ആര്‍.എസ്.എസും ബി.ജെ.പിയും സംഘപരിവാറിലെ മറ്റു ശക്തികളും ശബരിമലയും സന്നിധാനവും കയ്യടക്കുകയും അവിടെ അഴിഞ്ഞാട്ടം നടത്തുകയും ചെയ്‌തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

ആര്‍.എസ്.എസും ബി.ജെ.പിയും സംഘപരിവാറിലെ മറ്റു ശക്തികളും ശബരിമലയും സന്നിധാനവും കയ്യടക്കുകയും അവിടെ അഴിഞ്ഞാട്ടം നടത്തുകയും ചെയ്‌തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പരിപാവനമായ പതിനെട്ടാം പടിയെപ്പോലെ അപമാനിച്ചു. ഇരുമുടിക്കെട്ടില്ലാതെ ആര്‍.എസ്.എസ് നേതാവും സംഘവും പതിനെട്ടാം പടിയില്‍ കയറി നിന്ന് പ്രസംഗം നടത്തി. ആര്‍.എസ്.എസുകാര്‍ക്കും സംഘപരിവാരുകാര്‍ക്കും പ്രസംഗിക്കാനുള്ള വേദിയാണോ പതിനെട്ടാം പടി? ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരത്തെയാണ് ആര്‍.എസ്.എസ് ചവിട്ടി മെതിച്ചത്.
പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മാത്രമല്ല ആര്‍.എസ്.എസിനും ബി.ജെ.പിക്കും പൊലീസ് ഒത്താശ ചെയ്യുകയും ചെയ്തു. ശബരിമലയുടെ പവിത്രതയും സമാധാനവും ശാന്തിയും കാത്തു സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നപ്പോഴും നേരത്തെ ഉണ്ടായതിന്റെ തുടര്‍ച്ചായയി തികച്ചും ദൗര്‍ഭാഗ്യകരവും ദു:ഖകരവുമായ സംഭവ വികാസങ്ങളാണ് ആവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അജണ്ട നടപ്പാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആര്‍.എസ്.എസിനും ബി.ജെ.പിക്കും എന്തും ചെയ്യാന്‍ കഴിയുന്ന അവസ്ഥയായിരുന്നു സന്നിധാനത്ത്. സന്നിധാനത്ത് ക്രിമിനലുകള്‍ കടന്നു കയറുന്നത് തടയുമെന്നും ആരെയും കൂട്ടം കൂടാനും തമ്പടിക്കാനും അനുവദിക്കുകയില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷേ നൂറുകണക്കിന് സംഘപരിവാറുകാര്‍ അവിടെ തമ്പടിച്ചു. അത് തടയുന്നതിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ സന്നിധനത്ത് തമ്പടിച്ചാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.
അന്‍പത് വയസ് കഴിഞ്ഞ ഭക്തകളെപ്പോലും തടയുകയും മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരാധനാ സ്വാതന്ത്ര്യം തടയുകയാണ് ആര്‍.എസ്.എസ് ചെയ്തത്. പൊലീസിന് അത് തടയാന്‍ കഴിഞ്ഞില്ല. ഇരുമുടിക്കെട്ട് ഇല്ലെന്ന് പറഞ്ഞ് ഭക്തന്മാരെ മര്‍ദ്ദിച്ചു.
മാദ്ധ്യമ പ്രവര്‍ത്തകരെയും ആക്രമിച്ചു. അവരെ വളഞ്ഞ് വച്ച് ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസ് നോക്കി നില്‍്കുക മാത്രമേ ചെയ്തുള്ളൂ. ഇതൊന്നും പൊലീസിന് തടയാന്‍ കഴിഞ്ഞില്ല. അവര്‍ എല്ലാം കണ്ടു നിന്നു. മാത്രമല്ല പൊലീസിന്റെ മെഗാഫോണിലൂടെ സംസാരിക്കാന്‍ ആര്‍.എസ്.എസ് നേതാവിനെ അനുവദിക്കുകയും ചെയ്തു.
ലജ്ജാകരമാണ് ഇതെല്ലാം. ശബരിമലയുടെ ചരിത്രത്തില്‍ ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വളര്‍ത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ ശബരിമലയെ അവര്‍ക്ക് വിട്ടു കൊടുക്കുകയായിരുന്നു. ശബരിമല തന്ത്രികള്‍ പത്രക്കാരോട് സംസാരിക്കുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു. അവിടെ 144 നിലനില്‍ക്കുന്നു അതിനാല്‍ പത്രക്കാര്‍ കൂട്ടം കൂടി നിന്ന് തന്ത്രിയോട് സംസാരിക്കാന്‍ പാടില്ലെന്നാണ് സര്‍്ക്കാര്‍ പറഞ്ഞത്. പക്ഷേ ഇന്നലെ കണ്ടത് എന്താണ്. സംഘപരിവാര്‍ കൂട്ടംകൂടി ക്ഷേത്രത്തിന്റെ നിയന്ത്രണം തന്നെ ഏറ്റെടുക്കുകയായിരുന്നു. അവര്‍ നാമജപം നടത്തി. കൊലവിളി നടത്തി. ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരം പറയണം.
പ്രശ്‌നം വഷളാക്കുന്നതിന് സര്‍ക്കാര്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും അവസരം ഒരുക്കി നല്‍കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് എന്നൊന്ന് പോലും അവിടെ ഉണ്ടായിരുന്നില്ല. എന്താണ് ഇങ്ങനെയൊരു ബോര്‍ഡ്? ബോര്‍ഡ് പ്രസിഡന്റിനെ ഇന്നലെ പുറത്തേ കാണാനില്ലായിരുന്നു. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാകുമ്പോള്‍ പുറത്തിറങ്ങാത്ത പ്രസിഡന്റിന് വേറെ എന്താണ് പണി.
ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസും ആചാരം ലംഘിച്ചതായി ആരോപണമുണ്ട്. അതിന്മേലും അന്വേഷണം വേണം.
ഇനിയെങ്കിലും ശബരിമലയില്‍ സമാധാനം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മുതലെടുപ്പിന് വരുന്ന ശക്തികളെ തുരത്തി ഓടിക്കണം. ശബരിമല ശുദ്ധമാക്കണം. അവിടെ സമാധാനവും ശാന്തിയും വീണ്ടെടുക്കണം. അതിന് സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ ഇറങ്ങി പോകണം.
https://www.facebook.com/Malayalivartha

























