"ഒരുപാട് ചിലവ് വരുന്ന യാത്രയാണോ എങ്കിൽ 500 ഡോളർ പിഴ കൂടെ അടച്ചോളു"; വിമാനത്തിൽ ആപ്പിള്‍ കൈയില്‍ സൂക്ഷിച്ചതിന് യുവതിക്ക് 500 ഡോളര്‍ പിഴ
ഡോക്ടര്‍മാരെ അകറ്റാന്‍ ഒരു ദിവസം ഒരാപ്പിള്‍ ആകാമെന്നത് പഴയ കഥ. ഒരാപ്പിള്‍ കൈവശം സൂക്ഷിച്ചതിന് 500 ഡോളര്‍ പിഴ നല്‍കേണ്ടി വന്നിരിക്കയാണ് കൊളറാഡോയിലെ ക്രിസ്റ്റല്‍ ടാഡ്ലോക്ക് എന്ന യുവതിക്ക്.
ബുധനാഴ്ച പാരീസില്‍ നിന്ന് ഡെല്‍റ്റ വിമാനത്തില്‍ യു.എസിലെ ഡെന്‍വറിലേക്ക് യാത്ര തിരിച്ചതായിരുന്നു ക്രിസ്റ്റല്‍. യാത്രക്കിടെ വിമാനത്തില്‍ നിന്ന് ലഭിച്ച ആപ്പിള്‍ പിന്നീട് കഴിക്കാമെന്ന് കരുതി പൊതിഞ്ഞ് കൈയില്‍ സൂക്ഷിച്ചു. വിമാനമിറങ്ങിയപ്പോള്‍ നടത്തിയ പരിശോധനയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആപ്പിള്‍ പിടികൂടുകയായിരുന്നു.
ഒരുപാട് ചെലവ് വരുന്ന യാത്രയാണോ ഇതെന്ന് കസ്റ്റംസ് ഏജന്‍റ് തന്റെ അടുത്തെത്തി അന്വേഷിപ്പോള്‍ തനിക്ക് കാര്യം പിടികിട്ടിയില്ലെന്ന് ക്രിസ്റ്റല്‍ പറയുന്നു. അതെ എന്ന് മറുപടി നല്‍കി. എന്നാല്‍ ചെലവ് വീണ്ടും കൂട്ടാന്‍ 500 ഡോളര്‍ പിഴകൂടി ചുമത്തുന്നുവെന്ന് ഏജന്‍റ് അറിയിച്ചു. പിന്നീടാണ് വിമാനത്തില്‍ ആപ്പിള്‍ കൊണ്ടുവരാന്‍ പാടില്ല എന്നറിഞ്ഞത്. 500 ഡോളര്‍ പിഴയടച്ച ശേഷം മാത്രമേ വിട്ടയക്കൂവെന്ന് കസ്റ്റംസ് നിര്‍ബന്ധം പിടിച്ചുവെന്ന് ക്രിസ്റ്റല്‍ അറിയച്ചു. ഒരു പഴത്തിന്റെ പേരില്‍, അത് വിമാനത്തില്‍ നിന്നു തന്നെ ലഭിച്ചതായിട്ടും യാത്രക്കാരോട് കുറ്റവാളികളോടെന്നപോലെ പെരുമാറുന്നത് നിര്‍ഭാഗ്യകരമാണെന്ന് ക്രിസ്റ്റല്‍ ടാഡ്ലോക്ക് പറഞ്ഞു.
എന്നാല്‍ വിമാനത്തില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്നത് യാത്രക്കിടെ തന്നെ കഴിക്കുമെന്ന് കരുതിയാണെന്ന് വിമാന അധികൃതര്‍ അറിയിച്ചു. കസ്റ്റംസ്-അതിര്‍ത്തി സുരക്ഷാ നയങ്ങളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെടുമെന്നും ഡെല്‍റ്റ എയര്‍ലൈന്‍സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കാര്‍ഷിക ഉത്പന്നങ്ങള്‍ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിരോധിച്ചതാണെന്ന് കസ്റ്റംസ് ഏജന്‍റ് അറിയിച്ചു.
https://www.facebook.com/Malayalivartha