ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ സി.പി.എമ്മും സര്‍ക്കാരും കുടുക്കി കാരാഗൃഹത്തിലടച്ചതിന് പിന്നില്‍ അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ? അതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട്? ടി.പി കേസിലും നിയമസഭ കേസിലും സി.പി.എമ്മിന് ശ്രീധരന്‍പിള്ള നിയമോപദേശം നല്‍കിയിരുന്നു

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ സി.പി.എമ്മും സര്‍ക്കാരും കുടുക്കി കാരാഗൃഹത്തിലടച്ചതിന് പിന്നില്‍ അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ? രാഷ്ട്രീയ കേരളം കുറച്ച്ദിവസമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ബി.ജെ.പിക്കുള്ളില്‍ തന്നെ ചിലര്‍ ഇക്കാര്യം രഹസ്യമായി പറയുന്നെണ്ടെന്നും അറിയുന്നു. ബി.ജെ.പി കേരള ഘടകത്തിലെ ഗ്രൂപ്പ് യുദ്ധം അതിര് കടക്കുന്നതായി കേന്ദ്രനേതൃത്വത്തിന് മുന്നില്‍ ഇതിനകം നൂറ് കണക്കിന് പരാതികള്‍ കിട്ടിയിട്ടുണ്ട്.
ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തിയ കെ.സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സുപ്രീംകോടതി വിധിക്കെതിരെ സംസാരിക്കുകയും ശബരിമലയിലെ അക്രമങ്ങള്‍ ബി.ജെ.പി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് യുവമോര്‍ച്ച യോഗത്തില്‍ പറയുകയും ചെയ്ത ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും സര്‍ക്കാര്‍ പിന്നീട് മെല്ലെപ്പോക്ക് തുടരുന്നതാണ് പലരിലും സംശയം ജനിപ്പിക്കുന്നത്.
ശ്രീധരന്‍പിള്ള കോടതിയെ സമീപിച്ച് അറസ്റ്റ് ഒഴിവാക്കിയെങ്കിലും ആ കേസിന്റെ ബാക്കി കാര്യങ്ങള്‍ നിലച്ചമട്ടാണ്. എന്നാല്‍ അതിന് ശേഷം അറസ്റ്റ് ചെയ്ത സുരേന്ദ്രനെതിരെ ഒന്നിനെതിരെ തുരുതുരാ കേസുകള്‍ കുത്തിപ്പൊക്കിക്കൊണ്ടിരിക്കുന്നു. റാന്നി താലൂക്കില്‍ സുരേന്ദ്രന് രണ്ട് മാസത്തേക്ക് പ്രവേശനാനുമതി കോടതി വിലക്കിയതിനാല്‍ സാധാരണ ഗതിയില്‍ വിട്ടയയ്‌ക്കേണ്ടതാണ്. എന്നാല്‍ പിന്നാലെ പഴകേസുകളും പുതിയ കേസുകളും വന്നു. ചിത്തിര ആട്ടവിശേഷദിവസം ലളിതയെ സന്നിധാനത്ത് ആക്രമിച്ചതിന്റെ ഗൂഢാലോചനയും സുരേന്ദ്രന്റെ തലയിലായി. ഇന്ന് അഞ്ച് കൊല്ലം മുമ്പ് ട്രെയിന്‍തടഞ്ഞ കേസും കു്ത്തിപ്പൊക്കി. അപ്പോഴും ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് എങ്ങുമെത്തിയില്ല.
സുരേന്ദ്രന്‍ അഴിക്കുള്ളിലായി ഒരാഴ്ച കഴിഞ്ഞാണ് ശ്രീധരന്‍പിള്ള കാണാന്‍ പോയത്. രണ്ട് ദിവസം കഴിഞ്ഞാണ് നേതാക്കള്‍ പ്രതികരിച്ചത് പോലും. വി.മുരളീധരനൊപ്പം നില്‍ക്കുന്ന സുരേന്ദ്രനെ ഇല്ലാതാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ തീക്കം നടക്കുന്നെന്ന് വിമര്‍ശമുണ്ട്. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷാ തീരുമാനിച്ചതാണ്. ആര്‍.എസ്.എസിന്റെ എതിര്‍പ്പ് കാരണം സമവായം എന്ന നിലയില്‍ പിള്ളയ്ക്ക് നറുക്ക് വീഴുകയായിരുന്നു. എന്‍.എസ്.എസുമായുള്ള ബന്ധവും പിള്ളേച്ചന് തുണയായി. ശ്രീധരന്‍പിള്ള ചെങ്ങന്നൂരില്‍ രണ്ട് തവണ മത്സരിച്ചപ്പോഴും സുരേന്ദ്രനും മുരളീധരനും തിരിഞ്ഞ് നോക്കിയില്ല. ഉപതെരഞ്ഞെടുപ്പ് സമയത്ത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് വി.മുരളീധരന്‍ ചെങ്ങന്നൂരില്‍ പ്രചരണത്തിന് പോയത്.
ശ്രീധരന്‍പിള്ള പ്രസിഡന്റായ ശേഷമുള്ള സ്വീകരണത്തിന് സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പല നേതാക്കളും പങ്കെടുത്തുമില്ല. സി.പി.എമ്മുമായി ഏറെ അടുപ്പമുള്ള ആളാണ് താനെന്ന് ശ്രീധരന്‍പിള്ള തന്നെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ചില സി.പി.എം നേതാക്കള്‍ തന്നോട് രഹസ്യമായി നിയമോപദേശം തേടിയെന്നും നിയമസഭയില്‍ സ്പീക്കറുടെ കസേര മറിച്ചിട്ടത് അടക്കുള്ള കേസുകളില്‍ സി.പി.എം എം.എല്‍.എമാര്‍ക്ക് നിയമോപദേശം കൊടുത്തത് താനാണെന്നും അടുത്തിടെ ശ്രീധരന്‍പിള്ള വെളിപ്പെടുത്തി.
കെ.എസ്.യു പ്രവര്‍ത്തകനെ കുത്തിയ കേസില്‍ പ്രതികളായ എസ്.എഫ്.ഐക്കാര്‍ക്ക് പരീക്ഷ എഴുതാനാകാത്ത സ്ഥിതി വന്നപ്പോള്‍ ആ അനുജന്‍മാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാവുകയും പരീക്ഷ എഴുതാന്‍ അനുമതി നേടിയെടുക്കുകയും ചെയ്തത് താനാണെന്നും പിള്ള പറഞ്ഞിരുന്നു. ഇതില്‍ നി്‌ന്നെല്ലാം പിള്ളയുടെ സി.പി.എം നേതാക്കളുമായുള്ള ബന്ധം വ്യക്തമാണ്.
ആ ബന്ധം ഉപയോഗിച്ച് തനിക്കെതിരായ കേസ് ആവിയാക്കാനും സുരേന്ദ്രനെതിരായ കേസുകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനും പിള്ള ശ്രമിക്കുന്നെന്ന ആരോപണം ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകരും രാഷ്ട്രീയനിരീക്ഷകരും ഉന്നയിക്കുന്നുണ്ട്. അതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ടെന്ന് താമസിക്കാതെ വ്യക്തമാകും.
https://www.facebook.com/Malayalivartha


























