നെയ്യാറ്റിന്‍കര കൊലപാതകം;പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല;അവർ ഒത്തുകളിക്കുന്നുവെന്ന് കൊല്ലപ്പെട്ട സനൽ കുമാറിന്റെ ഭാര്യ വിജി

നെയ്യാറ്റിന്‍കര കൊലപാതകത്തിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട സനൽ കുമാറിന്റെ ഭാര്യ വിജി. കേസില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന് വിജി ആരോപിച്ചു. കുറ്റക്കാരനായ ഡിവൈഎസ്പിയെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്യുന്നത്. സസ്‌പെന്‍ഷന്‍ മതിയായ നടപടിയല്ല. ഹരികുമാറിനെ സര്‍വീസില്‍നിന്നു പിരിച്ചുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതേകാര്യം സനലിന്റെ അമ്മയും ആവശ്യപ്പെട്ടു.
സാധാരണക്കാര്‍ക്കു സംരക്ഷണം നല്‍കാനാണ് പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. കേസന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ വരണം. ഹരികുമാറിനു സസ്‌പെന്‍ഷനൊന്നും പുത്തരിയല്ലായിരിക്കാം. അതുകൊണ്ട് അയാളെ പിരിച്ചുവിടണം. ഏകവരുമാന മാര്‍ഗമാണ് ഇല്ലാതായത്. എന്തെങ്കിലും സഹായം ലഭിച്ചാലേ ജീവിക്കാനാകൂ. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു മറുപടിക്കായി കാത്തിരിക്കുകയാണെന്നും വിജി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകരയിൽ റോഡിലെ തർക്കത്തെ തുടർന്ന് സനലിനെ കാറിന് മുന്നിലേക്ക് പിടിച്ച് തള്ളി ഡിവൈഎസ്പി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ഹരികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു.
കൊടങ്ങാവിളയിൽ നവംബർ അഞ്ചിന് രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനൽകുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. ഇലക്ട്രീഷ്യനായിരുന്നു സനൽ. ഭാര്യയും രണ്ടു മക്കളുമുണ്ട്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു.
വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ജീവനുണ്ടായിരുന്ന സനലിനെ ആംബുലൻസിൽ പൊലീസ് നെയ്യാറ്റിൻകര സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ട് പോയതെന്നും നാട്ടുകാർ പറയുന്നു. ഇതോടെ ഡിവൈഎസ്പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാർ രാത്രി റോഡ് ഉപരോധിച്ചിരുന്നു. സമീപത്തെ കടയിലെ സിസിടിവിയിൽ നടന്നതെല്ലാം പതിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha























