ആചാര ലംഘനം നടത്തിയ ബോർഡ് അംഗത്തെ നീക്കണമെന്ന ഹർജി ഹൈക്കോടതിയിൽ

ശബരിമലയിൽ ആചാര ലംഘനം നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ.പി ശങ്കർദാസിനെ തൽ സ്ഥാനത്തുനിന്നു നീക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി. അഡ്വ. രാംകുമാറാണ് ഹർജി നൽകിയത്.
ദേവസ്വം ബോർഡ് എന്ന നിലയിൽ കെ.പി ശങ്കർദാസ് ആചാരങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട ആളാണ് .അദ്ദേഹം തന്നെ ഇത്തരം പ്രവൃത്തി ചെയ്തത് വേലി തന്നെ വിളവ് തിന്നുന്നതിനു സമം. ദേവസ്വം ബോർഡംഗത്തിനു ആചാരങ്ങൾ അറിയില്ല എന്ന് വിശ്വസിക്കാനാവില്ല.
ദേവസ്വം ബോർഡ് അംഗം നടത്തിയത് അസാധാരണമായ ആചാര ലംഘനമാണ്, ശങ്കർദാസ് സ്വന്തം ചെലവിൽ ശബരിമലയിൽ പരിഹാര ക്രിയകൾ നടത്തണം എന്ന് പന്തളം രാജകൊട്ടാരവും ശക്തമായ രീതിയിൽ പ്രതികരിച്ചു.
ചിത്തിര ആട്ടത്തിരുനാളിനായി തിങ്കളാഴ്ച വൈകിട്ട് നട തുറന്നപ്പോഴാണ് മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്കൊപ്പം ബോർഡ് അംഗം കെ.പി.ശങ്കരദാസ് പതിനെട്ടാംപടി ഇറങ്ങുകയും പിന്നീട്പടി കയറുകയും ചെയ്തത്. അപ്പോഴും ഇരുമുടി ഇല്ലായിരുന്നു. തില്ലങ്കേരി നടത്തിയത് ആചാരലംഘനമാണെന്നും അന്വേഷണം നടത്തുമെന്നും ശങ്കരദാസ് പറഞ്ഞതിനു പിന്നാലെയാണു ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പടികയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്
അതേസമയം സന്നിധാനത്ത് ആചാര ലംഘനം നടത്തിയിട്ടില്ലെന്നാണ് കെ.പി ശങ്കർദാസിന്റെ നിലപാട്.
ആചാരവും ചടങ്ങും രണ്ടും രണ്ടാണ്. നട തുറന്ന ശേഷം തന്ത്രിയും മേൽശാന്തി യും പരികർമിമാരും ആചാര പ്രകാരം പതിനെട്ടാം പടിയിലൂടെ ആഴിയ്ക്ക് തിരി തെളിയിക്കാൻ പോയപ്പോൾ തന്ത്രി വിളിച്ചിട്ടാണ് താൻ പോയത്. അതില്‍ എതിര്‍ത്തത് ഒന്നും മേല്‍ശാന്തി ഉള്‍പ്പെടെ ഉള്ളവര്‍ അറിയിച്ചിട്ടില്ല. ചടങ്ങിന്റെ ഭാഗമായാണ് പടി കയറിയതെന്നും ഇതിൽ ആചാരലംഘനം ഇല്ലെന്നും ശങ്കർദാസ് പറഞ്ഞു
ആചാര പ്രകാരം രാജ കുടുംബത്തിനും തന്ത്രിയ്ക്കും മേൽശാന്തി യ്ക്കും പരി കർമിമാർക്കുമാണ് ഇരുമുടി ഇല്ലാതെ പടി ചവിട്ടാൻ അവകാശമുള്ളത്. ആചാര ലംഘനം നടന്നിട്ടുണ്ടെങ്കിൽ പരിഹാര ക്രിയകൾ ചെയ്യേണ്ടതാണെന്നു തന്ത്രിയും വ്യക്തമാക്കിയിരുന്നു. .
https://www.facebook.com/Malayalivartha























