വയനാട്ടിൽ കോൺഗ്രസിന്റെ ഏത് കുറ്റിച്ചൂൽ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയിൽ പറഞ്ഞപ്പോൾ നമ്മളാരും ഇത്രയും കരുതിയില്ല; കോൺഗ്രസ്സിനുനേരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ രംഗത്ത്

ലോക്സഭയിലേക്ക് രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അല്‍പ്പസമയത്തിനകം തീരുമാനം എടുക്കുമെന്ന് വിവരം. എഐസിസി നേതൃത്വത്തിന്‍റെ അറിവോടെയാണ് കെപിസിസി നേതൃത്വം രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ നിന്ന് മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടത്. കേരളത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള ചുമതല മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്. ഈ സാഹചര്യം നിലനിൽക്കെയാണ് കോൺഗ്രസ്സിനുനേരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ രംഗത്ത് വന്നത്. വയനാട്ടിൽ കോൺഗ്രസിന്റെ ഏത് കുറ്റിച്ചൂൽ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയിൽ പറഞ്ഞപ്പോൾ നമ്മളാരും ഇത്രയും കരുതിയില്ല എന്ന് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു. പാവം സിദ്ദിഖ്. നേതാവിനു വേണ്ടി 'സന്തോഷ സമേതം' പിൻമാറി. രാഹുലിന്റെ മഹാമനസ്കതയെ കോൺഗ്രസ് നേതാക്കളും മനോരമാദി മാധ്യമങ്ങളും നിതരാം പ്രശംസിക്കുന്നു എന്നും ജയശങ്കർ പരിഹസിച്ചു.
ജയശങ്കറിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
വയനാട്ടിൽ കോൺഗ്രസിന്റെ ഏത് കുറ്റിച്ചൂൽ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയിൽ പറഞ്ഞപ്പോൾ നമ്മളാരും ഇത്രയും കരുതിയില്ല. ഷാനിമോൾ ഉസ്മാൻ, ടി സിദ്ദിഖ്, വിവി പ്രകാശ് എന്നിങ്ങനെ ഏതാനും ലോക്കൽ നേതാക്കളേ ആ സമയത്ത് കെപിസിസിയുടെയും ഹൈക്കമാൻഡിൻ്റെയും പരിഗണനയിൽ ഉണ്ടായിരുന്നുള്ളൂ. സീറ്റിനു വേണ്ടി എ ഐ ഗ്രൂപ്പുകൾ തമ്മിൽ വമ്പിച്ച കടിപിടി നടന്നു. ഉമ്മൻചാണ്ടി ആന്ധ്രയിൽ നിന്ന് പറന്നുവന്നു; രമേശ് ചെന്നിത്തല ദൽഹിയിൽ നിന്ന് പിണങ്ങിപ്പോയി. ഒടുവിൽ ടി സിദ്ദിഖിന്റെ പേര് സർവ സമ്മതമായി അംഗീകരിച്ചു.
സിദ്ദിഖ് വയനാട്ടിലെത്തി പ്രചരണം തുടങ്ങി. മതിലെഴുത്ത് പകുതിയായി. പോസ്റ്ററിൻ്റെ അച്ചടി ശിവകാശിയിൽ തകൃതിയായി നടക്കുന്നു. അപ്പോഴാണ് രാഹുൽജിക്കു വീണ്ടുവിചാരം ഉണ്ടായത്. അമേതിക്കു പുറമെ ദക്ഷിണേന്ത്യയിൽ സുരക്ഷിതമായ ഒരു മണ്ഡലം കൂടി വേണം. വയനാടാണെങ്കിൽ ഉത്തമം. പാവം സിദ്ദിഖ്. നേതാവിനു വേണ്ടി 'സന്തോഷ സമേതം' പിൻമാറി. രാഹുലിന്റെ മഹാമനസ്കതയെ കോൺഗ്രസ് നേതാക്കളും മനോരമാദി മാധ്യമങ്ങളും നിതരാം പ്രശംസിക്കുന്നു. കേരളത്തിനുളള അംഗീകാരം എന്ന് അവസാനിക്കുന്നു ജയശങ്കറിന്റെ ഫേസ്ബുക്‌പോസ്റ്റ്.
വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുമെന്ന സൂചനകള്‍ വന്നതിനു പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറായത് പരാജയ ഭീതി മൂലമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പായെന്നും അതു കൊണ്ടാണ് ബിജെപിയുമായി നേര്‍ക്ക് നേര്‍ പോരാടുന്ന സ്ഥലങ്ങള്‍ ഒഴിവാക്കി വയനാട് തെരെഞ്ഞെടുത്തതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
അമേഠിയില്‍ ചുവട് പിഴയ്ക്കുമെന്ന് മനസിലായത് കൊണ്ടാണ് സുരക്ഷിത മണ്ഡലം തേടി കേരളത്തിലെത്തിയത്. സിപിഎം പ്രവര്‍ത്തകരുടെ ഉറപ്പ് കിട്ടിയത് കൊണ്ടാണ് രാഹുല്‍ കേരളം തെരെഞ്ഞെടുത്തതെന്നും, രാഹുല്‍ എത്തിയതോടെ കേരളത്തിലെ സിപിഎം സനാഥരായിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.. പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ഥി മത്സരിക്കാന്‍ എത്തിയ സ്ഥിതിക്ക് ഇടത് മുന്നണി സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























