സ്ത്രീകളുടെ വ്രതകാലം 21 ദിവസമാക്കി ചുരുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി; തന്ത്രിക്ക് നിര്‍ദ്ദേശം നല്‍കാൻ കോടതിക്ക് നിയമപരമായി അധികാരമുണ്ടോ എന്ന് ഹര്‍ജിക്കാരനോടു ഹൈക്കോടതി

ശബരിമലയില്‍ യുവതികളുടെ പ്രവേശനത്തിനായി വ്രതകാലം 21 ദിവസമായി കുറയ്ക്കണമെന്നും ഇതിന് തന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണം എന്ന ഹര്‍ജിയും കോടതി തള്ളി.ഇത്തരം നിര്‍ദ്ദേശം തന്ത്രിക്കു നല്‍കാന്‍ നിയമപരമായി അധികാരമുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. എം.കെ. നാരായണന്‍ പോറ്റിയാണ് ഈ ആവശ്യമുന്നയിച്ചുള്ള ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഹര്‍ജിക്കാരനോടു സുപ്രീം കോടതിയെ സമീപിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതുവരെ ശബരിമലയില്‍ യുവതീപ്രവേശം തടയണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ വരുന്ന ഹര്‍ജി പരിഗണിക്കാന്‍ അധികാരം ഇല്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി തള്ളിയത്. യുവതീപ്രവേശം സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദ്ദേശത്തിനു വിരുദ്ധമായി നിലപാടെടുക്കാന്‍ കഴിയില്ല. ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























