ബലറാമിനെ നിയന്ത്രിക്കാൻ ഹൈക്കമാന്റ് തന്നെ രംഗത്തെത്തണം; വി ടി ബലറാമിന്റെ ഫെയ്സ് ബുക്കിൽ മണ്ണിടാൻ മുല്ലപ്പള്ളി ഡൽഹിക്ക്

വി.ടി. ബലറാമിന്റെ സാമൂഹിക മാധ്യമ ഇടപെടലിന് വിലങ്ങിട്ടാൻ മുല്ലപ്പള്ളി ഡൽഹിക്ക്. ബലറാമിനെ നിയന്ത്രിക്കാൻ ഹൈക്കമാന്റ് തന്നെ രംഗത്തെത്തണം എന്നാണ് കെ. പി. സി സി പ്രസിഡന്റിന്റെ ആവശ്യം. മുല്ലപ്പള്ളി രാമചന്ദ്രന്റെ കർശനമായ നിലപാട് കാരണമാണ് കൈവിട്ട പരാമർശങ്ങൾ പാടില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നത്. ഇത് ബലറാമിനെ പോലെ സാമൂഹിക മാധ്യമ രാഷ്ട്രീയ പ്രവർത്തകർക്ക് ഒരു പാഠമായി മാറിയിരിക്കുകയാണ്. പക്ഷേ ഹൈകമാന്റ് ബലറാമിനൊപ്പമാണെന്നാണ് സൂചന.
സ്വയം നിയന്ത്രിക്കണമെന്ന മുല്ലപള്ളിയുടെ നിലപാടിനെതിരെ ബലറാം രംഗത്തെത്തിയിരുന്നു. പൊതു പ്രവർത്തകൻ എന്ന നിലയിലും ജന പ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും ഇതിനിടയിൽ തനിക്ക് സൗകര്യമുള്ള സമയത്ത് സ്വന്തം ഇഷ്ട പ്രകാരമാണ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇടുന്നതെന്നുമാണ് മുല്ലപ്പള്ളിയെ വിമർശിച്ച് ബലറാം പോസ്റ്റിട്ടത്. എന്നാൽ അതിനെ അവഗണിക്കുന്നു എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
വി ടി ബല്‍റാം എംഎല്‍എയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകൾ ആരോഗ്യകരമല്ലെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി പറഞ്ഞത്. അടുത്തിടെ സാഹിത്യകാരി കെ ആര്‍ മീരയ്‌ക്കെതിരേ ഫേസ്ബുക്കിൽ തെറിവിളി ആഹ്വാനം നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന്റെ വിമർശനം. കെ ആർ മീരയെപ്പോലെ പൊതുസമൂഹത്തില്‍ അംഗീകാരമുള്ള ഒരു സാഹിത്യകാരിക്കെതിരേ ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളിയുടെ ആദ്യ പ്രതികരണം. പിന്നീട് അത് പത്ര പ്രസ്താവനയായി നൽകുകയും ചെയ്തു. നേരത്തെ എകെജിക്കെതിരേ നടത്തിയ ആക്ഷേപങ്ങളുടെ പേരിലും ബല്‍റാമിന് താക്കിത് നല്‍കിയിരുന്നതാണെന്നും ഇനിയിങ്ങനെ ഉണ്ടാകരുതെന്നു മുന്നറിയിപ്പ് കൊടുത്തിരുന്നതാണെന്നും എത്ര പറഞ്ഞിട്ടും ബല്‍റാം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.
കെപിസിസി പ്രസിഡന്റായി ചുമതല ഏറ്റെടുത്തശേഷം പാലക്കാട് പോയപ്പോള്‍ വി ടി ബല്‍റാമിനോട് കുറച്ച് നിയന്ത്രണം വേണമെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നതായി അഭിമുഖത്തില്‍ പറയുന്നു. യുവ നേതാക്കളോട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനം കുറയ്‌ക്കാനുമാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്.
മുമ്പ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ബലറാമിന്റെ നീക്കങ്ങളെ എതിർത്തിട്ടുണ്ട്. എ. കെ. ജിക്കെതിരായ പരാമർശം ഉണ്ടായപ്പോഴാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടത് . സി പി എമ്മുമായി അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും അവരുടെ പരമോന്നത നേതാക്കളെ അപമാനിക്കാനുള്ള നീക്കങ്ങളോട് കോൺഗ്രസ് ഒരിക്കലും യോജിക്കുന്നില്ല. അത്തരം പരാമർശങ്ങൾ അഭിമാനകരമല്ലെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. ഒരിക്കലും കോൺഗ്രസിലെ മറ്റൊരു നേതാവും ഇത്തരം പരാമർശങ്ങൾ നടത്താറില്ല. എന്തും പറയുന്ന കെ. സുധാകരൻ പോലും നാക്കിന്റെ ലിമിറ്റ് കൈവിടാറില്ല.
ബലറാം ഇത്തരത്തിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ അദ്ദേഹത്തിന്റെ കാര്യം ബുദ്ധിമുട്ടിലാകുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന. എന്നാൽ ബലറാമിനെ മാറ്റി മറ്റൊരാളെ ജയിപ്പിക്കാനുള്ള ധൈര്യം കോൺഗ്രസ്സിനില്ല. എം. ബി രാജേഷിനെതിരെ മതസരിപ്പിച്ച് ഒതുക്കാൻ ഷാഫിക്കെപ്പം ബലറാമിന്റെ പേരും വന്നതാണ്. എന്നാൽ ആദ്യ ഘട്ടത്തിൽ തന്നെ ഷാഫിക്കൊപ്പം ബലറാമും പിൻവലിഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പിൽ ബലറാമിനെതീരെ കോൺഗ്രസിനുള്ളിൽ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
ബലറാമിന് സീറ്റ് കിട്ടാതിരിക്കില്ല. കാരണം കോൺഗ്രസ് ഹൈകമാന്റ് ബലറാമിനൊപ്പമാണ് . എന്നാൽ കോൺഗ്രസിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നാൽ ജയിക്കാൻ ബുദ്ധിമുട്ടാകും. ബലറാമിനെ സിപിഎം പണ്ടേ നോട്ടമിട്ടതാണ്. എ. കെ ജിക്കെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായപ്പോൾ തന്നെ സി പി എം ബലറാമിനെ മുട്ടുകുത്തിക്കാൻ നോക്കിയതാണ്. അതിന് കോൺഗ്രസിന്റെ പിന്തുണയുണ്ടെങ്കിൽ നിഷ്പ്രയാസം സാധിക്കാവുന്നതേയുള്ളു. പക്ഷേ ബലറാമിന്റെ ജനപിന്തുണ അതുക്കും മേലെയാണ്.
https://www.facebook.com/Malayalivartha

























