യുഎസിൽ അനധികൃതമായി കുടിയേറാൻ ശ്രമിച്ചു പിടിക്കപ്പെട്ടവരിൽ ഇന്ത്യക്കാരും; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

അമേരിക്ക: അനധികൃതമായി യുഎസിലേക്കു കുടിയേറാന്‍ ശ്രമിച്ചു പിടിക്കപ്പെട്ട് തടവിലാക്കപ്പെട്ടവരില്‍ 52 ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്ടുകൾ. ഇതിൽ ഭൂരിഭാഗവും സിഖുകാരും ക്രിസ്ത്യാനികളുമാണ്. യുഎസ് സംസ്ഥാനമായ ഓറിഗനിലെ ഷെറിഡനിലുള്ള കേന്ദ്രത്തില്‍ തടവിലുള്ള 123 അനധികൃത കുടിയേറ്റക്കാര്‍ക്കൊപ്പമാണ് ഇവരുള്ളത്.
ഈ കേന്ദ്രം ഈയിടെ ഡെമോക്രാറ്റ് ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുഎസ് കോണ്‍ഗ്രസ് അംഗം സൂസന്ന ബോനാമിച്ചിയാണ് ഇന്ത്യക്കാരുടെ വിവരം പുറത്തുവിട്ടത്.
‘ഇന്ത്യയിൽ പീഡനം അനുഭവിക്കുന്നത് കൊണ്ടു യുഎസിൽ അഭയം തേടിയെത്തിയതാണ്’ എന്ന് ഇവർ പറഞ്ഞതായി സൂസൻ പറയുന്നു. പഞ്ചാബി പരിഭാഷകർ വഴിയാണ് ഇവരോടു സംസാരിച്ചത്. ദിവസത്തിലെ 22 മണിക്കൂറോളം ചെറിയ സെല്ലുകൾക്കുള്ളിലാണ് ഇവരെ അടച്ചിരിക്കുന്നതെന്നു ജനപ്രതിനിധികൾ പറഞ്ഞു.
ഇതിനിടെ, അഭയാർഥികളോടുള്ള യുഎസ് ഭരണകൂടത്തിന്റെ വിട്ടുവീഴ്ചയില്ലാ നയത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. കുട്ടികളെയും മാതാപിതാക്കളെയും വെവ്വേറെ തടവിലാക്കുന്നതു വ്യാപക പ്രതിഷേധമുയർത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ അഭയാർഥികൾ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന വികസിത രാജ്യമാണ് യുഎസ്. 2017 ലെ കണക്കു പ്രകാരമാണിത്. 2013 മുതൽ ജർമനിയായിരുന്നു മുന്നിൽ. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡവലപ്മെന്റിന്റെ റിപ്പോർട്ടിലാണ് ഈ വിവരം.
യുഎസിലെ വിവിധ കേന്ദ്രങ്ങളിലായി 1600 കുടിയേറ്റക്കാരെയാണു തടവിൽ പാർപ്പിച്ചിട്ടുള്ളത്. 2000 കുട്ടികളും ശിശുസംരക്ഷണ കേന്ദ്രങ്ങളിലുണ്ട്. ഇന്ത്യയ്ക്കു പുറമേ ബംഗ്ലദേശ്, ബ്രസീൽ, കാമറൂൺ, ചൈന, എൽ സാൽവദോർ, ഗ്വാട്ടിമാല, ഹോണ്ടുറസ്, മെക്സിക്കോ, നേപ്പാൾ, പെറു, റഷ്യ, കോംഗോ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണു കൂടുതലും. ഇതിനിടെ, അഭയാർഥി പ്രശ്നം യൂറോപ്യൻ രാജ്യങ്ങൾ ഞായറാഴ്ച ചർച്ച നടത്തും.
https://www.facebook.com/Malayalivartha
























