മാനസിക പീഡനം ആത്മഹത്യയിലേക്ക് നയിച്ചു... രാഖികൃഷ്ണ ട്രെയിനിന് മുന്നില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു; അദ്ധ്യാപികയോട് കരഞ്ഞു പറഞ്ഞെങ്കിലും ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറായില്ല

കളിച്ച് ചിരിച്ച് പരീക്ഷ എഴുതാന്‍ പോയ മകളുടെ ചേതനയറ്റ ശരീരം കണ്ട് ആ പിതാവിന്റെ മനസ് മരവിച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ട് ചോദിക്കുകയാണ് എന്തിനെന്റെ പൊന്നുമോളെ കൊന്നു സാറന്‍മാരെ? ആര്‍ക്കും ഉത്തരമില്ല...
കോപ്പിയടിച്ചെന്നാരോപിച്ച് അദ്ധ്യാപകര്‍ ശകാരിച്ച് പരീക്ഷാഹാളില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ഫാത്തിമ മാത നാഷണല്‍ കോളേജിലെ ഒന്നാം വര്‍ഷ ഇംഗ്‌ളീഷ് ബിരുദ വിദ്യാര്‍ത്ഥിനി രാഖികൃഷ്ണ ട്രെയിനിന് മുന്നില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അദ്ധ്യാപകരില്‍ നിന്നുള്ള കടുത്ത മാനസിക പീഡനമാണ് രാഖികൃഷ്ണയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് പരീക്ഷാഹാളില്‍ ഉണ്ടായിരുന്ന സഹപാഠികളുടെ മൊഴി. എന്നാല്‍ ആ നിലയില്‍ അന്വേഷണം തുടങ്ങിയിട്ടില്ല.
ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ ചുരിദാര്‍ ടോപ്പില്‍ പകര്‍ത്തിയിരുന്ന കുറിപ്പ് നോക്കി എഴുതിയെന്നാരോപിച്ചാണ് ക്‌ളാസില്‍ പരീക്ഷാ ചുമതലയുണ്ടായിരുന്ന അദ്ധ്യാപിക ശ്രുതി രാഖിയെ ബുധനാഴ്ച പതിനൊന്നരയോടെ പിടികൂടിയത്. ഇവര്‍ കോളേജിലെ പരീക്ഷാ സ്‌ക്വാഡിനെ വിവരം അറിയിച്ചു. താന്‍ കോപ്പിയടിച്ചില്ലെന്നും അത് പരീക്ഷയുടെ സബ്ജക്ടില്‍പ്പെടുന്ന കുറിപ്പല്ലെന്നും രാഖി അദ്ധ്യാപികയോട് കരഞ്ഞു പറഞ്ഞെങ്കിലും ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറായില്ലെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പരീക്ഷാ ഹാളില്‍ വച്ചുതന്നെ രാഖികൃഷ്ണയെ കളിയാക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പരീക്ഷാ സ്‌ക്വാഡിലുള്ള ലില്ലി, സജുമോന്‍ എന്നിവര്‍ എത്തി ചുരിദാറിലെ എഴുത്തുകളുടെ ഫോട്ടോയെടുത്ത ശേഷം രാഖിയെ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി ഇരുത്തിയ ശേഷം വീട്ടില്‍ വിളിച്ച് രക്ഷിതാക്കള്‍ ആരെങ്കിലും കോളേജിലെത്താന്‍ നിര്‍ദ്ദേശിച്ചു. പോളയത്തോടുള്ള ജോലിസ്ഥലത്തു നിന്ന് പിതാവ് രാധാകൃഷ്ണന്‍ കോളേജിലേക്ക് പുറപ്പെടുകയും ചെയ്തു. ഇതിനിടെ സ്റ്റാഫ് റൂമില്‍ നിന്ന് പുറത്തു പോയ രാഖിയെ കാണാതായെന്നാണ് കോളേജ് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. എസ്.എന്‍ കോളേജിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ ഉച്ചയ്ക്ക് 12.30ന് മൃതദേഹം കണ്ടെത്തി.
രാഖികൃഷ്ണ സ്റ്റാഫ് റൂമില്‍ നിന്ന് ആരുടെയും ശ്രദ്ധയില്‍ പെടാതെ എങ്ങനെ പുറത്തുപോയെന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. കോളേജിന്റെ പ്രധാന ഗേറ്റിലൂടെ വിദ്യാര്‍ത്ഥികളെ അകത്തേക്കും പുറത്തേക്കും വാച്ച്മാന്‍ കടത്തിവിടുന്നത് തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ്. വിദ്യാര്‍ത്ഥിനി ഗേറ്റ് വഴി പുറത്തേക്ക് പോയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് വാച്ച്മാന്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് സഹപാഠികള്‍ പറയുന്നു
രാഖിയുടെ ചുരിദാര്‍ ടോപ്പില്‍ എഴുതിയിരുന്നത് എന്താണെന്ന് പരിശോധിക്കുമെന്ന് കൊല്ലം ഈസ്റ്റ് സി.ഐ എസ്. മഞ്ജുലാല്‍ പറഞ്ഞു. എഴുത്ത് ഇംഗ്‌ളീഷിലാണ്. ബുധനാഴ്ച നടന്ന പരീക്ഷയുമായി ബന്ധപ്പെട്ടതാണോയെന്ന് അദ്ധ്യാപകരോട് ചോദിച്ച് ഉറപ്പു വരുത്തും. എന്നാല്‍ ചുരിദാര്‍ ടോപ്പില്‍ എഴുതിയിരുന്നത് അന്നത്തെ പരീക്ഷയുമായി ബന്ധപ്പെട്ടതായിരുന്നില്ലെന്നാണ് പരീക്ഷാ ഹാളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ അന്വേഷണം നടത്തും.
"
https://www.facebook.com/Malayalivartha


























