ഡിവൈഎസ്പി ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുന്നില്‍ യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന് ഗുരുതരവീഴ്ച, യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കാതെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി

നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവിനെ ഡിവൈഎസ്പി ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുന്നില്‍ തള്ളിയിട്ട സംഭവത്തില്‍ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയത് ഗുരുതരമായ വീഴ്ച. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സനലിനെ ആംബുലന്‍സില്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെത്തിക്കുകയാണ് ചെയ്തത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴാണ് സനല്‍കുമാറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. സ്ഥിതി വഷളായതിനെ തുടര്‍ന്ന് അവിടെ നിന്ന് മെഡിക്കല്‍കോളജിലെത്തിച്ചപ്പോഴേക്കും മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. അതിനാല്‍ മരണം സംഭവിച്ചിരുന്നു.
വാഹനാപകടങ്ങളില്‍ പെടുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ആദ്യത്തെ മണിക്കൂര്‍ ഏറെ നിര്‍ണായകമാണെന്ന് മെഡിക്കല്‍ വിദഗ്ധര്‍ തന്നെ പറയുന്നു. അതിനാല്‍ സനലിന്റെ മരണത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് വ്യക്തം. തിങ്കളാഴ്ച രാത്രി അപകടം നടന്ന ശേഷം ഡിവൈ.എസ്.പിയെ രക്ഷപെടാന്‍ സഹായിച്ചതിലും പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്‌ക്കെതിരെ രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൃതദേഹവുമായി ദേശീയപാത ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് നാല്് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
കേസിന്റെ അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറണമെന്നും പ്രതി ബി.ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഉപരോധം നടത്തിയവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധവുമായി എത്തിയവരെ നിയന്ത്രിക്കാനോ, നിര്‍ദ്ദേശം നല്‍കാനോ പൊലീസിന് ആയില്ല. ജനരോഷം അത്രയ്ക്ക് കടുത്തതായിരുന്നു. പ്രതിയായ ബി. ഹരികുമാറിനെതിരെ മുമ്പും നിരവധി ആരോപണങ്ങളും പരാതികളും ഉയര്‍ന്നിട്ടുണ്ട്. എന്നിട്ടും അയാളെ സഹായിക്കുന്ന സമീപനമാണ് അധികാരികളും പൊലീസും സ്വീകരിച്ചിരുന്നത്. ഈ കേസിലും അത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























