എം എൽ എ സ്ഥാനം രാജിവയ്ക്കാൻ മടിക്കില്ല; നിയമസഭക്കുള്ളിൽ പാർട്ടിയുടെ സമരകാഹളം മുഴക്കാൻ രാജഗോപാലിനു കഴിയുന്നില്ലെന്ന് ആരോപണം; വിമർശനം തുടർന്നാൽ രാജിയെന്ന് ഒ രാജഗോപാൽ

ബി ജെ പിയുടെ ഏക എം എൽ എ ഒ രാജഗോപാൽ രാജിക്കൊരുങ്ങി. ശബരിമല വിഷയത്തിൽ രാജഗോപാലിനെതിരെ ബി ജെ പിക്കുള്ളിൽ നിന്നും ആരോപണം ഉണ്ടായ പശ്ചാത്തലത്തിലാണ് താൻ എം എൽ എ സ്ഥാനം രാജിവയ്ക്കാൻ മടിക്കില്ലെന്ന് ഉയർന്ന നേതാക്കളെ അദ്ദേഹം അറിയിച്ചത്. പാർട്ടിയുമായി കടുത്ത ഭിന്നതയിലാണ് രാജേട്ടൻ.
പാർട്ടി നിർബന്ധിച്ചത് കൊണ്ടു മാത്രമാണ് അദ്ദേഹം തെരഞ്ഞടുപ്പിൽ മത്സരിച്ചത്. നിയമസഭക്കുള്ളിൽ പാർട്ടിയുടെ സമരകാഹളം മുഴക്കാൻ രാജഗോപാലിനു കഴിയുന്നില്ലെന്നാണ് ആരോപണം. കടുത്ത അതൃപ്തി അണികൾ വ്യക്തമാക്കിയ സാഹചര്യത്തിൽ ദേശീയ നേതൃത്വം ഇക്കാര്യത്തിൽ ഇടപെടുമെന്ന് സംസ്ഥാന നേതാക്കളിൽ ചിലർ പറയുന്നു. അമിത് ഷാ സംഭവത്തിൽ ഇടപെടുമെന്ന് കരുതുന്നവരും ബി ജെ പി നേതൃത്വത്തിലുണ്ട്. എന്നാൽ ഇവർക്കെന്നും മുന്നിൽ രാജഗോപാൽ മുട്ടുമടക്കില്ല.
കോൺഗ്രസും ഘടകകക്ഷികളും നിയമസഭയിൽ ശബരിമല വിഷയം കത്തിയാളിച്ചതാണ് ബി ജെ പി നേതാക്കളെ ബുദ്ധിമുട്ടിക്കുന്നത്. ബിജെപിക്ക് എം എൽ എ ഉണ്ടായിട്ട് പോലും നന്നായി പ്രസംഗിക്കാൻ കഴിഞ്ഞില്ല. നിയമസഭ തുടങ്ങിയ ദിവസം മുതൽ യു ഡി എഫാണ് നേട്ടങ്ങൾ കൊയ്തത്. ഇത്രയും ദിവസമായി തങ്ങൾ ഉയർത്തി കൊണ്ടു വന്ന ഇമേജ് രാജഗോപാൽ കളഞ്ഞുകുളിച്ച തായി ബി ജെ പി നേതാക്കൾ പറയുന്നു.
ബിജെപി ആരോപണത്തോട് യോജിക്കുകയാണ്. ബി ജെ പിയുടെ സംസ്ഥാന നേതൃത്വത്തിന് ഇതേ അഭിപ്രായം തന്നെയാണുള്ളത്. എന്നാൽ കേരളത്തിൽ പാർട്ടി കെട്ടിപെടുത്ത രാജഗോപാലിനെ പോലൊരു നേതാവിനെ മോശമാക്കാൻ അവർക്ക് ഉദ്ദേശമില്ല. രാജഗോപാലിനെ അവർ ആദരവോടെയാണ് കാണുന്നത്. അദ്ദേഹത്തെ നിയന്ത്രിക്കാൻ ഇതുവരെയും പാർട്ടി ശ്രമിച്ചിട്ടില്ല. രാജേട്ടന്റെ വികാരങ്ങൾ നടക്കട്ടെ എന്ന ചിന്താഗതിയാണ് പാർട്ടിക്കുള്ളത്. യഥാർത്ഥത്തിൽ കുമ്മനം നിയമസഭയിലും രാജഗോപാൽ രാജ്ഭവനിലുമാണ് ഇരിക്കേണ്ടതെന്നാണ് ബി ജെ പിയുടെ അഭിപ്രായം. ഗവർണർക്ക് അഭിപ്രായം പറയേണ്ട സന്ദർഭങ്ങൾ കുറവാണ്. എന്നാൽ എം എൽ എ അങ്ങനെയല്ല.
കഴിഞ്ഞ ദിവസം രാജഗോപാലിന് പ്രസംഗിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹം പ്രസംഗിച്ചില്ലെന്ന് മാത്രമല്ല സുരേന്ദ്രനെ അനധികൃതമായി ജയിലിലിട്ടതിനെതിരെ ശക്തമായി വികാരം കൊള്ളാൻ പോലും കഴിഞ്ഞില്ല. നിയമസഭയിൽ പാർട്ടിയുടെ പ്രതിഷേധം അറിയിക്കണമെന്ന് പാർട്ടി രാജഗോപാലിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അതുണ്ടായില്ല. പി.സി. ജോർജുമായി ചേർന്ന് സഭയിൽ പ്രതിഷേധം ഉയർത്തണമെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ജോർജ് കാണിച്ച ആവേശം പോലും രാജഗോപാൽ കാണിക്കാത്തതിലാണ് പാർട്ടിക്ക് സങ്കടം. പി.സി. ജോർജുമായി ചേർന്ന് സമരം ചെയ്യാത്തതിലും പാർട്ടിക്ക് പ്രതിഷേധമുണ്ട്. രാജഗോപാലിന്റെ പോക്കിൽ പാർട്ടിക്ക് സങ്കടം മാത്രല്ല ദേഷ്യവും ഉണ്ട്.
ഇനിയും വിമർശനം തുടർന്നാൽ എം എൽ എ സ്ഥാനം വലിചെറിഞ്ഞ് ആശ്രമത്തിലേക്ക് മടങ്ങുമെന്ന് രാജഗോപാൽ പാർട്ടിയെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. അങ്ങനെ സംഭവിച്ചാൽ സിപിഎം നേമത്ത് ജയിക്കും.
നേരത്തെ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് എം എൽ എ സ്ഥാനം മടുത്തതായി രാജഗോപാൽ പറഞ്ഞിരുന്നു. ഇത് വിവാദമായി. സിപിഎം നേമത്ത് ഫ്ലക്സുകൾ സ്ഥാപിച്ചു. മനസില്ലാമനസ്സോടെയാണ് രാജഗോപാൽ നിയമസഭാംഗത്വം തുടരുന്നതെന്ന് ഇതിൽ നിന്നും വ്യക്തമായിരുന്നു. ഇനിയൊരു മത്സരത്തിനില്ലെന്ന് രാജഗോപാൽ വ്യക്തമാക്കിയതിന് ശേഷമാണ് നേമത്ത് മത്സരിക്കേണ്ടി വന്നത്.
https://www.facebook.com/Malayalivartha


























