി ശാസ്ത്ര സാങ്കേതിക രംഗം മാറ്റത്തിന്റെ പാതയില്‍ മുന്നോട്ട് പോകുമ്പോൾ ക്യൂബയിൽ മാറ്റമില്ലാത്തത് ഒന്നിന് മാത്രമായിരുന്നു കാസ്ട്രോ ഭരണം. ആ ആധികാരത്തുടര്ച്ചക്ക് അടിത്തറയിട്ട ഫിദല്‍ കാസ്ട്രോ മരിച്ചിട്ട് രണ്ടുവര്‍ഷം തികയുന്നതിനിടെയാണ് സഹോദരന് റൗൾ കാസ്ട്രോ ഭരണമൊഴിയുന്നത്. 2008 ലാണ് ഫിദലില്‍നിന്ന് റൗൾ ഭരണം പൂര്‍ണമായി ഏറ്റെടുക്കുന്നത്. ഏകാധിപതി ഫുള്‍ജെന്‍ഷ്യോ ബാറ്റിസ്റ്റയെ പുറത്താക്കിയശേഷം കാസ്ട്രോ കുടുംബത്തില്‍പെടാത്ത രണ്ടുപേര്‍ ക്യൂബ ഭരിച്ചിട്ടുണ്ട്. വിപ്ലവകാലത്ത് ആറുമാസം പ്രസിഡന്റായിരുന്ന മാനുവല്‍ യുറുറ്റിയ, ഫിദല്‍ കാസ്ട്രോ പ്രധാനമന്ത്രിയായിരുന്ന 1976 വരെ 17 വര്‍ഷം പ്രസിഡന്റായിരുന്ന ഓസ്വാള്‍ഡോ ഡോര്ട്ടിക്കോസ് എന്നിവരാണത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതനേതൃത്വമായ 14 അംഗ പോളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്ന മിഗ്വേലിനെ 2009ലാണ് റൗൾ വിദ്യാഭ്യാസ മന്ത്രിയാക്കിയത്. 2013ല്‍ നാഷനല്‍ അസംബ്ലി അദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിച്ചു. പൊതുസമ്മേളനങ്ങളില്‍ ഐപാഡുമായി എത്താറുള്ള ഇദ്ദേഹം ഇന്റര്‍നെറ്റ് സെന്‍ഷര്‍ഷിപ്പിനെ വിമര്‍ശിച്ചിരുന്നു. ഒബാമയുടെ ഭരണകാലത്ത് യു.എസുമായുള്ള ബന്ധം മെച്ചപ്പെട്ടെങ്കിലും ഇപ്പോഴത്തെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിയുയര്‍ത്തുകയാണ്. ട്രംപിനെ മെരുക്കാന്‍ മിഗ്വേലിന് ആവുമയെന്നാണ് ക്യൂബ ഉറ്റുനോക്കുന്നത്. 2015ലെ ക്യൂബ-യു.എസ് കരാറിനെ വിമര്ശിച്ചയാളാണ്ഇദ്ദേഹമെന്നതും ശ്രദ്ധേയം.
2008ല്‍ ക്യൂബയില്‍ വളരെ കുറച്ചുപേര്‍ക്കേ സെല്‍ഫോണുകളും കമ്പ്യൂട്ടറുകളുമുണ്ടായിരുന്നുള്ളൂ. കൂടുതല്‍ പേരും സ്വകാര്യ ചെറുകിട ബിസിനസുകള്‍ നടത്തിയാണ് ജീവിതം പുലര്‍ത്തിയത്.റൗൾ ഇൗ സമ്പ്രദായം ഉടച്ചു വാര്‍ത്തു. ഇന്ന് ക്യൂബയില്‍ ആറുലക്ഷത്തോളം സ്വകാര്യ സംരംഭകരുണ്ട്. 50 ലക്ഷത്തിലേറെ പേര്‍ക്ക് മൊബൈല്‍ ഫോണുകളുണ്ട്. രാജ്യത്ത് വലിയ വിമാനത്താവളമുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ അതികായന്മാരുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗവും വ്യാപകമായി. വൈഫൈ ഹോട്സ്പോട്ടുകളും യാഥാര്‍ഥ്യമായി. ഇൗ വര്‍ഷം ക്യൂബയിലെ ആയിരക്കണക്കിന് വീടുകളില്‍ ഇന്റര്‍നെറ്റ് സംവിധാനം എത്തി. വിദേശകടങ്ങള്‍ വീട്ടിത്തുടങ്ങി.
2015ല്‍ ക്യൂബയും യു.എസും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതോടെ രാജ്യത്തെ വിനോദസഞ്ചാരമേഖലയില്‍നിന്നുള്ള വരുമാനവും വര്‍ധിച്ചു. എന്നാല്‍, ഇപ്പോഴും സാമ്ബത്തികനില സുസ്ഥിരമല്ല. വെനിസ്വേലസാമ്പത്തിക മാന്ദ്യത്തിലായതോടെ സഹായം നിലച്ചു. റഷ്യയും ചൈനയും ഒപ്പമുള്ളതാണ് ആകെയുള്ള ആശ്വാസം. യൂറോപ്യന്‍ യൂനിയനും സഹായ വാഗ്ദാനവുമായി മുന്നോട്ടുവന്നിട്ടുണ്ട്. കാസ്ട്രോയുടെ കാലത്തെ സാമ്പത്തിക നിലയുടെ മെല്ലെപ്പോക്കുനയത്തില്‍ ചിലര്‍ക്കെങ്കിലും അമര്‍ഷമുണ്ട്. അത് മാറുമെന്ന വിശ്വാസത്തിലാണവര്‍. 1959ലെ വിപ്ലവത്തില്‍ പങ്കെടുക്കാത്തയാളാണ് പുതിയ പ്രസിഡന്റ്. സൈനിക സേവനവുമനുഷ്ഠിച്ചിട്ടില്ല. സ്പോര്‍ട്സിനെയും സംഗീതത്തെയും ജീവനു തുല്യം സ്നേഹിക്കുന്ന മിഗ്വേല്‍ എന്‍ജിനീയറാണ്. കാസ്ട്രോ തുടങ്ങിവെച്ച ഭരണപരിഷ്കരണങ്ങള്‍ ഇദ്ദേഹം അട്ടിമറിക്കില്ലെന്നാണ് പൊതുവിലയിരുത്തല്‍.
https://www.facebook.com/Malayalivartha























