ശബരിമല തിരുവാഭരണ ഘോഷയാത്ര പാർട്ടിയുടെ കൊടിമര ജാഥയല്ല ! ; സർക്കാർ അനുമതിയുള്ളവർ മാത്രം യാത്രയെ അനുഗമിച്ചാൽ മതിയെന്ന ഉത്തരവ് പിൻവലിക്കണമെന്ന് ബിജെപി നേതാവ് പി പി മുകുന്ദൻ

തിരുവനന്തപുരം: തിരുവാഭരണ ഘോഷയാത്രയ്ക്കെതിരെ തിട്ടൂരം പുറപ്പെടുവിക്കാൻ സർക്കാരിന് എന്ത് അവകാശമാണ് ഉള്ളതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. ഇത് പാർട്ടിയുടെ കൊടിമര ജാഥയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിലാക്കണം. ക്ഷേത്രാചാരങ്ങളെ സർക്കാർ ഉത്തരവു കൊണ്ട് നിയന്ത്രിക്കാനാകുമെന്ന മൂഡവിശ്വാസം പിണറായി ഉപേക്ഷിക്കണം. സർക്കാർ അനുമതിയുള്ളവർ മാത്രം യാത്രയെ അനുഗമിച്ചാൽ മതിയെന്ന ഉത്തരവ് സർക്കാർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് മൗലികാവകാശത്തിൻമേലുള്ള കടന്നു കയറ്റമാണ്. ഇന്ന് ക്ഷേത്രങ്ങളുടെ മേൽ കൈവെക്കുന്ന പിണറായി സർക്കാർ പള്ളികൾക്കും മോസ്കുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന കാലം വിദൂരമല്ലെന്നും മുകുന്ദൻ പ്രതികരിച്ചു.
അതേസമയം യുവതീ പ്രവേശത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ തിരുവാഭരണ ഘോഷയാത്രക്ക് വരരുതെന്ന പോലീസ് നിര്‍ദേശം തള്ളി പന്തളം കൊട്ടാരം രംഗത്തെത്തിയിരിക്കുകയാണ്. കീഴ്‌വഴക്കം അനുസരിച്ച് തിരുവാഭരണ ഘോഷയാത്ര നടത്താന്‍ പന്തളം കൊട്ടാരം തീരുമാനിച്ചു. തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന പേടകവാഹക സംഘത്തിലെയും പല്ലക്ക് വാഹകസംഘത്തിലെയും ആളുകളുടെ പട്ടിക പതിവുപോലെ കൊട്ടാരം തന്നെ തയ്യാറാക്കി. ഇവരില്‍നിന്ന് കൊട്ടാരം സത്യവാങ്മൂലവും വാങ്ങുമെന്ന് കൊട്ടാരം പ്രതിനിധി അറിയിച്ചു. കൊട്ടാരനിര്‍വാഹക സംഘത്തിന്റെ തീരുമാനത്തെ ദേവസ്വം ബോര്‍ഡും പിന്തുണച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരായ സമരങ്ങളില്‍ സജീവമായി പങ്കെടുത്തവര്‍ തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം പുറപ്പെടുവിച്ചത്. ഘോഷയാത്രയെ അനുഗമിക്കുന്ന ഭക്തസംഘത്തിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും പ്രതിഷേധസമരത്തില്‍ സജീവമായവരും പാടില്ലെന്ന് പോലീസ് നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ പോലീസിന് പരിശോധിക്കാമെന്നാണ് കൊട്ടാരത്തിന്റെ നിലപാട്.
തിരുവാഭരണത്തെ അനുഗമിക്കുക എന്നത് അതിനാഗ്രഹിക്കുന്ന ഏതൊരു ഭക്തന്റെയും ജന്മാവകാശമാണ്. അതിന് പൊലീസിന്റെ മുൻകൂര്‍ അനുമതി വാങ്ങണമെന്ന നിർദ്ദേശം ഭക്തൻമാർക്ക് അംഗീകരിക്കാനാവില്ല. ഇത്തരം ഉത്തരവുകൾക്ക് പുല്ലുവില കൽപ്പിക്കാനുള്ള ഔചിത്യം ഭക്തസമൂഹം കാണിക്കുമെന്നാണ് പ്രതീക്ഷ. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയും നവരാത്രി ഘോഷയാത്രയും സർക്കാർ നിയന്ത്രിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
ദേവസ്വം ഭരണത്തിൽ സർക്കാർ ഇടപെടരുതെന്ന നിര്‍ദ്ദേശം പാലിക്കാൻ പിണറായി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവാഭരണ ഘോഷയാത്രയ്ക്ക് സംരക്ഷണം നൽകുക എന്ന നിയമപരമായ ബാധ്യത മാത്രമാണ് സർക്കാരിനുള്ളത്. അത് കൃത്യമായി ചെയ്യാൻ പിണറായി വിജയൻ തീരുമാനിച്ചാൽ മാത്രം മതി. നാളിതുവരെ നടന്നു വന്ന ആചാര അനുഷ്ഠാനങ്ങളോടെ ഇത്തവണത്തെ തിരുവാഭരണ ഘോഷയാത്രയും നടക്കും. മറിച്ച് അതിനെ പാർട്ടി ജാഥയാക്കി മാറ്റാനുള്ള പിണറായിയുടെ ധിക്കാരത്തെ വിശ്വാസ സമൂഹം ചെറുത്തു തോൽപ്പിക്കണമെന്നും മുകുന്ദൻ ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha



























